കൗതുകക്കാഴ്ചയായി ചക്കപ്പഴം തീറ്റമത്സരം

പത്തനംതിട്ട: എന്തും രുചി അറിഞ്ഞ് കഴിക്കണമെന്നാണ്. പ്രത്യേകിച്ച് അസലു തേന്‍വരിക്കച്ചക്ക കൂടിയാണെങ്കില്‍ കൂടുതല്‍ പറയണോ. പക്ഷെ രുചി അറിഞ്ഞുതിന്നാന്‍ നിന്നാല്‍ കാര്യങ്ങള്‍ കൈവിട്ടുപോകും. കാരണം, ഇത് മത്സരമാണ്. ചക്കപ്പഴം തീറ്റമത്സരം. പിന്നെ ഒന്നും ആലോചിച്ചില്ല. മത്സരിച്ചവരൊക്കെ കണ്ണുംപൂട്ടി തീറ്റതുടങ്ങി. ജില്ലാ സ്റ്റേഡിയത്തില്‍ നടക്കുന്ന ചക്ക മഹോത്സവത്തോടനുബന്ധിച്ചു സംഘടിപ്പിച്ച ചക്കപ്പഴം തീറ്റ മത്സരമാണ് കാഴ്ചക്കാര്‍ക്ക് കൗതുകം പകര്‍ന്നത്. പുരുഷന്മാര്‍ക്കും വനിതകള്‍ക്കും കുട്ടികള്‍ക്കുമായാണ് മത്സരം നടന്നത്. 15 ചുള കുറഞ്ഞ സമയത്തിനുള്ളില്‍ തിന്നുതീര്‍ക്കുക എന്നതായിരുന്നു മത്സരം. പുരുഷന്മാരുടെ വിഭാഗത്തില്‍ പന്ത്രണ്ടുപേര്‍ മത്സരിച്ചു. മേള ഒന്നു കണ്ടുമടങ്ങാന്‍ കയറിയ പാലക്കാട് സ്വദേശി കണ്ണന്‍ ഒന്നാംസ്ഥാനവും കുമ്പളാംപൊയ്ക സ്വദേശി റെജിന്‍ ജേക്കബ് മാമന്‍ രണ്ടാംസ്ഥാനവും നേടി. സ്ത്രീകളുടെ വിഭാഗത്തില്‍ ഒമ്പതുപേര്‍ മത്സരിച്ചപ്പോള്‍ കോന്നി സ്വദേശിനി ജെസി ഒന്നാംസ്ഥാനവും കൊല്ലംപടി സ്വദേശിനി അജിത രണ്ടാംസ്ഥാനവും നേടി. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഏഴുപേര്‍ മത്സരിച്ചപ്പോള്‍ അഴൂര്‍ സ്വദേശി മുഹമ്മദ് ഷാറൂഖ് ഒന്നാംസ്ഥാനവും പത്തനംതിട്ട സ്വദേശി രാഹുല്‍ രണ്ടാംസ്ഥാനവും നേടി. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ മൂന്നുപേര്‍ മത്സരിച്ചപ്പോള്‍ കൈപ്പട്ടൂര്‍ സ്വദേശിനി ജോനി മേരി ജോര്‍ജ് ഒന്നാംസ്ഥാനവും പത്തനംതിട്ട സ്വദേശിനി അംഷിത രണ്ടാംസ്ഥാനവും നേടി. വിജയികള്‍ക്ക് 28ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.