നവാസ് വധത്തിന് രണ്ടാണ്ട്; സര്‍ക്കാര്‍ വാഗ്ദാനം ജലരേഖ

പെരിഞ്ഞനം: കോളിളക്കം സൃഷ്ടിച്ച പെരിഞ്ഞനം നവാസ് വധത്തിന് മാര്‍ച്ച് രണ്ടാം തീയതിക്ക് രണ്ടു വര്‍ഷം പൂര്‍ത്തിയാകുന്നു. രാഷ്ട്രീയ ലാഭങ്ങള്‍ക്കായി കൊലപാതകത്തെ മുന്‍ നിര്‍ത്തി നാടകം കളിച്ചവര്‍ പിന്നീട് ഈ വഴി തിരിഞ്ഞു നോക്കിയില്ല. അനാഥരായ നവാസിന്‍െറ പിഞ്ചു മക്കള്‍ക്കും വിധവയായ ഭാര്യക്കും ആശ്വാസമായി മുഖ്യമന്ത്രി അടക്കമുള്ളവര്‍ സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്തെങ്കിലും സൗകര്യപൂര്‍വം മറന്നു. 2014 മാര്‍ച്ച് രണ്ടിന് അര്‍ധരാത്രിയോടെയാണ് നവാസ് കൊല്ലപ്പെട്ടത്. പള്ളിയില്‍ ഭഗവതി ക്ഷേത്രത്തിനു വടക്ക് പാണ്ടിപ്പറമ്പ് റോഡില്‍ സുഹൃത്തുക്കളുമൊത്തിരുന്ന താളിയപ്പാടത്ത് നവാസിനെ ഒരു സംഘം ആളുകള്‍ വെട്ടിക്കൊല്ലുകയായിരുന്നു. കൂടെയുണ്ടായിരുന്ന രമേശ്, സുബ്രഹ്മണ്യന്‍ എന്നിവര്‍ക്ക് ഗുരുതര പരിക്കേറ്റു. സി.പി.എം, ബി.ജെ.പി സംഘടനകള്‍ തമ്മിലുള്ള കുടിപ്പകയാണ് നവാസിന്‍െറ വധത്തില്‍ കലാശിച്ചത്. ബി.ജെ.പിയുടെ പ്രാദേശിക നേതാവിനെ ഉന്നം വെച്ചത്തെിയ കൊലയാളികള്‍ ആളുമാറി നവാസിനെ കൊല്ലുകയായിരുന്നു. കൊലപാതക ശേഷം പെരിഞ്ഞനം വലിയ രാഷ്ട്രീയ നാടകങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്. പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് സമയമായതിനാല്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെ.പി.സി.സി പ്രസിഡന്‍റ് വി.എം.സുധീരന്‍, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല തുടങ്ങി നിരവധി നേതാക്കള്‍ നവാസിന്‍െറ ഭാര്യ സിമിയെയും മക്കളായ നസ്ന, നിഹാല്‍ എന്നിവരെയും കാണാനത്തെി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നവാസിന്‍െറ ഭാര്യ സിമിക്ക് ജോലി നല്‍കാമെന്ന വാഗ്ദാനവും നല്‍കി. ഇതു സംബന്ധമായി സംസ്ഥാന മന്ത്രിസഭയുടെ തീരുമാനം ഉണ്ടായെങ്കിലും ഇവര്‍ക്ക് സര്‍ക്കാറിന്‍െറ ജോലിയോ സഹായ ധനമോ ലഭിച്ചില്ല. കൊലപാതകത്തെ തുടര്‍ന്ന് കൊടുങ്ങല്ലൂര്‍ എം.എല്‍. എ ടി.എന്‍. പ്രതാപനും ഇരിങ്ങാലക്കുട തോമസ് ഉണ്ണിയാടനും അടങ്ങുന്ന യു.ഡി.എഫ് നേതാക്കളുടെ വന്‍പട പെരിഞ്ഞനത്തു ഉപവസിച്ചു. നവാസിന്‍െറ മക്കളെയും സഹോദരങ്ങളെയും ഭാര്യ പിതാവ് ഇക്ബാലിനെയും സമരത്തില്‍ അണിചേര്‍ത്തു. കയ്പമംഗലം നിയോജക മണ്ഡലത്തിലാണ് നവാസിന്‍െറ ഭാര്യയും കുടുംബവും താമസിക്കുന്നതെങ്കിലും ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലാണ് നവാസിന്‍െറ കുടുംബവീട്. തോമസ് ഉണ്ണിയാടന്‍െറ വീട്ടില്‍ നവാസിന്‍െറ ഭാര്യയും മക്കളും പോയി നിവേദനം നല്‍കിയെങ്കിലും തീരുമാനമുണ്ടായില്ല. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞതനുസരിച്ച് നഷ്ട പരിഹാരത്തുകക്കായി കയ്പമംഗലം നിയോജക മണ്ഡലം എം.എല്‍.എ അഡ്വ. വി.എസ്. സുനില്‍കുമാറിനെ നേരിട്ട് കണ്ടെങ്കിലും ഒന്നുംനടന്നില്ല. കൊലപാതക ശേഷം സംസ്ഥാനത്തുണ്ടായ സമാന രീതിയിലുള്ള കേസുകളില്‍ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ ധനസഹായവും ജോലിയും നല്‍കിയിട്ടും നിരാലംബരായ നവാസിന്‍െറ കുടുംബത്തെ മാത്രം അവഗണിച്ചു. ആര്‍.എം.പി നേതാവ് കെ.കെ.രമ നടത്തിയ ഇടപെടലുകള്‍ മാത്രമാണ് കുടുംബത്തിന് ആശ്വാസമായതെന്ന് നവാസിന്‍െറ ഭാര്യാ പിതാവ് ഇഖ്ബാല്‍ പറഞ്ഞു. ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് മന്ത്രിസഭ തീരുമാനിച്ച ജോലി കുടുംബത്തിന് ലഭിക്കാത്തതിന് കാരണമെന്നാണ് ആക്ഷേപം . നിലവിലുള്ള സര്‍ക്കാറിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ ഇനിയും വൈകിയാല്‍ തന്‍െറയും മക്കളുടെയും ഭാവി എന്താകുമെന്ന് നവാസിന്‍െറ ഭാര്യ സിമി കണ്ണീരോടെ ചോദിക്കുന്നു. ഇഖ്ബാലിന്‍െറ ചെറിയ വരുമാനം കൊണ്ട് ജീവിതം കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്ന കുടുംബം സര്‍ക്കാര്‍ വാഗ്ദാനത്തില്‍ ഇപ്പോഴും പ്രതീക്ഷയര്‍പ്പിച്ചു കാത്തിരിക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.