ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടിട്ടും വാതരോഗ വാര്‍ഡ് തുറന്നില്ല

മഞ്ചേരി: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രത്യേക കാരണങ്ങളില്ലാതെ അടച്ചുപൂട്ടിയ വാതരോഗ വിഭാഗം വാര്‍ഡ് ഉടന്‍ തുറക്കണമെന്ന് ഡോക്ടര്‍മാരും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും ആവശ്യപ്പെട്ടിട്ടും അധികൃതര്‍ കണ്ണ് തുറക്കുന്നില്ല. മെഡിക്കല്‍ കോളജ് ആവശ്യത്തിന് സൗകര്യങ്ങള്‍ ഒരുക്കാനെന്ന പേരിലാണ് വയോധികരും അവശരുമായ രോഗികളെ കിടത്തിയിരുന്ന വാര്‍ഡ് അടച്ചുപൂട്ടിയത്. ആരോഗ്യ വകുപ്പോ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പോ തീരുമാനമെടുക്കാതെ ആശുപത്രി അധികൃതരാണ് നടപടിയെടുത്തത്. രണ്ട് ഡോക്ടര്‍മാര്‍ ഫിസിക്കല്‍ മെഡിസിന്‍ വിഭാഗത്തില്‍ ഒ.പി നടത്തുകയും ഫിസിയോ തെറാപ്പി യൂനിറ്റ് പ്രവര്‍ത്തിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍, രോഗികള്‍ക്ക് കിടത്തി ചികിത്സ നല്‍കാതെ പറഞ്ഞുവിടുകയാണ്. അറ്റകുറ്റപ്പണിക്കെന്ന് പറഞ്ഞാണ് സൂപ്രണ്ട് വാര്‍ഡ് അടച്ചുപൂട്ടിയത്. ദിവസങ്ങള്‍ മുമ്പ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ വാര്‍ഡ് തുറന്നു പ്രവര്‍ത്തിക്കണമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. കെ.വി നന്ദകുമാറിനെ സംഘടിതമായി കണ്ട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിറകെ മഞ്ചേരിയിലെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും ഇക്കാര്യം ആവശ്യപ്പെട്ടു. ബാത്റൂമിന്‍െറ അറ്റകുറ്റപ്പണി നടത്തി വാര്‍ഡ് തുറക്കാമെന്നാണ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരോട് സൂപ്രണ്ട് പറഞ്ഞത്. എന്നാല്‍, ഇതിന് നടപടിയൊന്നുമുണ്ടായിട്ടില്ല. വാര്‍ഡ് അടച്ചുപൂട്ടിയത് സ്വകാര്യാശുപത്രികള്‍ക്കാണ് ഗുണകരമായത്. വകുപ്പു മന്ത്രിക്കും ആരോഗ്യ സെക്രട്ടറിക്കും പരാതി നല്‍കാനിരിക്കുകയാണ് യുവജന സംഘടനകള്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.