തൃശൂര്‍: 2015ല്‍ തുടങ്ങിയ നിര്‍മാണമാണ്. വര്‍ഷം രണ്ട് തികയാറായിട്ടും പണി ഇനിയും ബാക്കി. പറഞ്ഞുവരുന്നത് കൊച്ചിയിലെ സ്മാര്‍ട്ട് സിറ്റിയുടേയോ, ഏതെങ്കിലും പഞ്ചനക്ഷത്ര ഹോട്ടലിന്‍േറയോ കാര്യമല്ല, പൂത്തോളിലെ ജില്ല ഹോമിയോ ആശുപത്രിക്കായുള്ള പുതിയ കെട്ടിടത്തിന്‍െറ കാര്യമാണ്. 2015ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്‍െറ കാലത്ത് മൂന്നുകോടി വകയിരുത്തി തുടങ്ങിയതാണ് കെട്ടിട നിര്‍മാണം. തുക ലഭിക്കുന്നത് പലതവണ തടസ്സപ്പെട്ടതോടെ ആ വര്‍ഷംതന്നെ നിര്‍മാണം അവതാളത്തിലായി. അഞ്ചുനിലയുള്ള കെട്ടിടത്തില്‍ രണ്ടുനിലകളുടെ നിര്‍മാണം മാത്രമാണ് പൂര്‍ത്തീകരിച്ചത്. ഏറെ പ്രതീക്ഷതന്ന് അധികാരത്തിലേറിയ ഇടതുസര്‍ക്കാറും കാര്യങ്ങല്‍ കൈവിട്ടമട്ടാണ്. ഈ സാമ്പത്തിക വര്‍ഷം 60 ലക്ഷം സര്‍ക്കാര്‍ അനുവദിച്ചെങ്കിലും ജില്ല ഹോമിയോ ഓഫിസ് വരുത്തിയ വീഴ്ചയില്‍ പണം ലഭിച്ചില്ല. ഒടുവില്‍ സ്ഥലം എം.എല്‍.എയും കൃഷിമന്ത്രിയുമായ വി.എസ്. സുനില്‍കുമാര്‍ ഒരുകോടി 30 ലക്ഷം തുടര്‍ പ്രവര്‍ത്തനത്തിനായി വാഗ്ദാനം ചെയ്തെങ്കിലും സാങ്കേതികാനുമതി ലഭിച്ചിട്ടില്ല. സാമ്പത്തിക വര്‍ഷം തീരാന്‍ രണ്ടുമാസം ശേഷിക്കെ പണം ലഭിക്കുന്നതിനായുള്ള നെട്ടോട്ടത്തിലാണ് അധികൃതര്‍. ഒ.പി, ഫാര്‍മസി, ലാബ്, സ്കാനിങ് അടക്കമുള്ള സൗകര്യങ്ങളാണ് ഒന്നും രണ്ടും നിലകളില്‍ ഒരുക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.