നിലമ്പൂർ: വിദ്യാഭ്യാസ മേഖലയിൽനിന്ന് ആദിവാസി വിഭാഗം കുട്ടികളുടെ കൊഴിഞ്ഞുപോക്ക് തടയാൻ മലപ്പുറം ജില്ലയിൽ പ്രത്യേക പദ്ധതി വരുന്നു. ജില്ല പഞ്ചായത്തിെൻറ സഹകരണത്തോടെ പട്ടികവർഗ വകുപ്പാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട് ജില്ലതലത്തിലെ ആദ്യയോഗം മേയ് രണ്ടിന് രാവിലെ 11ന് നിലമ്പൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫിസിൽ നടക്കും. ജില്ല പഞ്ചായത്ത് പ്രസിഡൻറിെൻറ അധ്യക്ഷതയിലാവും യോഗം ചേരുക. തദ്ദേശസ്വയം ഭരണം, പൊതുവിദ്യാഭ്യാസം, സാമൂഹികനീതി വകുപ്പുകളുടെ സഹകരണത്തോടെ പട്ടികവർഗ വകുപ്പിെൻറ മേൽനോട്ടത്തിലാവും പദ്ധതി നടത്തിപ്പ്. ചൈൽഡ് പ്രൊഡക്ഷൻ, കുടുംബശ്രീ, അങ്കണവാടി അധ്യാപകർ, എസ്.എസ്.എ എന്നിവയുടെ പിന്തുണയും ഉറപ്പ് വരുത്തും. സ്കൂൾ പ്രവർത്തിക്കുന്ന വാർഡുതലത്തിലും ഉപവിദ്യാഭ്യാസ ഓഫിസർ, ജില്ല വിദ്യാഭ്യാസ ഓഫിസർ തലങ്ങളിലും മോണിറ്ററിങ് സമിതികൾക്ക് രൂപം നൽകും. വാർഡുതലത്തിൽ വാർഡ് മെംബർ ചെയർമാനും സ്കൂൾ പ്രധാനാധ്യാപകൻ കൺവീനറുമായുള്ള സമിതിക്കാവും രൂപം നൽക്കുക. വാർഡ് അംഗം, പ്രധാനാധ്യാപകൻ, അധ്യാപക സംഘടന പ്രതിനിധി, എസ്.സി പ്രമോട്ടർ, ഐ.ടി.ഡി.പി ഉദ്യോഗസ്ഥൻ എന്നിവർ മോണിറ്ററിങ് സമിതികളിൽ അംഗങ്ങളാവും. ഒരു പഞ്ചായത്തിൽ ആദിവാസി കുട്ടികൾ പഠിക്കുന്ന ഓന്നിൽ കൂടുതൽ സ്കൂളുകളുണ്ടെങ്കിൽ പഞ്ചായത്ത് പ്രസിഡൻറ് ചെയർമാനായുള്ള പഞ്ചായത്തുതല മോണിറ്ററിങ് സമിതിക്കും രൂപം നൽകും. പദ്ധതി നടത്തിപ്പിന് പഞ്ചായത്തുകളുടെ പട്ടികജാതി വർഗ ഫണ്ടുകളും വിദ്യാഭ്യാസ വകുപ്പിെൻറ ഫണ്ടുകളും ഐ.ടി.ഡി.പിയുടെ ഗോത്രസാരഥി, അടിയപണിയ ഫണ്ടുകളും വിനിയോഗിക്കും. കൂടാതെ ആദിവാസി മേഖലകളിൽ കേന്ദ്രസർക്കാർ കുടുംബശ്രി വഴി നടപ്പാക്കുന്ന ഭക്ഷ്യ- ആരോഗ്യ-ക്ഷേമപദ്ധതി ഫണ്ടിൽനിന്നുള്ള വിഹിതവും പദ്ധതിക്കായി കണ്ടെത്തും. ഈ അധ്യയനവർഷംതന്നെ പദ്ധതി നടപ്പാക്കാനാണ് ലക്ഷ്യമാക്കുന്നത്. വിദ്യാഭ്യാസ മേഖലകളിൽനിന്ന് ആദിവാസി കുട്ടികളുടെ കൊഴിഞ്ഞുപോക്ക് തടയാൻ ഐ.ടി.ഡി.പിയും സ്കൂൾ അധികൃതരും മറ്റു സർക്കാർ ഏജൻസികളും ശ്രമിക്കുന്നുണ്ടെങ്കിലും മതിയായ രീതിയിൽ ഇതിന് ഫലം കാണാൻ കഴിയാതെ വന്നതിനാലാണ് പ്രത്യേക പദ്ധതി തുടങ്ങുന്നതെന്ന് ഐ.ടി.ഡി.പി ജില്ല പ്രോജക്ട് ഓഫിസർ കെ. കൃഷ്ണൻ പറഞ്ഞു. അവധിനാളുകളിൽ ഉൾകാട്ടിലെ കോളനികളിലേക്ക് മടങ്ങുന്ന കുട്ടികൾ പിന്നീട് സ്കൂളുകളിലേക്ക് തിരിച്ചുവരാത്ത സാഹചര്യമുണ്ട്. നീണ്ട വേനൽ അവധികാലത്ത് ഉൗരുകളിലേക്ക് മടങ്ങുന്ന കുട്ടികളിൽ മിക്കതും പിന്നീട് സ്കൂളുകളിലേക്ക് വരാൻ മടിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.