കരിപ്പൂർ: പെരുന്നാൾ, ഒാണം ആഘോഷത്തിനായി നാട്ടിലേക്ക് വരുന്ന പ്രവാസികളുടെ ബാഗേജുകൾ എത്തിക്കാൻ മസ്കതിൽനിന്ന് പ്രത്യേക സർവിസുമായി ഒമാൻ എയർ. 535 ബാഗേജുകളുമായി ബുധനാഴ്ച പുലർച്ച 12.15ഒാടെയാണ് വിമാനം കരിപ്പൂരിലെത്തിയത്. ബാഗേജുകൾ ഇറക്കിയശേഷം 1.15ഒാടെ വിമാനം മസ്കതിലേക്ക് തിരിച്ചുപോയി. മുഴുവൻ ബാഗേജുകളും യാത്രക്കാരുടെ വീട്ടിലെത്തിക്കുമെന്നും കരിപ്പൂരിലേക്ക് ബാഗേജിനായി വരുന്നവർക്ക് ടാക്സി നിരക്ക് നൽകുമെന്നും ഒമാൻ എയർ അധികൃതർ അറിയിച്ചു. പെരുന്നാൾ, ഒാണം, വിഷു ആഘോഷ സമയങ്ങളിൽ നാട്ടിലെത്തുന്നവർക്ക് ബാഗേജുകൾ കൃത്യമായി ലഭിക്കാറില്ലെന്ന് പരാതിയുയരാറുണ്ട്. തിരക്ക് കുറഞ്ഞശേഷമുള്ള ദിവസങ്ങളിൽ ഘട്ടംഘട്ടമായാണ് ബാഗേജുകൾ എത്തിക്കാറുള്ളത്. ഇതിനാൽ കൃത്യസമയത്ത് ഉടമസ്ഥർക്ക് പലപ്പോഴും ലഭിക്കാറില്ല. എന്നാൽ, യാത്രക്കാരുടെ പ്രയാസം കണക്കിലെടുത്ത് ബാഗേജുകൾ എത്തിക്കാൻ പ്രത്യേക സർവിസുകൾ നടത്താനായിരുന്നു ഒമാൻ എയർ തീരുമാനം. കുറച്ചുദിവസമായി മുഴുവൻ യാത്രക്കാരുമായാണ് മസ്കത്-കോഴിക്കോട് വിമാനം സർവിസ് നടത്തുന്നത്. നെടുമ്പാശ്ശേരി വിമാനത്താവളം അടച്ചതിനാൽ മസ്കത്-കൊച്ചി സർവിസ് തിരുവനന്തപുരത്തേക്ക് മാറ്റിയിരുന്നു. ഇതോടെ പാലക്കാട്, തൃശൂർ ഭാഗങ്ങളിലേക്കുള്ളവരും കോഴിക്കോട് വഴിയാണ് വന്നത്. യാത്രക്കാരുടെ എണ്ണം വർധിച്ചതോടെ ഒരാഴ്ചയായി മുഴുവൻ യാത്രക്കാരുടെയും ബാഗേജുകൾ കയറ്റാൻ സാധിക്കാറില്ല. ഇൗ യാത്രക്കാരിൽ അധികവും പെരുന്നാളും ഒാണവും ചെലവഴിക്കാൻ എത്തിയവരായിരുന്നു. ഇവർക്കുള്ള പ്രയാസം കണക്കിലെടുത്താണ് ഒമാൻ എയർ യാത്രക്കാരെ ഒഴിവാക്കി ബാഗേജുകൾ മാത്രമായി അധിക സർവിസ് നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.