വണ്ടൂർ: സംസ്ഥാനത്തെ ഗ്രാമപഞ്ചായത്ത് ഓഫിസുകളിൽ സ്ത്രീകളുടെ പരാതി കേൾക്കാൻ ഇനി മുതൽ പൊലീസ് സാന്നിധ്യവും. ആഴ്ചയിൽ ഒരുദിവസമാണ് സേവനം ലഭ്യമാവുക. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗ ഭാഗമായാണ് സർക്കാർ ഇത്തരത്തിലൊരു സംവിധാനമൊരുക്കുന്നത്. ബജറ്റ് അവതരണത്തിന് മുന്നോടിയായി ഗവർണർ പി. സദാശിവം നിയമസഭയിൽ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിലാണ് പദ്ധതി സൂചിപ്പിച്ചിരുന്നത്. പൊലീസ് സ്റ്റേഷനുകളിലെത്തി നേരിട്ട് പരാതി നൽകാൻ മടിയും പ്രയാസവുമുള്ള വനിതകൾക്ക് പഞ്ചായത്ത് ഓഫിസിലെത്തി വനിത പൊലീസ് ഓഫിസറോട് പരാതി പറയാം. ഉടൻ തീർപ്പാക്കാൻ കഴിയുന്ന പരാതികളിൽ പെട്ടെന്ന് നടപടിയെടുക്കുകയും അല്ലാത്തവ തുടർ നടപടികൾക്കായി അതത് സ്റ്റേഷൻ ഓഫിസർമാർക്ക് കൈമാറുകയും ചെയ്യണം. ജനമൈത്രി സുരക്ഷ പദ്ധതിക്ക് കീഴിലാണ് പദ്ധതി നടപ്പാക്കുന്നത്. എല്ലാ ചൊവ്വാഴ്ചകളിലും രാവിലെ 10.30 മുതൽ ഉച്ചക്ക് ഒരുമണി വരെയാണ് വനിത പൊലീസിെൻറ സിറ്റിങ് ഉണ്ടാകുക. ചൊവ്വാഴ്ചകളിലെ സിറ്റിങ് ഏതെങ്കിലും കാരണത്താൽ മുടങ്ങുകയാണെങ്കിൽ വ്യാഴാഴ്ച സിറ്റിങ് നടത്തണം. അതത് പഞ്ചായത്ത് പരിധിയിൽ വരുന്നതും നിയമപരമായി പൊലീസ് വകുപ്പിെൻറ അധികാര പരിധിയിൽ വരുന്നതുമായ പ്രശ്നങ്ങൾക്കാണ് പരിഹാരം കാണാൻ ശ്രമിക്കുക. പരാതികളുമായി ബന്ധപ്പെട്ട കാര്യങ്ങൾ രേഖപ്പെടുത്താൻ ഒരു രജിസ്റ്റർ സൂക്ഷിക്കുകയും ഇതിന്മേലുള്ള റിപ്പോർട്ടുകൾ എസ്.എച്ച്.ഒമാർക്ക് കൈമാറുകയും ചെയ്യണം. ജില്ല പൊലീസ് മേധാവി ചുമത്തപ്പെടുത്തുന്ന ഒരു വനിത എസ്.ഐ ജില്ലയിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. സംസ്ഥാനതലത്തിൽ വനിത സെൽ എസ്.പി ചെയർ പേഴ്സനും വനിത സെല്ലിലെ സി.ഐ പൊലീസ് ട്രെയിനിങ് കോളജിലെ എസ്.ഐ എന്നിവർ അംഗങ്ങളുമായ സമിതി പദ്ധതി മോണിറ്ററിങ് ചെയ്യും. ഇതിന് പുറമെ എല്ലാമാസവും ജില്ല പോലീസ് മേധാവികൾ േറഞ്ച് ഐ.ജി, സോണൽ എ.ഡി.ജി.പി എന്നിവർക്ക് റിപ്പോർട്ട് നൽകണം. വണ്ടൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ പോരൂർ, വണ്ടൂർ, തിരുവാലി ഗ്രാമപഞ്ചായത്ത് ഓഫിസുകളിൽ ഈ ആഴ്ച മുതൽ സിറ്റിങ്ങിനായി ഓരോ വനിത പൊലീസ് ഓഫിസർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് എസ്.ഐ പി. ചന്ദ്രൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.