സങ്കുചിത ദേശീയതയിലൂടെ വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കുന്നു –നുസ്റത്ത് അലി

കോട്ടക്കല്‍: സന്തുലിത ഇസ്ലാമിന്‍െറ സമത്വമുഖം സമൂഹത്തിലേക്ക് വ്യാപിപ്പിച്ച് ജമാഅത്തെ ഇസ്ലാമി മലപ്പുറം ജില്ല സമ്മേളനം. കോട്ടക്കല്‍ പുത്തൂരില്‍ പതിനായിരങ്ങള്‍ ഒഴുകിയത്തെിയ വേദിയെ സാക്ഷിനിര്‍ത്തി സമ്മേളനം അഖിലേന്ത്യ അസി. അമീര്‍ നുസ്റത്ത് അലി ഉദ്ഘാടനം ചെയ്തു. ദേശീയതയുടെ പേരില്‍ സങ്കുചിത ദേശീയത പ്രചരിപ്പിച്ച് രാജ്യത്ത് വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. മുസ്ലിംകളെ ഉപയോഗിച്ച് മുസ്ലിം സമൂഹത്തെയും രാജ്യങ്ങളെയും താറടിക്കാനുള്ള ശ്രമങ്ങള്‍ സജീവമാണ്. ഈജിപ്ത്, ബംഗ്ളാദേശ്, സിറിയ എന്നിവ ഇതിന്‍െറ ഉദാഹരണങ്ങളാണ്. ഇസ്ലാമിനെ മലിനമാക്കുന്ന പ്രചാരവേലകളില്‍ ഒരുവിഭാഗം മുസ്ലിംകള്‍ കടുത്ത നിരാശയിലാണ്. മറ്റൊരു വിഭാഗം ഈ നിരാശ മുതലെടുത്ത് വിധ്വംസക പ്രവര്‍ത്തനങ്ങളിലേക്ക് എത്തുന്നു. ജമാഅത്തെ ഇസ്ലാമി ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് എതിരാണ്. മുഴുവന്‍ മനുഷ്യരാശിയുടെയും നന്മക്ക് വേണ്ടിയാണ് ജമാഅത്ത് നിലകൊള്ളുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരള അമീര്‍ എം.ഐ. അബ്ദുല്‍ അസീസ് അധ്യക്ഷത വഹിച്ചു. അസഹിഷ്ണുത രാജ്യത്തിന്‍െറ മാതൃഭാഷയായി മാറിക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജുഡീഷ്യറിയെയും സൈന്യത്തെയും വരുതിയിലാക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നു. ഇ. അഹമ്മദിന്‍െറ മൃതദേഹത്തിന് അവഗണന നേരിടേണ്ടി വന്നത് ന്യൂനപക്ഷ സമുദായാംഗമായതിന്‍െറ പേരിലാണെന്നും യു.എ.പി.എ പോലുള്ള കരിനിയമങ്ങള്‍ തടയാന്‍ കേരള സര്‍ക്കാറിന് സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യപ്പറ്റുള്ള പ്രസ്ഥാനങ്ങളെ പോലും ഭീകരവാദികളാക്കാനാണ് ട്രംപ്, മോദി സര്‍ക്കാറുകള്‍ ശ്രമിക്കുന്നതെന്ന് മാധ്യമം-മീഡിയവണ്‍ ഗ്രൂപ് എഡിറ്റര്‍ ഒ. അബ്ദുറഹ്മാന്‍ പറഞ്ഞു. ഇവരുടെ അജണ്ടകള്‍ മുസ്ലിം സംഘടനകള്‍ മനസ്സിലാക്കുന്നില്ല. അവര്‍ പരസ്പരം കലഹിക്കുകയാണ്. ഒന്നിച്ച് നില്‍ക്കേണ്ട അവസാന സന്ദര്‍ഭമാണിതെന്നും അദ്ദേഹം പറഞ്ഞു. ഇസ്ലാമിന്‍െറ യശസ്സ് വീണ്ടെടുക്കാന്‍ എല്ലാവരും ഒന്നിച്ച് നില്‍ക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. സമൂഹം നേരിടുന്ന പ്രശ്നങ്ങള്‍ക്കുള്ള പരിഹാരം ഒരുമിച്ചുനിന്ന് കാണണമെന്നും അദ്ദേഹം വിഡിയോ സന്ദേശത്തില്‍ പറഞ്ഞു. ജമാഅത്തെ ഇസ്ലാമി മുന്‍ അഖിലേന്ത്യ അസി. അമീര്‍ പ്രഫ. കെ.എ. സിദ്ദീഖ് ഹസന്‍ ആശംസയര്‍പ്പിച്ചു. അറബ് നാഷനല്‍ കോണ്‍ഗ്രസ് മെംബറും ഫലസ്തീനിലെ ഹമാസിന്‍െറ ഒൗദ്യോഗിക വക്താവുമായ ഉസാമ ഹംദാന്‍ വിഡിയോ കോണ്‍ഫറന്‍സ് വഴി അഭിസംബോധന ചെയ്തു. വി.ടി. അബ്ദുല്ലക്കോയ തങ്ങള്‍, വി.കെ. അലി, സാദിഖ് ഉളിയില്‍, പി. റുക്സാന, സി.ടി. ശുഹൈബ്, ശിഹാബ് പൂക്കോട്ടൂര്‍ എന്നിവര്‍ സംസാരിച്ചു. സോളിഡാരിറ്റി ജില്ല പ്രസിഡന്‍റ് പി. മിയാന്‍ദാദ്, ജി.ഐ.ഒ പ്രസിഡന്‍റ് ടി.യു. ഫഹ്മിദ, ജമാഅത്തെ ഇസ്ലാമി വനിതാവിഭാഗം ജില്ല പ്രസിഡന്‍റ് പി. ലൈല, എസ്.ഐ.ഒ ജില്ല പ്രസിഡന്‍റ് ഡോ. സഫീര്‍ താനൂര്‍ എന്നിവര്‍ പ്രമേയം അവതരിപ്പിച്ചു. ‘പ്രബോധനം’ പ്രചാരണഭാഗമായി സംസ്ഥാന തലത്തില്‍ കൂടുതല്‍ വരി ചേര്‍ത്ത പൊന്നാനി ഏരിയയിലെ കെ.കെ ജങ്ഷന്‍ ഘടകത്തിനുള്ള അവാര്‍ഡ് ജമാഅത്തെ ഇസ്ലാമി അസി. അമീര്‍ പി. മുജീബ് റഹ്മാന്‍ വിതരണം ചെയ്തു. പീപ്ള്‍സ് ഫൗണ്ടേഷന്‍െറ ‘1500 വീടുകള്‍’ പദ്ധതിയിലേക്ക് അബ്ദുല്‍ ഗഫൂര്‍ കോട്ടക്കല്‍ നല്‍കിയ 60 സെന്‍റ് ഭൂമിയുടെ രേഖ ഡയറക്ടര്‍ പി.സി. ബഷീര്‍ ഏറ്റുവാങ്ങി. 75 വര്‍ഷം പിന്നിട്ട ജമാഅത്തെ ഇസ്ലാമിയുടെ പ്രവര്‍ത്തനങ്ങള്‍ അനാവരണം ചെയ്ത വിഡിയോ അവതരണവും നടന്നു. ജി.ഐ.ഒ കേരള സംഘടിപ്പിക്കുന്ന ‘വിമന്‍സ് കൊളോക്വി’യത്തിന്‍െറ പ്രൊമോ വിഡിയോ പ്രദര്‍ശനവുമുണ്ടായി. അമീന്‍ യാസര്‍, സലാഹുദ്ദീന്‍ എന്നിവര്‍ ഗാനമാലപിച്ചു. വി.എം. സാഫിര്‍ ഖിറാഅത്ത് നടത്തി. ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡന്‍റ് എം.സി. നസീര്‍ സ്വാഗതവും ജനറല്‍ കണ്‍വീനര്‍ മുസ്തഫ ഹുസൈന്‍ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.