കെ.എസ്.ആര്‍.ടി.സി കണ്ടക്ടറുടെ കൈയും കാലും അടിച്ചുപൊട്ടിച്ചു

കെ.എസ്.ആര്‍.ടി.സി കണ്ടക്ടറുടെ കൈയും കാലും അടിച്ചുപൊട്ടിച്ചു കാട്ടാക്കട: രാത്രിയില്‍ ബൈക്കിലെത്തിയ ആറംഗസംഘം വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചശേഷം മാതാവിന് മുന്നിലിട്ട് കെ.എസ്.ആര്‍.ടി.സി കണ്ടക്ടറുടെ കൈയും കാലും ഇരുമ്പുവടിക്ക് അടിച്ചുപൊട്ടിച്ചു. മാറനല്ലൂർ ഊരൂട്ടമ്പലം പിരിയാക്കോട് സനൽ ഭവനിൽ സജികുമാര്‍ (47) ആണ് ഗുരുതര പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. വ്യാഴാഴ്ച രാത്രി 10.30നാണ് സംഭവം. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച സജികുമാറിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. ജനനേന്ദ്രിയത്തിന് ഏറ്റ പരിക്ക് ഗുരുതരമായതിനാൽ രണ്ടുനാള്‍ക്കുശേഷമേ എന്തെങ്കിലും പറയാനാകൂവെന്നാണ് ഡോക്ടർമാർ നൽകുന്ന വിവരം. അക്രമിസംഘം വീടിന് പുറത്തുള്ള വൈദ്യുതി മീറ്റര്‍ ബോര്‍ഡ് അടിച്ചുതകര്‍ത്ത് വൈദ്യുതി ബന്ധം വിച്ഛേദിച്ചശേഷമാണ് ആക്രമണം നടത്തിയത്. വീടി​െൻറ വാതിലിൽ കല്ലെറിഞ്ഞപ്പോള്‍ സജി പുറത്തിറങ്ങി. അക്രമികൾ സജികുമാറിനെ മർദിച്ചശേഷം കമ്പിപ്പാരക്ക് ഇരുകാലും കൈയും അടിച്ചൊടിക്കുകയായിരുന്നു. വീട്ടിൽ ഇൗ സമയം മാതാപിതാക്കളായ ശ്രീധരൻനായരും ആനന്ദവല്ലിയമ്മയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇവരുടെ നിലവിളി കേട്ട് സമീപവാസികൾ എത്തുമ്പോഴേക്കും സംഘം സ്ഥലം വിട്ടു. അക്രമികളുടേതെന്ന് കരുതുന്ന രണ്ട് സ്കൂട്ടർ പൊലീസ് കണ്ടെത്തി. വാഹന ഉടമകളായ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അവിവാഹിതനായ സജികുമാർ കോൺഗ്രസ് മാറനല്ലൂർ മണ്ഡലം കമ്മിറ്റി ജനറൽ സെക്രട്ടറിയാണ്. കാട്ടാക്കട സി.ഐ അനിരൂപ്, മാറനല്ലൂർ എസ്.ഐ വി. ഷിബു എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം. വിരലടയാള വിദഗ്ധരും പൊലീസും സ്ഥലം സന്ദർശിച്ച് തെളിവെടുപ്പ് നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.