മലപ്പുറം: ഡോ. ഹാദിയക്ക് പൂര്‍ണ സ്വാതന്ത്ര്യം ഉറപ്പുവരുത്തണമെന്നും വീട്ടുതടങ്കലില്‍നിന്ന് മോചിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് മുസ്‌ലിം സംഘടന നേതാക്കള്‍ പി.കെ. കുഞ്ഞാലിക്കുട്ടി എം.പിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. ഹാദിയക്ക് പൂര്‍ണ സ്വാതന്ത്ര്യമുണ്ടെന്നും ഇഷ്ടമുള്ളിടത്ത് പോകാമെന്നും തടഞ്ഞുവെക്കാന്‍ ആര്‍ക്കും അധികാരമില്ലെന്നും സുപ്രീംകോടതി നിരീക്ഷിച്ച ശേഷവും പുറംലോകവുമായി ബന്ധപ്പെടാനാകാതെ കഴിയുകയാണ്. മനോരോഗമോ മരണം വരെയോ സംഭവിക്കാന്‍ സാധ്യതയുള്ള മരുന്നുകള്‍ നല്‍കുന്നതായി മാധ്യമപ്രവര്‍ത്തകരുടെ വെളിപ്പെടുത്തലുകളില്‍നിന്ന് മനസ്സിലാകുന്നു. വിദഗ്ധ ഡോക്ടര്‍മാരെ അയച്ച് പൊലീസ് ഓഫിസര്‍മാരുടെ സാന്നിധ്യത്തില്‍ പരിശോധിക്കുകയും റിപ്പോര്‍ട്ട് പൊതുജനങ്ങൾ മുമ്പാകെ സമര്‍പ്പിക്കുകയും വേണമെന്ന് നിവേദനത്തില്‍ ആവശ്യപ്പെട്ടു. ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി കൂരിയാട് (സമസ്ത കേരള ജംഇയ്യതുല്‍ ഉലമ), ശൈഖ് മുഹമ്മദ് കാരകുന്ന് (ജമാഅത്തെ ഇസ്‌ലാമി), എ.ഐ. അബ്ദുല്‍മജീദ് സ്വലാഹി (കേരള നദ്‌വത്തുല്‍ മുജാഹിദീൻ), പറപ്പൂര്‍ കുഞ്ഞിമുഹമ്മദ് മദനി (വിസ്ഡം ഗ്ലോബല്‍ ഇസ്‌ലാമിക് വിഷൻ), കെ.പി.എ. മജീദ് (മുസ്‌ലിം ലീഗ്), പി. ഉണ്ണീന്‍ (എം.എസ്.എസ്), കെ. മോയിന്‍കുട്ടി മാസ്റ്റര്‍, പി.എ. ജബ്ബാര്‍ ഹാജി എളമരം തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു. mpgma5 ഹാദിയക്ക് പൂർണ സ്വാതന്ത്ര്യം ഉറപ്പാക്കണമെന്നാവശ്യെപ്പട്ട് മുസ്ലിം സംഘടനാ നേതാക്കൾ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം കൈമാറുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.