വള്ളിക്കുന്ന് മണ്ഡലം: ലീഗിലെ തര്‍ക്കങ്ങള്‍ തീര്‍ക്കാന്‍ സംസ്ഥാന നേതൃത്വം ഇടപെടുന്നു

വള്ളിക്കുന്ന്: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വള്ളിക്കുന്ന് നിയോജക മണ്ഡലത്തില്‍ മുസ്ലിം ലീഗിലെ ഗ്രൂപ് തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ സംസ്ഥാന നേതൃത്വം ഇടപ്പെടുന്നു. യു.ഡി.എഫ് സ്ഥാനാര്‍ഥിയായി പി. അബ്ദുല്‍ ഹമീദിനെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കഴിഞ്ഞ മൂന്നുവര്‍ഷമായി പാര്‍ട്ടിയി നിലനിന്ന ഗ്രൂപ് തര്‍ക്കം പരിഹരിക്കാന്‍ നേതൃത്വം ഇടപ്പെടുന്നത്. ആദ്യ പടിയായി പാര്‍ട്ടിയില്‍നിന്ന് സസ്പെന്‍ഡ് ചെയത് മണ്ഡലം യൂത്ത് ലീഗ് നേതാവിന്‍െറ പേരിലുള്ള സസ്പെന്‍ഷന്‍ നടപടി ഇന്നലെ പിന്‍വലിച്ചു. കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ജില്ലാ പഞ്ചായത്ത് യു.ഡി.എഫ് സ്ഥാനാര്‍ഥി കോണ്‍ഗ്രസിലെ എ.കെ. അബ്ദുറഹ്മാനെതിരെ ലീഗ് റിബലായി മത്സരിച്ചതിനാണ് സസ്പെന്‍ഡ് ചെയ്തിരുന്നത്. ചേലേമ്പ്ര, പെരുവള്ളൂര്‍, പള്ളിക്കല്‍ പഞ്ചായത്തുകളിലെ ഗ്രൂപ് തര്‍ക്കങ്ങള്‍ പരിഹരിക്കാനും തിരക്കിട്ട ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. പെരുവള്ളൂര്‍ പഞ്ചായത്തില്‍നിന്ന് പുറത്താക്കിയവരെയും തിരിച്ചെടുക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. എന്നാല്‍, ഇതിനെതിരെ പ്രാദേശിക ലീഗ് ഘടകത്തില്‍ കടുത്ത എതിര്‍പ്പ് ഉയര്‍ന്നിട്ടുണ്ട്. ചേലേമ്പ്ര പഞ്ചായത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ തിങ്കളാഴ്ച സംസ്ഥാന ലീഗ് നേതൃത്വം ഒൗദ്യോഗിക വിഭാഗത്തെയും വിമത വിഭാഗത്തെയും ഹൈദരലി ശിഹാബ് തങ്ങളുടെ വസതിയിലേക്ക് വിളിപ്പിച്ചിരുന്നു. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിച്ച് ചേലേമ്പ്ര പഞ്ചായത്ത് ഭരണം നഷ്ടപ്പെടാനിടയാക്കിയവരെ തിരിച്ചെടുക്കുന്നതിന് വേണ്ടിയാണ് നേതൃത്വം ഇടപെടുന്നത്. പി.എം. മുഹമ്മദലി ബാബുവിനെ തിരിച്ചെടുത്ത് തേഞ്ഞിപ്പലം പഞ്ചായത്തിലെ പ്രശ്നങ്ങള്‍ പരിഹരിച്ചെങ്കിലും ചേലേമ്പ്രക്ക് വേണ്ടി കഴിഞ്ഞ ദിവസം പാണക്കാട്ട് നടന്ന ചര്‍ച്ച പരാജയപ്പെട്ടു. പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയ സി.പി. ഷബീറലിക്ക് മണ്ഡലം ലീഗില്‍ ഭാരവാഹിത്തം, പഞ്ചായത്ത് ലീഗ് കമ്മിറ്റി പിരിച്ച് വിട്ട് വിമത വിഭാഗത്തെയും ഉള്‍പ്പെടുത്തി കമ്മിറ്റിയുണ്ടാക്കുക, ചേലേമ്പ്ര സര്‍വിസ് സഹകരണ ബാങ്ക് പ്രസിഡന്‍റ് സ്ഥാനം നല്‍കുക എന്നീ ആവശ്യങ്ങളാണ് വിമത വിഭാഗം നേതൃത്വത്തിന് മുന്നില്‍ ഉന്നയിച്ചത്. ഇക്കാര്യം സംസ്ഥാന നേതൃത്വം പഞ്ചായത്ത് ലീഗ് നേതൃത്വവുമായി പങ്ക് വെച്ചെങ്കിലും വിയോജിപ്പ് രേഖപ്പെടുത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.