പൂക്കോട്ടുംപാടം: ഡി.സി.സി സെക്രട്ടറി എം.എ. റസാഖിെൻറ നിര്യാണത്തിലൂടെ മലയോര മേഖലക്ക് നഷ്ടമായത് ജനകീയ നേതാവിനെ. എം.എ എന്നും കക്കൂ എന്നും ജനങ്ങൾ വിളിച്ചിരുന്ന റസാഖ് സുഹൃത്തുകള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും പ്രിയപ്പെട്ടവനും സൗമ്യമായ ഇടപെടലിലൂടെ ഇതര രാഷ്ട്രീയ പ്രവര്‍ത്തകരുടെയും ആദരവ് നേടിയ വ്യക്തിത്വവുമായിരുന്നു. വിദ്യാർഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയരംഗത്തേക്ക് കടന്നുവന്ന റസാഖ് രാഷ്ട്രീയ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയും തെൻറ നിലപാടുകളില്‍ ഉറച്ചുനില്‍ക്കുകയും ചെയ്തിരുന്നു. അതുകൊണ്ടുതന്നെ കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് തുടങ്ങിയ സംഘടനകളുടെ അമരത്തെത്താൻ അവസരം ലഭിച്ചു. കെ.എസ്.യുവിലൂടെ ജില്ലയില്‍ നിന്ന് കോണ്‍ഗ്രസിെൻറ സംസ്ഥാന നേതൃനിരയിൽ ആദ്യമായെത്തിയ നേതാവുകൂടിയാണ് റസാഖ്. തുടര്‍ന്ന് സ്വന്തം തട്ടകമായ നിലമ്പൂരില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ഇടതുപക്ഷത്തിന് മുന്‍തൂക്കമുണ്ടായിരുന്ന അമരമ്പലം പഞ്ചായത്തില്‍ അടുക്കും ചിട്ടയുമുള്ള പ്രവര്‍ത്തനത്തിലൂടെ യു.ഡി.എഫിനെ അധികാരത്തിലെത്തിക്കാൻ പ്രധാന പങ്ക് വഹിക്കുകയും ചെയ്തു. 2000 മുതല്‍ 2005 വരെ അമരമ്പലം പഞ്ചായത്തംഗവും സ്ഥിരംസമിതി അധ്യക്ഷനുമായിരുന്നു. 2005 മുതല്‍ 2010 വരെ നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറായി. അന്ന് മൂത്തേടം ഡിവിഷനില്‍ നടന്ന ശക്തമായ കോൺഗ്രസ്, ലീഗ്, എല്‍.ഡി.എഫ് ത്രികോണ മത്സരത്തിലാണ് റസാഖ് അനായാസം വിജയിച്ചുകയറിയത്. ഈ കാലയളവിലാണ് നിലമ്പൂരിന് മികച്ച ബ്ലോക്ക് പഞ്ചായത്തിനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചത്. പുരസ്‌കാരമായി ലഭിച്ച തുക നിലമ്പൂര്‍ താലൂക്ക് ആശുപത്രിയുടെ കെട്ടിട നിർമാണത്തിനുവേണ്ടി മാറ്റിവെക്കാനും ഇദ്ദേഹം തയാറായി. 2010 മുതല്‍ 2015 വരെയുള്ള കാലയളവില്‍ ചുങ്കത്തറ ഡിവിഷനില്‍നിന്ന് ജില്ല പഞ്ചായത്തംഗവുമായി. പിന്നീടാണ് ഡി.സി.സി സെക്രട്ടറിയായി ചുമതലയേറ്റത്. കെ.എസ്.യു സംസ്ഥാന സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം, ഡി.സി.സി അംഗം തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിരുന്നു. എ ഗ്രൂപ് വക്താവായിരുന്ന റസാഖ് അടുത്തകാലത്ത് ഐ ഗ്രൂപ്പിലേക്ക് ചേക്കേറിയാണ് ഡി.സി.സി സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത്. തുടര്‍ന്ന് പാര്‍ട്ടി പൊതുയോഗങ്ങളിലും കുടുംബസംഗമങ്ങളിലും സജീവ സാന്നിധ്യമാവുകയായിരുന്നു. കഴിഞ്ഞ ദിവസം പി.വി. അന്‍വര്‍ എം.എൽ.എയുടെ കക്കാടംപൊയില്‍ പാര്‍ക്കുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഡി.എഫ്.ഒ ഓഫിസ് മാര്‍ച്ചിന് നേതൃത്വം നല്‍കിയത് എം.എ. റസാഖായിരുന്നു. ഇപ്പോള്‍ നടന്നുവരുന്ന ഇന്ദിരാജി ജന്മശദാബ്ദി കോണ്‍ഗ്രസ് കുടുംബസംഗമങ്ങളിലും എം.എ നിറസാന്നിധ്യമായിരുന്നു. നിലമ്പൂര്‍ അഗ്രികള്‍ച്ചറല്‍ മാര്‍ക്കറ്റിങ് സൊസൈറ്റി പ്രസിഡൻറ്, നിലമ്പൂര്‍ താലൂക്ക് കോ-ഓപറേറ്റിവ് ഹൗസിങ് സൊസൈറ്റി സയറക്ടര്‍ എന്നീ സ്ഥാനങ്ങളും വഹിച്ചു വരുകയായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ച ഒരുമണിയോടെയുണ്ടായ ഹൃദയാഘാതത്തെതുടർന്നായിരുന്നു മരണം. റസാഖിെൻറ അകാല നിര്യാണത്തില്‍ അനുശോചനമറിയിക്കാന്‍ നാടിെൻറ വിവിധ ഭാഗങ്ങളില്‍നിന്ന് നാട്ടുകാരും നേതാക്കളും പൂക്കോട്ടുംപാടത്തെ വീട്ടിലെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.