തേഞ്ഞിപ്പലം: ദുര്‍ഗന്ധം വമിക്കുന്ന മലിനജലം ദേശീയപാതയില്‍ ഒഴുക്കിയ ലോറി നാട്ടുകാര്‍ പിടികൂടി തേഞ്ഞിപ്പലം പൊലീസില്‍ ഏല്‍പ്പിച്ചു. ചൊവ്വാഴ്ച രാവിലെ കാക്കഞ്ചേരിയില്‍ ദുര്‍ഗന്ധം പരന്നതോടെയാണ് നാട്ടുകാര്‍ കാര്യം തിരക്കിയത്. അന്വേഷണത്തിനൊടുവില്‍ ദേശീയപാതയോരത്ത് നിര്‍ത്തിയിട്ട ലോറിയില്‍ നിന്നാണ് ജലം ഒഴുകുന്നതെന്ന് മനസ്സിലാക്കി. ഉടന്‍ നാട്ടുകാര്‍ തേഞ്ഞിപ്പലം പൊലീസിനെ അറിയിക്കുകയായിരുന്നു. സ്ഥലത്തത്തെിയ പൊലീസ് ലോറിയിലുണ്ടായിരുന്ന തൊഴിലാളികളോട് കാര്യം തിരക്കിയപ്പോഴാണ് കര്‍ണാടക ബല്‍ഗാമിലെ അറവുശാലയില്‍നിന്ന് ആലുവയിലേക്ക് എല്ലുമായി പോകുന്ന ലോറിയാണെന്ന് മനസ്സിലായത്. രാത്രിയിലാണ് സാധാരണ കൊണ്ടുപോവുള്ളതെന്നും കണ്ണൂര്‍ ചെറുവത്തൂരില്‍ വാഹനാപകടത്തെ തുടര്‍ന്നുണ്ടായ ഗതാഗതക്കുരുക്കില്‍ പെട്ടതിനാല്‍ നേരം പുലര്‍ന്നപ്പോള്‍ കാക്കഞ്ചേരിയില്‍ നിര്‍ത്തിയിടുകയായിരുന്നെന്നും തൊഴിലാളികള്‍ പറഞ്ഞു. തുടര്‍ന്ന് കാക്കഞ്ചേരിയില്‍നിന്ന് ലോറി വിട്ടയച്ചു. ഓട്ടം തുടര്‍ന്ന ലോറിയില്‍നിന്ന് വഴിനീളെ ദുര്‍ഗന്ധം വന്നതിനെ തുടര്‍ന്ന് ചെട്ടിയാര്‍മാട് വെച്ച് വീണ്ടും നാട്ടുകാര്‍ തടഞ്ഞു. പൊലീസ് ഇടപെട്ട് ലോറി സ്റ്റേഷനിലേക്ക് മാറ്റി. ദുര്‍ഗന്ധം കൊണ്ട് സഹികെട്ട പൊലീസ് ഒടുവില്‍ ലോറി തൊഴിലാളികളെ കൊണ്ട് കുഴിയെടുപ്പിച്ച് ലോറിയില്‍നിന്ന് ഒഴുകിയത്തെുന്ന മലിനജലം ബക്കറ്റിലാക്കി കുഴിച്ച് മൂടുകയായിരുന്നു. രാത്രി ഒമ്പതിന് ശേഷമാണ് ലോറി വിട്ടയച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.