26 തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി ഭേദഗതികള്‍ക്ക് അംഗീകാരം

പത്തനംതിട്ട: ജില്ലയിലെ 26 തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതികളുടെ ഭേഭഗതിക്കും അധിക വിഹിതത്തില്‍ ഉള്‍പ്പെട്ട പദ്ധതികള്‍ക്കും ജില്ല ആസൂത്രണ സമിതി യോഗം അംഗീകാരം നല്‍കി. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് അന്നപൂര്‍ണാദേവി അധ്യക്ഷതവഹിച്ചു. ജില്ല പഞ്ചായത്ത്, തിരുവല്ല, പന്തളം, അടൂര്‍ നഗരസഭകള്‍, പുളിക്കീഴ്, കോന്നി ബ്ളോക്ക് പഞ്ചായത്തുകള്‍, ആനിക്കാട്, കല്ലൂപ്പാറ, പെരിങ്ങര, മല്ലപ്പുഴശ്ശേരി, അരുവാപ്പുലം, ഇലന്തൂര്‍, കലഞ്ഞൂര്‍, കോയിപ്രം, അയിരൂര്‍, വള്ളിക്കോട്, ആറന്മുള, തോട്ടപ്പുഴശ്ശേരി, നെടുമ്പ്രം, ഏനാദിമംഗലം, ചിറ്റാര്‍, പ്രമാടം, കോട്ടാങ്ങല്‍, മലയാലപ്പുഴ, നാറാണംമൂഴി, കടപ്ര എന്നീ പഞ്ചായത്തുകളുടെ പദ്ധതി ഭേദഗതികള്‍ക്കാണ് അംഗീകാരം നല്‍കിയത്. ജില്ലയിലെ എട്ട് ബ്ളോക്കുകളില്‍പെട്ട എട്ട് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി മാതൃകാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റും. പിന്നാക്കം നില്‍ക്കുന്ന പഞ്ചായത്ത് എന്ന നിലയിലും ലോകബാങ്ക് ധനസഹായം ലഭിച്ച സാഹചര്യത്തിലും ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നാറാണംമൂഴി ഗ്രാമപഞ്ചായത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തെ കൂടി മാതൃക പ്രാഥമികാരോഗ്യകേന്ദ്രമാക്കി മാറ്റുന്നതിനു സര്‍ക്കാറിനോട് ശിപാര്‍ശ ചെയ്യാനും യോഗം തീരുമാനിച്ചു. ഇതുവരെ 23 ശതമാനം പദ്ധതി തുക മാത്രമാണ് തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് വിനിയോഗിക്കാന്‍ കഴിഞ്ഞതെന്നും കുറഞ്ഞത് 80 ശതമാനമെങ്കിലും തുക വിനിയോഗിക്കാന്‍ കഴിയണമെന്നും ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് പറഞ്ഞു. ഇതുവരെയുള്ള പദ്ധതി തുക വിനിയോഗത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന മല്ലപ്പുഴശ്ശേരി, അയിരൂര്‍ ഗ്രാമപഞ്ചായത്തുകളെ പ്രസിഡന്‍റ് പ്രത്യേകം അഭിനന്ദിച്ചു. ഈ രണ്ടു പഞ്ചായത്തിലും പദ്ധതി തുക വിനിയോഗം 40 ശതമാനം കവിഞ്ഞിട്ടുണ്ട്. പദ്ധതി വിനിയോഗത്തില്‍ കൂടുതല്‍ പുരോഗതി കൈവരിക്കുന്നതിന് ഉദ്യോഗസ്ഥര്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കണമെന്നും സാമ്പത്തിക വര്‍ഷം അവസാനിക്കാനിരിക്കെ പദ്ധതി നിര്‍വഹണത്തെ തടസ്സപ്പെടുത്താത്ത രീതിയില്‍ മാത്രം ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം പോലുള്ള കാര്യങ്ങള്‍ നടത്തണം. ഏതെങ്കിലും നിര്‍വഹണ ഉദ്യോഗസ്ഥര്‍ക്ക് ഒന്നിലധികം പഞ്ചായത്തുകളുടെ ചുമതലയുള്ള പക്ഷം ഓരോ പഞ്ചായത്തിലും ഏതൊക്കെ ദിവസം ആ ഉദ്യോഗസ്ഥന്‍ ഹാജരാകണമെന്നതു സംബന്ധിച്ച് ബന്ധപ്പെട്ട മേലുദ്യോഗസ്ഥന്‍ രേഖാമൂലമുള്ള ഉത്തരവ് നല്‍കിയിരിക്കണമെന്നും കലക്ടര്‍ ആര്‍. ഗിരിജ നിര്‍ദേശിച്ചു. പദ്ധതി തുക വിനിയോഗത്തില്‍ ജില്ലയില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്ന ആനിക്കാട് പഞ്ചായത്തില്‍ തുക വിനിയോഗം വര്‍ധിപ്പിക്കുന്നതിന് ബന്ധപ്പെട്ടവര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആസൂത്രണ സമിതി നിര്‍ദേശിച്ചു. യോഗത്തില്‍ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍, അംഗങ്ങളായ എലിസബത്ത് അബു, കെ.ജി. അനിത, ലീല മോഹന്‍, എം.ജി. കണ്ണന്‍, ബി. സതികുമാരി, അഡ്വ. ആര്‍.ബി. രാജീവ്കുമാര്‍, സാം ഈപ്പന്‍, സര്‍ക്കാര്‍ പ്രതിനിധി അഡ്വ. എന്‍. രാജീവ്, ജില്ല പ്ളാനിങ് ഓഫിസര്‍ പി.വി. കമലാസനന്‍ നായര്‍, വിവിധ തദ്ദേശഭരണ ഭാരവാഹികള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.