വാവുബലിക്ക് പാപനാശം ഒരുങ്ങി

വര്‍ക്കല: പതിനായിരങ്ങള്‍ പിതൃതര്‍പ്പണത്തിനത്തെുന്ന ദക്ഷിണകാശിയായ പാപനാശത്ത് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. 14ന് പുലര്‍ച്ചെ മൂന്നിന് തുടങ്ങുന്ന വാവ് രാത്രി എട്ട് വരെ നീളും. ഒരു ദിവസം മുഴുവനായും ബലിതര്‍പ്പണത്തിന് സൗകര്യമുണ്ടാകും. അതുകൊണ്ടുതന്നെ ഇക്കുറി വന്‍ ജനബാഹുല്യം ഉണ്ടായേക്കുമെന്നാണ് കരുതുന്നത്. വര്‍ക്കല കഹാര്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ കോഓഡിനേഷന്‍ കമ്മിറ്റി അവലോകനയോഗം ചേര്‍ന്നു. പാപനാശത്തെ ബലിമണ്ഡപത്തിലും പിതൃതര്‍പ്പണത്തിന് സൗകര്യങ്ങള്‍ ഒരുക്കുന്നുണ്ട്. ഇതിനായി പ്രത്യേകം പന്തലും സ്ഥാപിക്കും. ഭക്തര്‍ക്ക് ജനാര്‍ദനസ്വാമി ക്ഷേത്രത്തില്‍ വഴിപാടുകള്‍ നടത്തുന്നതിനായി പ്രത്യേക കൗണ്ടറുകള്‍ കൂടുതലായി തുറക്കും. തിലഹവനത്തിനും പ്രസാദവിതരണത്തിനുമായി ക്ഷേത്രം ഓഡിറ്റോറിയത്തില്‍ പ്രത്യേക കൗണ്ടറും സജ്ജീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. ബലിതര്‍പ്പണത്തിന് കാര്‍മികത്വം വഹിക്കുന്ന പുരോഹിതര്‍ക്കുള്ള ലൈസന്‍സുകള്‍ വര്‍ക്കല ക്ഷേത്രത്തിലെ ഓഫിസില്‍ നിന്ന് വിതരണം ചെയ്തുതുടങ്ങി. 50 രൂപയില്‍ കൂടുതലായി പുരോഹിതര്‍ ദക്ഷിണയായി വാങ്ങാന്‍ പാടില്ല. ഓരോ പുരോഹിതനോടൊപ്പം മൂന്ന് സഹായികള്‍ മാത്രമേ പാടുള്ളൂ. പുരോഹിതര്‍ ലൈസന്‍സ് പ്രദര്‍ശിപ്പിക്കുകയും ദേവസ്വം ഓഫിസില്‍ നിന്ന് നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡ് ധരിക്കുകയും വേണം. നിര്‍ദേശം പാലിക്കാത്തവര്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുകയും ലൈസന്‍സ് റദ്ദാക്കുകയും ചെയ്യും. ഒരു വര്‍ഷം കാലാവധിയുള്ള ലൈസന്‍സിന് 5000 രൂപയാണ് ഫീസ്. നവീകരണത്തിന്‍െറ ഭാഗമായി ക്ഷേത്രക്കുളം വറ്റിച്ചതിനാല്‍ ഭക്തരുടെ സൗകര്യാര്‍ഥം കൂറ്റാന്‍ ടാങ്കുകളും ഷവറുകളും സ്ഥാപിക്കും. 75 താല്‍കാലിക ശുചിമുറികള്‍ ഇതിനകം സ്ഥാപിച്ചിട്ടുണ്ട്. കുടിവെള്ള വിതരണത്തിന് തീരത്തും തീരത്തേക്കുള്ള എല്ലാ വഴികളിലും ടാപ്പുകള്‍ സ്ഥാപിച്ചിട്ടുണ്ട്. സുരക്ഷക്കായി കൂടുതല്‍ ലൈഫ് ഗാര്‍ഡുകളെ നിയോഗിച്ചു. സുരക്ഷാ ക്രമീകരണങ്ങളുടെ ചുമതലയുള്ള ആറ്റിങ്ങല്‍ ഡിവൈ.എസ്.പിയുടെ മേല്‍നോട്ടത്തില്‍ അഞ്ഞൂറോളം പൊലീസുകാര്‍ അണിനിരക്കും. ഇതിന് പുറമേ പ്രത്യേക പൊലീസ് വിഭാഗങ്ങളുമുണ്ടാകും. തീരത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആശുപത്രി സൗകര്യവും ആംബുലന്‍സുകളും അന്വേഷണ കൗണ്ടറും പ്രവര്‍ത്തിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.