ഒറ്റപ്പാലം: ഒന്നരപതിറ്റാണ്ട് കാലം അധികൃതരുടെ അവഗണന ഏറ്റുവാങ്ങുന്ന ജല അതോറിറ്റിയുടെ അമ്പലപ്പാറയിലെ വാട്ടർ ടാങ്ക് ഒടുവിൽ ബലക്ഷയവും പ്രകടിപ്പിച്ചുതുടങ്ങി. കോൺക്രീറ്റ് അടർന്ന് തുരുമ്പെടുത്ത കമ്പികൾ പുറത്തുചാടി ഭീതി പടർത്തുന്ന ടാങ്ക് അമ്പലപ്പാറയിലെ കൂമ്പാരംകുന്ന് ഭാഗത്താണുള്ളത്. 1969-70 കാലത്ത് നിർമിച്ച ടാങ്ക് ചോർച്ചയുണ്ടെന്നാരോപിച്ചു 15 വർഷം മുമ്പ് അധികൃതർ ഉപേക്ഷിച്ചതാണെന്നും എന്നാൽ, ഇതിന്ന് ഒരു തകരാറും ഉണ്ടായിരുന്നില്ലെന്നും നാട്ടുകാർ പറയുന്നു. 11 പൊതു ടാപ്പുകളിലും ജലവിതരണം നടത്തുക എന്ന ലക്ഷ്യത്തോടെയാണ് ടാങ്ക് പണിതത്. എന്നാൽ, കണക്ഷൻ എടുത്ത വീടുകളിലേക്കുള്ള ജലവിതരണവും പിന്നീട് ഇവിടെനിന്നായി. വിവിധ പദ്ധതികളിലായി ചെറുകിട കുടിവെള്ള പദ്ധതികൾ ആരംഭിച്ചതോടെ ജലസംഭരണിയെ അധികൃതർ തിരിഞ്ഞുനോക്കാതായി. താരതമ്യേന ഉയർന്ന പ്രദേശത്ത് സ്ഥാപിച്ചായിരുന്ന ടാങ്കിൽനിന്ന് പ്രദേശത്തെ നിരവധി വീട്ടുകാർക്ക് ജലലഭ്യത ഉറപ്പായിരുന്നു അക്കാലത്ത്. എന്നാൽ, ടാങ്കിൽ വെള്ളമെത്താതായതോടെ 20 ഓളം കുടുംബങ്ങൾ കുടിവെള്ളത്തിനായി ദിവസങ്ങളുടെ കാത്തിരുപ്പു നടത്തേണ്ടിവരുന്നു. മാസത്തിലൊരിക്കൽ മുരുക്കുംപറ്റയിൽനിന്ന് വെള്ളം കിട്ടുന്നതും കടമ്പൂരിലെ പദ്ധതിയിൽനിന്ന് ആഴ്ചയിൽ ബുധൻ, ശനി ദിവസങ്ങളിൽ വെള്ളം എത്തുന്നതുമാണ് ഏകാശ്രയമെന്ന് ഇവിടുത്തുകാർ പറയുന്നു. ടാങ്ക് നിർമാണത്തിന് സൗജന്യമായി രണ്ട് സെൻറ് വിട്ടുകൊടുത്തത് സ്ഥലവാസിയായിരുന്ന കാഞ്ഞിരങ്ങാട്ട് അമ്മിണിഅമ്മയായിരുന്നത്രെ. എന്നാൽ, ബലക്ഷയം ബാധിച്ച ടാങ്ക് അപകടാവസ്ഥയിൽ നിലനിർത്തുന്നതിനെതിരെ ജനത്തിന് എതിർപ്പുണ്ടിപ്പോൾ. പടം: അമ്പലപ്പാറ കൂമ്പാരൻ കുന്നത്തെ വാട്ടർ ടാങ്ക്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.