സ്കൂളുകള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പന; അഞ്ചംഗ സംഘം പിടിയില്‍

പാറശ്ശാല: പാറശ്ശാല, നെയ്യാറ്റിന്‍കര പ്രദേശങ്ങളില്‍ റെയില്‍വേ സ്റ്റേഷന്‍, സ്കൂളുകള്‍ കേന്ദ്രീകരിച്ച് വില്‍പന നടത്തിയിരുന്ന മധ്യവയസ്ക ഉള്‍പ്പെടെയുള്ള അഞ്ചംഗസംഘത്തെ പാറശ്ശാല പൊലീസ് അറസ്റ്റ് ചെയ്തു. നെയ്യാറ്റിന്‍കര മുടിവിളാകം മേലെ പുത്തന്‍വീട്ടില്‍ സുലോചന (65), തമിഴ്നാട് മാങ്കോട് മാലുവിള പുത്തന്‍വീട്ടില്‍ ബാലകൃഷ്ണന്‍ (54), പാറശ്ശാല കുറുംകുട്ടി എം.ആര്‍ ഭവനില്‍ ഡെയ്സണ്‍ , വട്ടവിള ലക്ഷം വീട് കോളനിയില്‍ മുരുകന്‍ (32), കുന്നുവിളാകം വീട് കോളനിയില്‍ പ്രതീപ് (32) എന്നിവരാണ് പിടിയിലായത്. പ്രദേശങ്ങളില്‍ കഞ്ചാവ് വില്‍പന വ്യാപകമാകുന്നെന്ന പരാതിയെ തുടര്‍ന്ന് പാറശ്ശാല സി.ഐയുടെ നിര്‍ദേശപ്രകാരം പൊലീസുകാര്‍ മഫ്ടിയില്‍ നടത്തിയ പരിശോധനയിലാണ് അറസ്റ്റ്. സുലോചനയാണ് തമിഴ്നാട്ടില്‍നിന്ന് മൊത്തമായി കഞ്ചാവ് ട്രെയിനില്‍ എത്തിച്ച് മറ്റുള്ളവര്‍ക്ക് നല്‍കുന്നതെന്ന് പൊലീസ് പറഞ്ഞു. ഇവരില്‍നിന്ന് കഞ്ചാവും കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. പാറശ്ശാല സി.ഐ ചന്ദ്രകുമാര്‍, എസ്.ഐ ബിജുകുമാര്‍, ഗ്രേഡ് സബ് ഇന്‍സ്പെക്ടര്‍ തങ്കരാജ്, അഡീഷനല്‍ എസ്.ഐ കൃഷ്ണന്‍കുട്ടി, എ.എസ്.ഐമാരായ അനില്‍കുമാര്‍, ഉണ്ണിക്കൃഷ്ണന്‍, വിജയദാസ്, അനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.