വഴിവിളക്കുകള്‍ സ്ഥാപിക്കുന്ന പദ്ധതി പാഴാകുന്നു

പന്തളം: വെളിച്ചം നല്‍കാനുള്ള ബ്ളോക് പഞ്ചായത്ത് പദ്ധതി പാഴാകുന്നു. 2012-13 സാമ്പത്തിക വര്‍ഷത്തെ വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പന്തളം ബ്ളോക് പഞ്ചായത്ത് സൗരോര്‍ജ വഴിവിളക്കുകള്‍ സ്ഥാപിക്കുന്നതിനായി 18 ലക്ഷം രൂപ വകയിരുത്തിയത്. എന്നാല്‍, സര്‍ക്കാര്‍ ഈ പദ്ധതി 2013 മാര്‍ച്ചില്‍ ഉപേക്ഷിച്ചു. 2013-14ലെ സാമ്പത്തിക വര്‍ഷം മുതല്‍ സൗരോര്‍ജ തെരുവുവിളക്കുകള്‍ സ്ഥാപിക്കുന്നതായി പുതിയ പദ്ധതി പ്രഖ്യാപിക്കുകയും ചെയ്തു. ഇതേതുടര്‍ന്ന് അനെര്‍ട്ടില്‍, പന്തളം ബ്ളോക് പഞ്ചായത്തടച്ച 18 ലക്ഷം രൂപ പുതിയ പദ്ധതിയിലേക്ക് മാറ്റി. 30,000 രൂപ സംസ്ഥാന സര്‍ക്കാര്‍ സബ്സിഡി അനുവദിച്ചാണ് പുതിയ പദ്ധതി നടപ്പാക്കാന്‍ തുടക്കമിട്ടത്. ഇതിനായി പന്തളം ബ്ളോക് പഞ്ചായത്തടച്ച തുക ഗുണഭോക്തൃ വിഹിതമായി സ്വീകരിച്ച് സംസ്ഥാന സര്‍ക്കാറിന്‍െറ സബ്സിഡി തുക കൂടി ചേര്‍ത്ത് നൂറിലേറെ തെരുവുവിളക്കുകള്‍ സ്ഥാപിക്കാന്‍ അനെര്‍ട്ട് സേഫ് ഗാര്‍ഡ് ലൈറ്റ് ഇന്ത്യ ലിമിറ്റഡ് എന്ന കമ്പനിയെ ചുമതലപ്പെടുത്തി. സംസ്ഥാനത്താകെ അറുനൂറിലേറെ ലൈറ്റുകള്‍ സ്ഥാപിക്കാനാണ് അനെര്‍ട്ട് സേഫ് ഗാര്‍ഡിനെ ചുമതലപ്പെടുത്തിയത്. പദ്ധതി ആരംഭിച്ച് രണ്ടു സാമ്പത്തിക വര്‍ഷം പിന്നിട്ടിട്ടും പദ്ധതി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. പന്തളം ബ്ളോക് പഞ്ചായത്ത് പ്രദേശത്ത് തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന് മുമ്പ് പകുതിയിലേറെ ലൈറ്റുകള്‍ സ്ഥാപിച്ചു. എന്നാല്‍, സ്ഥാപിച്ച ലൈറ്റുകള്‍ മൂന്നു ദിവസം പൂര്‍ണമായും കത്തിനില്‍ക്കുകയും പിന്നീട് പ്രവര്‍ത്തനരഹിതമാകുകയും ചെയ്തു. അനെര്‍ട്ട് അധികൃതരുമായി ബന്ധപ്പെടുമ്പോള്‍ വ്യക്തമായ മറുപടി ലഭിക്കുന്നില്ളെന്നാണ് ബ്ളോക് പഞ്ചായത്ത് അധികൃതര്‍ നല്‍കുന്ന വിശദീകരണം. സ്ഥാപിച്ച ലൈറ്റുകള്‍ നിലവാരമില്ലാത്തതാണെന്ന ആക്ഷേപവും ശക്തമാണ്. ഇവയില്‍ സ്ഥാപിച്ചിട്ടുള്ള സോളാര്‍ പാനലുകളും ബാറ്ററികളും ഗുണനിലവാരമില്ലാത്തതാണ് ലൈറ്റുകള്‍ പ്രവര്‍ത്തനരഹിതമാകാന്‍ കാരണം. സോളാര്‍ പാനലില്‍നിന്ന് ഊര്‍ജം സ്വീകരിച്ച് ബാറ്ററികള്‍ ചാര്‍ജാകാത്തതാണ് ലൈറ്റുകള്‍ പ്രകാശിക്കാത്തതിന് കാരണം. പദ്ധതി വിഭാവനം ചെയ്ത ഭരണസമിതിയുടെ കാലം കഴിഞ്ഞെങ്കിലും പദ്ധതി എങ്ങുമത്തെിയില്ല. അനെര്‍ട്ട് സ്വകാര്യ സോളാര്‍ കമ്പനികളെ നിര്‍മാണച്ചുമതല ഏല്‍പിച്ചതാണ് പദ്ധതി പാളാന്‍ കാരണമെന്നാണ് ആക്ഷേപം ഉയരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.