വ്യാജസിദ്ധനെതിരെ പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപം

മലപ്പുറം: ചികിത്സയുടെ മറവിൽ സ്ത്രീപീഡനമുൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ വ്യാജ സിദ്ധനെതിരെ പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപം. കൽപകഞ്ചേരി വെട്ടിച്ചിറ സ്വദേശിക്കെതിരായ പരാതിയിൽ നടപടിയില്ലെന്ന് കാണിച്ചാണ് വളാഞ്ചേരി സ്വദേശിയായ യുവാവും ബന്ധുക്കളും എസ്.പിക്ക് പരാതി നൽകിയത്. ചികിത്സയുടെ മറവിൽ സ്ത്രീകളെ പീഡിപ്പിക്കുകയും സ്വർണാഭരണങ്ങൾ തട്ടിയെടുക്കുകയും ചെയ്തെന്ന നിരവധി പരാതികൾ വ്യാജ സിദ്ധനെതിരെയുണ്ട്. മുമ്പ് നിരവധി കേസുകളിൽ പിടിയിലായ ഇയാൾ ജാമ്യത്തിലിറങ്ങി വീണ്ടും തട്ടിപ്പ് നടത്തുകയാണ് ചെയ്യുന്നത്. കൊളത്തൂരിൽ ഗൃഹനാഥ‍​െൻറ മൃതദേഹം സംസ്കരിക്കാതെ മാസങ്ങളോളം വീട്ടിനുള്ളിൽ സൂക്ഷിച്ച സംഭവത്തിലും ഇയാൾക്ക് പങ്കുള്ളതായി പറയുന്നു. വളാഞ്ചേരി സ്വദേശിനിയായ യുവതിയും നാലു വയസുള്ള കുട്ടിയും മാതാവുമായി ഇയാൾ മുങ്ങിയെന്നാണ് പുതിയ പരാതി. യുവതിയുടെ ബന്ധുക്കളും ഭർത്താവും വളാഞ്ചേരി പൊലീസിൽ പരാതി നൽകിയെങ്കിലും മാസങ്ങളായിട്ടും നടപടിയില്ലാത്തതിനെ തുടർന്നാണ് വ്യാഴാഴ്ച എസ്.പി ഓഫിസിലെത്തിയത്. കുട്ടിയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് യുവതിയുടെ ഭർത്താവ് രണ്ടുമാസം മുമ്പ് നൽകിയ പരാതിയിൽ നടപടി സ്വീകരിച്ചിട്ടില്ലെന്നാണ് ആരോപണം. 50 പവനും ലക്ഷക്കണക്കിന് രൂപയും വ്യാജ സിദ്ധൻ യുവതിയിൽ നിന്ന് കൈക്കലാക്കിയതായും പറയുന്നു. വളാഞ്ചേരി, കുറ്റിപ്പുറം, കരിങ്കല്ലത്താണി, പാണ്ടിക്കാട് തുടങ്ങിയ സ്ഥലങ്ങളിൽ തട്ടിപ്പും സ്ത്രീപീഡനവും നടത്തിയെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.