അടൂര്‍: ആതുരസേവന രംഗത്തെ കച്ചവടത്തിനും ചൂഷണത്തിനുമെതിരെ പ്രതിഷേധവുമായി ചികിത്സയും മരുന്നും സൗജന്യമായി നല്‍കി ഹോമിയോ ക്ളിനിക് തുടങ്ങി. കര്‍ണാടക ഉഡുപ്പി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന യുനൈറ്റഡ് എജുക്കേഷനല്‍ ആന്‍ഡ് റിസര്‍ച് സൊസൈറ്റിയും അടൂര്‍ മഹാത്മ ജനസേവനകേന്ദ്രവും കേഡര്‍ ഇന്ത്യ ചാരിറ്റബ്ള്‍ ട്രസ്റ്റും സേവനസന്നദ്ധരായ ഒരുകൂട്ടം യുവഹോമിയോ ഡോക്ടര്‍മാരുമാണ് പദ്ധതിക്കു നേതൃത്വം നല്‍കുന്നത്. അടൂര്‍ മണക്കാല പോളിടെക്നിക് കോളജിനു സമീപം ഡിക്സണ്‍ അപ്പാര്‍ട്ട്മെന്‍റ്സിലാണ് ‘ലൈഫ് സേര്‍വ്’ എന്ന പേരില്‍ ആദ്യ ക്ളിനിക് ആരംഭിച്ചത്. ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിച്ചു. ഏറത്ത് ഗ്രാമപഞ്ചായത്ത് അംഗം ടി.സി. രാമന്‍ അധ്യക്ഷതവഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം സതികുമാരി, മഹാത്മ ചെയര്‍മാന്‍ രാജേഷ് തിരുവല്ല, അടൂര്‍ നഗരസഭാ മുന്‍ ചെയര്‍മാന്‍ ഉമ്മന്‍ തോമസ്, മുന്‍ കൗണ്‍സിലര്‍ റോഷന്‍ ജേക്കബ്, ഗ്രാമപഞ്ചായത്ത് അംഗം അജിത്, ഡി.എം.ഒ (ഹോമിയോ) ഡോ. പ്രദീപ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ എ.പി. ജയന്‍, സുധാകരന്‍ എന്നിവര്‍ സംസാരിച്ചു. സൊസൈറ്റി ചെയര്‍മാന്‍ ഡോ. പ്രവീണ്‍ സ്വാഗതവും നിഥിന്‍രാജ് നന്ദിയും പറഞ്ഞു. ഡോ. പ്രവീണ്‍, ഡോ. ജീമോന്‍ ജോര്‍ജ് എന്നിവരാണ് സൗജന്യ ചികിത്സ നല്‍കുന്നത്. നവംബറില്‍ കൊച്ചിയിലും കോഴിക്കോട്ടും 2017 ജനുവരിയില്‍ കോട്ടയത്തും ഫെബ്രുവരിയില്‍ ആലപ്പുഴയിലും കണ്ണൂരിലും മാര്‍ച്ചില്‍ കാസര്‍കോട്ടും എപ്രിലില്‍ വയനാട്, തിരുവനന്തപുരം, തൃശൂര്‍ എന്നിവിടങ്ങളിലും മേയില്‍ കൊല്ലത്തും ജൂണില്‍ ഇടുക്കിയിലും പാലക്കാട്ടും സൗജന്യ ഹോമിയോ ക്ളിനിക് തുടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.