ലോറിയിൽനിന്ന്​ ചാടിയോടിയ ആന തോട്ടിൽ വീണു; 16 മണിക്കൂറിനൊടുവിൽ കരക്കുകയറ്റി

തുറവൂർ: ക്ഷേത്ര എഴുന്നള്ളത്ത് കഴിഞ്ഞ് കൊണ്ടുവരുകയായിരുന്ന ആന ഇരുമ്പുകൂട് തകർത്ത് ലോറിയിൽനിന്ന് ഇറങ്ങിയോടി. കനത്ത നാശംവരുത്തി മൂന്ന് കിലോമീറ്ററോളം ഒാടിയ ആന ഒടുവിൽ ചതുപ്പ് നിറഞ്ഞ തോട്ടിൽ വീണു. 16 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ ചൊവ്വാഴ്ച രാത്രി എേട്ടാടെ ആനയെ കരക്കുകയറ്റി. കരക്ക് കയറ്റിയ ആന വീണ്ടും ഇടയുകയും ഒരു വീട് തകർക്കുകയും ചെയ്തു. തുടർന്ന് വിദഗ്ധരെത്തി മയക്കുവെടിവെച്ച് ആനെയ തളച്ചു. ചൊവ്വാഴ്ച പുലർച്ച നാലോടെയാണ് സംഭവം. ആലപ്പുഴ മുല്ലക്കൽ ക്ഷേത്രത്തിെല ബാലകൃഷ്ണൻ എന്ന കൊമ്പനാണ് തുറവൂർ ആലക്കാപറമ്പ് ഭാഗത്തുവെച്ച് വിരണ്ട് ലോറിയിൽനിന്ന് ഇറങ്ങിയോടിയത്. തൃക്കാക്കര ക്ഷേത്രത്തിലെ ചടങ്ങിനുശേഷം ആലപ്പുഴക്ക് കൊണ്ടുവരുകയായിരുന്നു. തുറവൂർ മൂർ കമ്പനി റോഡിലൂടെ ഓടിയ ആന വൃക്ഷങ്ങളും മതിലുകളും കുത്തിമറിച്ചു. നാട്ടുകാർ ഉറക്കത്തിലായിരുന്നതിനാൽ ആന വിരണ്ടത് പലരും അറിഞ്ഞില്ല. മൂന്നുകിലോമീറ്റർ ഓടിയ ആന വളമംഗലം എട്ടുകോൽത്തറ വത്സലയുടെ വീട് തകർത്തു. വീട്ടിൽ ആരുമില്ലാതിരുന്നതിനാൽ ദുരന്തം ഒഴിവായി. പുളിത്തറ പാലം കയറിയിറങ്ങി വൈദ്യുതി പോസ്റ്റും അനന്തൻകരി രാധാകൃഷ്ണ​െൻറ ഓട്ടോയും തകർത്തു. തുടർന്നാണ് തുറവൂർ പഞ്ചായത്ത് 15ാം വാർഡിലെ അനന്തൻകരി തോട്ടിൽ വീണത്. ചതുപ്പിൽ താഴ്ന്ന് കാലുകൾ പൊക്കാൻ കഴിയാത്ത അവസ്ഥയായി. സംഭവം വൈകിയാണ് നാട്ടുകാർ അറിഞ്ഞത്. വാഹനങ്ങൾക്ക് എത്താനാവാത്ത സ്ഥലമായതിനാൽ രക്ഷാപ്രവർത്തനം ക്ലേശകരമായിരുന്നു. ശരീരം ചതുപ്പിൽ മുങ്ങിയതിനാൽ വടം ഉപയോഗിച്ച് കയറ്റാനുള്ള ശ്രമങ്ങൾ വിഫലമായി. ആന അവശനിലയിലായതോടെ ഗ്ലൂക്കോസ് നൽകി. പൊലീസും ഫയർഫോഴ്സും എലിഫൻറ് സ്ക്വാഡും നാട്ടുകാരും ഏറെ ശ്രമിച്ചിട്ടും വൈകീട്ടായിട്ടും കാര്യമായ പുരോഗതി ഉണ്ടായില്ല. ആനയെ രക്ഷിക്കാൻ മുഖഭാഗവും മുൻകാലുകളും ഒരുവിധത്തിൽ കരയോട് ചേർത്തുവെച്ച് സംരക്ഷിച്ചു. തോട്ടിലെ വെള്ളം വറ്റിക്കുകയും ചളി നീക്കുകയും ചെയ്തു. പലകകൾ കരയോട് ചേർത്ത് തോടി​െൻറ അടിത്തട്ടുവരെ നിരത്തി അതിൽ നിർത്തിയാണ് രാത്രി എേട്ടാടെ ആനയെ കരക്ക് എത്തിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.