എടക്കര: ചാലിയാറിന് കുറുകെ ചുങ്കത്തറ പൂക്കോട്ടുമണ്ണക്കടവില്‍ നിര്‍മിച്ച റെഗുലേറ്റര്‍ കം ബ്രിഡ്ജ് മന്ത്രി ആര്യാടന്‍ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. റെഗുലേറ്റര്‍ കം ബ്രിഡ്ജിന്‍െറ പ്രയോജനം എത്രയും വേഗം ജനങ്ങള്‍ക്ക് ലഭ്യമാക്കുകയെന്ന ഉദ്ദേശത്തോടെയാണ് ഉദ്ഘാടനം നടത്താന്‍ തീരുമാനിച്ചതെന്ന് മന്ത്രി പറഞ്ഞു. പി.വി. അബ്ദുല്‍ വഹാബ് എം.പി അധ്യക്ഷത വഹിച്ചു. നിലമ്പൂര്‍ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. സുഗതന്‍, ചുങ്കത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ. സ്വപ്ന, പോത്തുകല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സി. കരുണാകരന്‍ പിള്ള, ജില്ലാപഞ്ചായത്തംഗങ്ങളായ ഒ.ടി. ജെയിംസ്, ഷേര്‍ളി വര്‍ഗീസ്, ബ്ളോക്ക് അംഗങ്ങളായ കെ.ടി. കുഞ്ഞാന്‍, പരപ്പന്‍ ഹംസ, വത്സമ്മ സെബാസ്റ്റ്യന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് അത്തിമണ്ണില്‍ സുമയ്യ, ആര്യാടന്‍ ഷൗക്കത്ത്, പാനായില്‍ ജേക്കബ്, മാവുങ്ങല്‍ മുഹമ്മദലി, റംലത്ത്, സി.ഡി. സെബാസ്റ്റ്യന്‍, കൊമ്പന്‍ ഷംസു, അബ്ദുല്‍ ഹക്കീം ചങ്കരത്ത്, എം. ഷാനവാസ്, ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. 35 കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച പാലത്തിന് 120 മീറ്റര്‍ നീളവും നാലര മീറ്റര്‍ വീതിയുമുണ്ട്. പത്ത് വീതം സ്പാനുകളും ഷട്ടറുകളുമുള്ള റെഗുലേറ്റര്‍ കം ബ്രിഡ്ജില്‍ രണ്ടുകിലോമീറ്റര്‍ ദൂരം ജലം സംഭരിച്ചുനിര്‍ത്താവുന്നതാണ്. മൊത്തം തുകയില്‍ അഞ്ചുകോടി ജലസേചന സംവിധാനങ്ങള്‍ക്കായാണ് ചെലവഴിക്കുന്നത്. രണ്ടാം ഘട്ടം പൂര്‍ത്തിയാകുമ്പോള്‍ എടക്കര, ചുങ്കത്തറ, പോത്തുകല്‍ പഞ്ചായത്തുകളിലെ 2100 ഹെക്ടര്‍ കൃഷിയിടങ്ങളിലേക്ക് ജലസേചനമത്തെിക്കാനാകും. 2014 ഫെബ്രുവരി 15ന് ജലസേചന മന്ത്രി പി.ജെ. ജോസഫാണ് പദ്ധതിക്ക് തറക്കല്ലിട്ടത്. നബാര്‍ഡിന്‍െറ സാമ്പത്തിക സഹായത്തോടെ നിലമ്പൂര്‍ മണ്ഡലത്തില്‍ ഏറ്റവും കൂടുതല്‍ തുക ചെലവഴിച്ച് നടപ്പാക്കുന്ന പദ്ധതിയുടെ നിര്‍മാണം വടകരയിലെ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ് ഏറ്റെടുത്തിട്ടുള്ളത്. കുറുമ്പലങ്ങോട്-പൂക്കോട്ടുമണ്ണ പ്രദേശങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പാലത്തിന്‍െറ അപ്രോച്ച് റോഡിന്‍െറ പണിയും സംരക്ഷണ ഭിത്തിയുടെ നിര്‍മാണവും പൂര്‍ത്തിയാകാനുണ്ട്. മാര്‍ച്ച് 31നകം പാലം ഗതാഗതത്തിന് തുറന്നുകൊടുക്കുമെന്നാണ് അറിയുന്നത്. അതേസമയം പൂര്‍ത്തിയാകാത്ത പാലത്തിന്‍െറ ഉദ്ഘാടനം പ്രഹസനമാണെന്ന് ആരോപിച്ച് സി.പി.എം പരിപാടി ബഹിഷ്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.