എല്‍.ഡി.എഫ് മനുഷ്യച്ചങ്ങല: രണ്ടുലക്ഷം പേര്‍ പങ്കെടുക്കും –കെ. രാധാകൃഷ്ണന്‍

തൃശൂര്‍: ‘നോട്ട് പ്രതിസന്ധി പരിഹരിക്കുക, സഹകരണമേഖലയെ രക്ഷിക്കുക’ മുദ്രാവാക്യമുയര്‍ത്തി 29ന് എല്‍.ഡി.എഫ് തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ സംഘടിപ്പിക്കുന്ന മനുഷ്യച്ചങ്ങലയില്‍ ജില്ലയില്‍നിന്ന് രണ്ട് ലക്ഷം പേര്‍ പങ്കെടുക്കുമെന്ന് സി.പി.എം ജില്ല സെക്രട്ടറി കെ. രാധാകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജില്ലയുടെ തെക്കേ അതിര്‍ത്തിയായ പൊങ്ങം മുതല്‍ വടക്കേ അതിര്‍ത്തിയായ ചെറുതുരുത്തി വരെ 71 കിലോമീറ്ററിലാണ് റോഡിന്‍െറ ഇടതുഭാഗത്തായി മനുഷ്യച്ചങ്ങല തീര്‍ക്കുക. പൊങ്ങത്ത് ആദ്യകണ്ണിയായി മന്ത്രി സി. രവീന്ദ്രനാഥും ചെറുതുരുത്തിയില്‍ അവസാനകണ്ണിയായി മന്ത്രി എ.സി. മൊയ്തീനും അണിചേരും. എം.പിമാരായ സി.എന്‍. ജയദേവന്‍, പി.കെ. ബിജു, എം.എല്‍.എമാരായ കെ.വി. അബ്ദുല്‍ഖാദര്‍, മുരളി പെരുനെല്ലി, കെ. രാജന്‍, ഗീത ഗോപി, ബി.ഡി. ദേവസി, യു.ആര്‍. പ്രദീപ്, ഇ.ടി. ടൈസണ്‍, പ്രഫ. കെ.യു. അരുണന്‍, വി.ആര്‍. സുനില്‍കുമാര്‍, സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബേബിജോണ്‍, മേയര്‍ അജിത ജയരാജന്‍, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ഷീല വിജയകുമാര്‍ ഉള്‍പ്പെടെ എല്‍.ഡി.എഫ് നേതാക്കളും ചങ്ങലയില്‍ പങ്കാളികളാകും. പ്രചാരണ പരിപാടികളുടെ അവസാനഘട്ടമായ ഇന്നും നാളെയും മണ്ഡലം തലത്തില്‍ മൈക്ക് അനൗണ്‍സ്മെന്‍റും ബൂത്തുതലത്തില്‍ വിളംബര ജാഥകളും പന്തംകൊളുത്തി പ്രകടനവും ഗൃഹസന്ദര്‍ശനവും നടത്തും. എല്‍.ഡി.എഫ് ഘടകകക്ഷി നേതാക്കളായ കെ.കെ. വല്‍സരാജ്, സി.ആര്‍. വത്സന്‍, കെ.കെ. വിദ്യാധരന്‍, സി.പി. റോയ്, രഘു കെ. മാരാത്ത് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.