കുറ്റിപ്പുറം: നിളയോരം പാര്‍ ക്കിന്‍െറ ശില്‍പി യില്‍നിന്ന് വിനോദസഞ്ചാരമേഖല പ്രതീക്ഷിക്കുന്നതേറെ. കുറ്റിപ്പുറം നിളയോരം പാര്‍ക്ക് സ്ഥാപിച്ച ഡോ. കെ.ടി. ജലീല്‍ എം.എല്‍.എ എല്‍.ഡി.എഫ് മന്ത്രിസഭയിലെ ടൂറിസം മന്ത്രിയായി എത്തുന്നതോടെ അവഗണനയിലായ പല പദ്ധതികളും ടൂറിസം മാപ്പില്‍ ഇടം പിടിക്കുമെന്ന പ്രതീക്ഷയിലാണ് ജില്ല. പടിഞ്ഞാറേക്കര, മിനിപമ്പ, നിളയോരം പാര്‍ക്ക് തുടങ്ങിയവയിലൂടെ തിരൂര്‍, പൊന്നാനി താലൂക്കുകളില്‍ ടൂറിസം പദ്ധതി കൊണ്ടുവന്ന ജലീല്‍ മന്ത്രിയാകുന്നതോടെ ഈ മേഖലയില്‍ ജില്ലയില്‍ കുതിച്ചുചാട്ടമുണ്ടാകുമെന്നാണ് പ്രതീക്ഷ. 2011ലെ എല്‍.ഡി.എഫ് മന്ത്രിസഭ പാസാക്കിയ പല പദ്ധതികളും യു.ഡി.എഫ് ഭരണം വന്നതോടെ ചുവപ്പുനാടയില്‍ കുടുങ്ങിയിരുന്നു. തിരുനാവായ-തവനൂര്‍ പാലം, നിളാ ടൂറിസം പദ്ധതി, മാമാങ്ക പൈതൃക ടൂറിസം തുടങ്ങിയ വന്‍ പദ്ധതികള്‍ കടലാസിലൊതുങ്ങി. കെ.ടി. ജലീല്‍ തുടങ്ങിവെച്ച നിളയോരം പദ്ധതി തന്നെ മതിയായ പ്രോത്സാഹനവും പരിഗണനയും ലഭിക്കാതെ തകര്‍ച്ചയിലാണ്. ജലീല്‍ എം.എല്‍.എയായ കുറ്റിപ്പുറം, തവനൂര്‍ മണ്ഡലങ്ങളില്‍ പാര്‍ക്കുകളും ടൂറിസവുമായി ബന്ധപ്പെട്ട പദ്ധതികളും കൊണ്ടുവന്നിരുന്നു. കുറ്റിപ്പുറം പാലം മുതല്‍ ചെമ്പിക്കല്‍ വരെ പുഴയുടെ തീരം വഴി സ്നേഹപാത, മഞ്ചാടിയില്‍ ബോട്ടിങ്, ചമ്രവട്ടം, പടിഞ്ഞാറേക്കര ടൂറിസം എന്നിവ സംസ്ഥാനത്തെതന്നെ വിനോദസഞ്ചാര പട്ടികയിലിടം പിടിച്ചേക്കാവുന്നവയാണ്. ആലപ്പുഴ, എറണാകുളം ജില്ലകളെപോലെ ജല ടൂറിസത്തിന് സാധ്യതയുള്ള മലപ്പുറത്ത് ഇതുവരെ വേണ്ടത്ര പദ്ധതികള്‍ എത്തിയിട്ടില്ല. കാടും മലകളും അരുവികളും പ്രയോജനപ്പെടുത്തിയുള്ള പദ്ധതികള്‍ക്ക് നിലമ്പൂരിലും വലിയ സാധ്യതകളുണ്ട്. കരിപ്പൂര്‍ വിമാനത്താവളം, കോട്ടക്കല്‍ ആര്യവൈദ്യശാല, താനൂര്‍, തിരൂര്‍, പൊന്നാനി ബീച്ചുകള്‍ എന്നിവ ഉപയോഗപ്പെടുത്തി ടൂറിസം മേഖലയില്‍ മലബാര്‍ പാക്കേജിനുള്ള പദ്ധതികളും പ്രതീക്ഷിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.