ഉച്ചക്കുളം, തീക്കടി ആദിവാസി കോളനികളില്‍ സമഗ്ര വികസനത്തിന് കോടി രൂപ എടക്കര: മൂത്തേടം ഗ്രാമപഞ്ചായത്തിലെ ഉച്ചക്കുളം, തീക്കടി ട്രൈബല്‍ കോളനികളില്‍ ഹാംലെറ്റ് പദ്ധതി പ്രകാരം ഒരു കോടിയുടെ വികസന പാക്കേജിന് തുടക്കമായി. പടുക്ക ഉള്‍വനത്തില്‍ സ്ഥിതി ചെയ്യുന്ന കോളനികളില്‍ കുടിവെള്ളം, വിദ്യാഭ്യാസം, ആരോഗ്യം, യാത്രാസൗകര്യം, ഭവന പുനരുദ്ധാരണം എന്നിവക്കാണ് തുക അനുവദിച്ചത്. പി.വി. അന്‍വര്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ മൂത്തേടം ഗ്രാമപഞ്ചായത്ത്, ട്രൈബല്‍ ഡിപ്പാര്‍ട്ട്മെൻറ്, വനം, കൃഷി വകുപ്പുകള്‍, വനസംരക്ഷണ സമിതി എന്നിവയുടെ സംയുക്ത യോഗം വിളിച്ച് നടത്തിയ ഊരുകൂട്ടത്തിലാണ് പദ്ധതിക്ക് രൂപം നല്‍കിയത്. ഉച്ചക്കുളം-, തീക്കടി കോളനികളെ ബന്ധിപ്പിക്കുന്ന റോഡ് നിര്‍മാണം, വന്യമൃഗങ്ങളില്‍നിന്ന് കോളനിക്ക് സംരക്ഷണമേകാന്‍ ഭിത്തി നിര്‍മാണം, തകര്‍ച്ചയുള്ള വീടുകളുടെ പുനരുദ്ധാരണം, കുടിവെള്ള പദ്ധതി, തീക്കടി കോളനിയില്‍ കമ്യൂണിറ്റി ഹാള്‍, തെരുവ് വിളക്ക് എന്നിവ നടപ്പാക്കാന്‍ തീരുമാനമായി. എം.എല്‍.എയുടെ നിര്‍ദേശപ്രകാരം സംസ്ഥാന സര്‍ക്കാറാണ് ഹാംലെറ്റ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഫണ്ട് അനുവദിച്ചത്. ഉച്ചക്കുളം കോളനിയില്‍ കോണ്‍ക്രീറ്റ് റോഡ്, നെല്‍കൃഷി എന്നിവ ഇതിനകം ആരംഭിച്ചിട്ടുണ്ട്. ഊരുകൂട്ടം പി.വി. അന്‍വര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. വന സംരക്ഷണ സമിതി പ്രസിഡൻറ് വീരന്‍ അധ്യക്ഷത വഹിച്ചു. നിലമ്പൂര്‍ ഐ.ടി.ഡി.പി പ്രോജക്ട് ഓഫിസര്‍ കൃഷ്ണന്‍ പദ്ധതി വിശദീകരിച്ചു. മൂത്തേടം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.ടി. രാധാമണി, േബ്ലാക്ക് പഞ്ചായത്ത് അംഗം ഉഷ സന്തോഷ്, ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സൻ ഇ. സൈറാബാനു, അംഗങ്ങളായ ടി. അനീഷ്, ഷൈല രാജന്‍, എന്‍.കെ. കുഞ്ഞുണ്ണി, മുജീബ് കോയ, പഞ്ചായത്ത് സെക്രട്ടറി കമലേശന്‍, കൃഷി ഓഫിസര്‍ രജനി, വി.ഇ.ഒ മനോജ്, ടി.ഇ.ഒ മുഹമ്മദ് കുഞ്ഞ്, വി.എസ്.എസ് സെക്രട്ടറി ജിനേഷ് എന്നിവര്‍ സംസാരിച്ചു. ചിത്രവിവരണം മൂത്തേടം ഉച്ചക്കുളം കോളനിയില്‍ ചേര്‍ന്ന ഊരുകൂട്ടം പി.വി. അന്‍വര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.