യു.ഡി.എഫ് സര്‍ക്കാര്‍ കര്‍ഷകരെ ആത്മഹത്യയിലേക്ക് തള്ളിവിട്ടു –കോടിയേരി

പത്തനംതിട്ട: കര്‍ഷകരെ ആത്മഹത്യാ മുനമ്പിലേക്ക് തള്ളിവിട്ട സര്‍ക്കാറാണ് കേരളത്തിലെ യു.ഡി.എഫ് സര്‍ക്കാറെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. റബര്‍ കൃഷിക്കാരെ വഞ്ചിക്കുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ തെറ്റായ നയത്തിനെതിരെ എല്‍.ഡി.എഫ് ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ പത്തനംതിട്ട ഹെഡ് പോസ്റ്റ് ഓഫിസ് പടിക്കല്‍ നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. റബര്‍ വിലയിടിവിനെ തുടര്‍ന്ന് മലയോര മേഖല മരവിച്ച നിലയിലാണിപ്പോള്‍. കഴിഞ്ഞ യു.പി.എ സര്‍ക്കാറിന്‍െറ ആസിയാന്‍ കരാറാണ് ഈ ദു$സ്ഥിതിക്ക് കാരണമായത്. ഇടതുപക്ഷം ഇതിന്‍െറ ദോഷങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയതാണ്. സംസ്ഥാന സര്‍ക്കാര്‍ 150രൂപ നല്‍കി റബര്‍ സംഭരിക്കുമെന്ന് പ്രഖ്യാപനം നടത്തി. ഇതിനായി 300കോടി നീക്കിവെച്ചപ്പോള്‍ 94 കോടി മാത്രമാണ് ചെലവഴിച്ചത്. നീക്കിവെച്ച തുകപോലും നല്‍കാന്‍ യു.ഡി.എഫ് സര്‍ക്കാറിന് കഴിഞ്ഞിട്ടില്ല. ധാരാളം കടമ്പകള്‍ കടന്നാലേ ആനുകൂല്യം വാങ്ങാനും കഴിയു. ഇപ്പോള്‍ ബജറ്റില്‍ 50കോടിയാണ് നീക്കിവെച്ചിരിക്കുന്നത്. ഇതും കര്‍ഷകരെ കബളിപ്പിക്കാനാണ്. റബറിന് കുറഞ്ഞത് 200 രൂപയെങ്കിലും നല്‍കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ തയാറാകണം. റബര്‍ വില കുറഞ്ഞിട്ടും ടയര്‍വില കുറക്കാന്‍ കുത്തക മുതലാളിമാര്‍ തയാറായില്ല. വിലത്തകര്‍ച്ചമൂലം ആത്മഹത്യ ചെയ്യുന്ന കര്‍ഷകരുടെ എണ്ണം രാജ്യത്തും കേരളത്തിലും വര്‍ധിച്ചുവരുന്നു. കൃഷിക്കാരുടെ കടങ്ങള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തയാറാകണം. ബാങ്കുകള്‍ കൃഷിക്കാരുടെ ഭൂമി ജപ്തി ചെയ്യുന്നത് തുടരുകയാണ്. കര്‍ഷകരുടെ ദുരിതം വര്‍ധിച്ചുവരുമ്പോഴും ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ കണ്ട ഭാവം നടിക്കുന്നില്ല. ഉദ്ഘാടന മാമാങ്കങ്ങളിലാണ് സര്‍ക്കാറിന്‍െറ ഇപ്പോഴത്തെ ശ്രദ്ധ. ഹെലികോപ്ടറില്‍ പോയാണ് ഉദ്ഘാടനങ്ങള്‍ നടത്തുന്നത്. കൊച്ചി സ്മാര്‍ട്ട് സിറ്റിയില്‍ 27 ബഹുരാഷ്ട്ര ഐ.ടി കമ്പനികള്‍ വരുമെന്ന് പറഞ്ഞിട്ട് ആരും വന്നില്ല. അവിടെ ഇപ്പോള്‍ വക്കീല്‍ ഓഫിസും ഫുഡ്കോര്‍ട്ടുമൊക്കെയാണ് പ്രവര്‍ത്തിക്കുന്നത്. മല എലിയെ പ്രസവിച്ചപോലെയായി ഇത്. കൊച്ചി മെട്രോ ഒരുദിവസം ട്രെയിന്‍ ഓടിച്ചുനിര്‍ത്തി. കണ്ണൂര്‍ വിമാനത്താവളം പൂര്‍ത്തിയാക്കാതെ ഉദ്ഘാടനം നടത്താന്‍ പോവുകയാണെന്നും കോടിയേരി പറഞ്ഞു. സി.പി.ഐ ജില്ലാ സെക്രട്ടറി എ.പി. ജയന്‍ അധ്യക്ഷത വഹിച്ചു. കെ.പി. ഉദയഭാനു, അലക്സ് കണ്ണമല, അഡ്വ.കെ. അനന്തഗോപന്‍, ആര്‍. ഉണ്ണികൃഷ്ണപിള്ള, ടി.കെ.ജി. നായര്‍, മുണ്ടപ്പള്ളി തോമസ്, എം.വി. വിദ്യാധരന്‍, എം.എല്‍.എമാരായ ചിറ്റയം ഗോപകുമാര്‍, രാജു എബ്രഹാം, മുന്‍ എം.പി. ചെങ്ങറ സുരേന്ദ്രന്‍, മാത്യൂസ് ജോര്‍ജ്, പി.ജി. ജോര്‍ജ്കുട്ടി, എന്‍. സജികുമാര്‍, ബി. ഷാഹുല്‍ ഹമീദ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.