ആഹ്ളാദ പ്രകടനത്തിനിടെ യുവാവിന്‍െറ മരണം: നാല് ലീഗ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കല്‍പകഞ്ചേരി: മുസ്ലിംലീഗ് ആഹ്ളാദ പ്രകടനത്തിനിടെ പടക്കമെറിഞ്ഞതിനെതുടര്‍ന്ന് ഗൃഹനാഥന്‍ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ നാല് മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. വളവന്നൂര്‍ ചെറവന്നൂര്‍ സ്വദേശികളായ തറമ്മല്‍ മുഹമ്മദ് (38), അത്തിക്കല്‍ സൂപ്പിഹാജി (63), കടായിക്കല്‍ ബാസിത് (23), കടായിക്കല്‍ മൊയ്തീന്‍കുട്ടി എന്ന ബഷീര്‍ (44) എന്നിവരെയാണ് വളാഞ്ചേരി സി.ഐ കെ.ജി. സുരേഷിന്‍െറ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. പിടിയിലായത് ആറ് മുതല്‍ പത്ത് വരെയുള്ള പ്രതികളാണ്. വെള്ളിയാഴ്ച രാത്രി വരമ്പനാലയില്‍ പ്രകടനത്തിനിടെ പടക്കമെറിഞ്ഞതിനെതുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സി.പി.എം അനുഭാവിയും എ.പി വിഭാഗം എസ്.വൈ.എസ് യൂനിറ്റ് പ്രസിഡന്‍റുമായ എ.വി. ഹംസക്കുട്ടി എന്ന കുഞ്ഞിപ്പ (42) കുഴഞ്ഞുവീണ് മരിച്ച സംഭവത്തിലാണ് അറസ്റ്റ്. തുടര്‍ന്ന് സി.പി.എം പ്രവര്‍ത്തകര്‍ കല്‍പകഞ്ചേരി പൊലീസ് സ്റ്റേഷന്‍ ഉപരോധിക്കുകയും പ്രതികളെ പിടികൂടുമെന്ന പൊലീസ് ഉറപ്പില്‍ ഉപരോധം അവസാനിപ്പിക്കുകയുമായിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് ശനിയാഴ്ച കല്‍പകഞ്ചേരി, വളവന്നൂര്‍ പഞ്ചായത്തുകളില്‍ സി.പി.എം ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ പരക്കെ അക്രമമുണ്ടായി. ശനിയാഴ്ച രാവിലെ കടുങ്ങാത്തുകുണ്ടില്‍ വാഹനം തടയുകയും നിര്‍ബന്ധിച്ച് കടയടപ്പിക്കുകയും ചെയ്തു. രണ്ട് കാറുകളും മാമ്പ്രയില്‍ ബസ് കാത്തിരിപ്പ് കേന്ദ്രവും തകര്‍ത്തു. ബോര്‍ഡുകളും നശിപ്പിക്കപ്പെട്ടു. പടക്കമെറിഞ്ഞ സംഭവത്തില്‍ കസ്റ്റഡിയിലെടുത്തയാളെ കൊണ്ടുപോവുകയായിരുന്ന പൊലീസ് വാഹനം പ്രതിഷേധക്കാര്‍ തകര്‍ത്തു. പൊലീസും ഹര്‍ത്താല്‍ അനുകൂലികളും തമ്മില്‍ വാക്കേറ്റമുണ്ടായി. ഏറെ പ്രയാസപ്പെട്ടാണ് പ്രതിഷേധക്കാര്‍ക്കിടയിലൂടെ പൊലീസ് പ്രതികളെ സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. ശനിയാഴ്ച കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഉച്ചയോടെ വീട്ടിലത്തെിച്ച ഹംസക്കുട്ടിയുടെ മൃതദേഹം വൈകീട്ട് നാലോടെ ചെറവന്നൂര്‍ വടക്കെ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. ഡോ. കെ.ടി. ജലീല്‍ എം.എല്‍.എ, നിയുക്ത എം.എല്‍.എ വി. അബ്ദുറഹ്മാന്‍ തുടങ്ങിയവര്‍ വീട് സന്ദര്‍ശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.