കോട്ടക്കലിൽ സ്​റ്റേഡിയത്തിന്​ 'വഴി തുറക്കുന്നു'

കോട്ടക്കൽ: ഏറെ കാലത്തെ മുറവിളികൾക്കൊടുവിൽ കോട്ടക്കലിൽ സ്റ്റേഡിയത്തിന് വഴിതെളിയുന്നു. ഗവ. രാജാസ് സ്‌കൂളിലെ മൈതാനത്താണ് ആധുനിക രീതിയിലുള്ള സ്‌റ്റേഡിയം യാഥാർഥ്യമാകുന്നത്. കായിക വിഭാഗം മേധാവികള്‍ തിങ്കളാഴ്ച മൈതാനം സന്ദര്‍ശിച്ചതോടെ പ്രതീക്ഷയിലാണ് നഗരസഭ അധികൃതരും കായികപ്രേമികളും. തിരുവനന്തപുരത്ത് നിന്നുമുള്ള കായിക എന്‍ജിനീയറിങ് വിഭാഗം ചീഫ് എന്‍ജിനീയര്‍ എന്‍. മോഹന്‍കുമാര്‍, എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ ആര്‍. ബിജു എന്നിവരാണ് മൈതാനം പരിശോധിച്ചത്. തിങ്കളാഴ്ച വൈകീട്ട് നാലുമണിയോടെയെത്തിയ സംഘം മുക്കാൽ മണിക്കൂറോളം സ്ഥലത്ത് പരിശോധന നടത്തി. പ്രദേശത്തെ ജലസംഭരണി നിലനിര്‍ത്തിക്കൊണ്ടാവും നിർമാണം. സ്‌റ്റേഡിയത്തിന് അനുയോജ്യമായ സ്ഥലമാണെന്ന് ചീഫ് എന്‍ജിനീയര്‍ എന്‍. മോഹന്‍കുമാര്‍ പറഞ്ഞു. കുടിവെള്ളം, പരിസ്ഥിതി എന്നിവ സംരക്ഷിച്ചായിരിക്കും പ്രവൃത്തികൾ. 100 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ആദ്യഘട്ടത്തിൽ ഗ്രൗണ്ട് നിര്‍മിക്കാനുള്ള പ്രൊപ്പോസല്‍ തയാറാക്കി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. റിപ്പോർട്ട് കൈമാറുന്നതിനനുസരിച്ച് തുടർ നടപടികളുമായി മുന്നോട്ടുപോകാനാണ് തീരുമാനം. സ്വപ്‌നപദ്ധതി എന്ന നിലയില്‍ വെള്ളം നിലനിര്‍ത്തി പദ്ധതിയുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്ന് നഗരസഭാധ്യക്ഷന്‍ കെ.കെ. നാസര്‍ പറഞ്ഞു. നഗരസഭ സ്ഥിരംസമിതി അധ്യക്ഷന്മാരായ ടി. അലവി, സാജിദ് മങ്ങാട്ടിൽ, സെക്രട്ടറി ഇൻ ചാർജ് ഷജിൽ കുമാർ എന്നിവരും രാജാസിലെത്തിയിരുന്നു. സ്‌കൂള്‍ ഭാരവാഹികള്‍, കൗണ്‍സിലര്‍മാര്‍ എന്നിവരും അനുഗമിച്ചു. വർഷകാലത്തിനൊടുവിൽ വേനൽക്കാലത്ത് പ്രദേശത്തെ പ്രധാന ജലസംഭരണിയാണ് നിലവിൽ രാജാസ് സ്കൂളിലെ മൈതാനം. അതിനാൽതന്നെ സംഭരണിക്ക് കോട്ടം തട്ടാത്ത വിധത്തിലായിരിക്കും പദ്ധതി വിഭാവനം ചെയ്യുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.