പെരിന്തല്‍മണ്ണ: കെ.എസ്.ആര്‍.ടി.സിയുടെ പെരിന്തല്‍മണ്ണ ടൗണിലെ 2.28 ഏക്കര്‍ ഭൂമി 50 കോടി രൂപക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന് പണയപ്പെടുത്തിയതിലൂടെ അധികൃതര്‍ നഷ്ടപ്പെടുത്തിയത് ഡിപ്പോയുടെ സുസ്ഥിര വരുമാനം കണ്ടത്തൊനുള്ള അവസരമാണ്. കെ.എസ്.ആര്‍.ടി.സിയുടെ മൊത്തത്തിലുള്ള നവീകരണത്തിനായി വാണിജ്യബാങ്കുകളില്‍ നിന്ന് പണം സ്വരൂപിക്കുന്നതിന്‍െറ ഭാഗമായാണ് ഡിപ്പോയുടെ കണ്ണായ ഭൂമി പണയപ്പെടുത്തിയത്. കെ.എസ്.ആര്‍.ടി.സി എം.ഡിയും തിരുവനന്തപുരം എസ്.ബി.ടി ചീഫ് മാനേജരുമാണ് ഇത് സംബന്ധിച്ച നടപടികള്‍ പൂര്‍ത്തിയാക്കി രജിസ്ട്രേഷന്‍ നടത്തിയത്. മലപ്പുറം അടക്കം കേരളത്തിലെ പ്രധാന ടൗണുകളിലുള്ള കെ.എസ്.ആര്‍.ടി.സിയുടെ ഭുമിയില്‍ ബാങ്ക ്വായ്പ തരപ്പെടുത്തി കൂറ്റന്‍ ഷോപ്പിങ് കോംപ്ളക്സുകള്‍ നിര്‍മിച്ച് വാടക്ക് നല്‍കി സ്ഥിരം വരുമാനം കണ്ടത്തൊനുള്ള നടപടി ഒരു വഴിക്ക് നടക്കുന്നുണ്ട്. മലപ്പുറത്ത് പണികള്‍ ആരംഭിച്ചിട്ടുണ്ട്. അങ്കമാലി ഉള്‍പ്പെടെയുള്ള ഡിപ്പോകളില്‍ വമ്പന്‍ ഷോപ്പിങ് കോംപ്ളക്സുകള്‍ നിര്‍മിച്ച് റൂമുകള്‍ വാണിജ്യാവശ്യത്തിന് വാടകക്ക് നല്‍കി വരുമാനമുണ്ടാക്കുന്നുണ്ട്. അത്തരത്തില്‍ ചില നീക്കങ്ങള്‍ പെരിന്തല്‍മണ്ണ ഡിപ്പോയെകുറിച്ച് ആലോചിച്ചെങ്കിലും നടപടിയായില്ല. സര്‍വിസിലൂടെ ലാഭമുണ്ടാക്കാമെന്നത് കെ.എസ്.ആര്‍.ടി.സിയെ സംബന്ധിച്ച് നടക്കാതെ വന്നപ്പോഴാണ് ഷോപ്പിങ് കോംപ്ളക്സുകള്‍ നിര്‍മിച്ച് വാണിജ്യാവശ്യത്തിന് നല്‍കുക എന്ന സംരംഭം ആരംഭിച്ചത്. പെരിന്തല്‍മണ്ണയിലെ കണ്ണായ ഭൂമി സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന് പണയപ്പെടുത്തിയതോടെ അത്തരം നൂലാമാലകളില്‍ നിന്ന് ഭൂമി ഒഴിപ്പിച്ചെടുത്താല്‍ മാത്രമേ സുസ്ഥിര വരുമാനമാര്‍ഗത്തിനായി വിനിയോഗിക്കാനാവൂ. 1957-ല്‍ ഒന്നാം ഇ.എം.എസ് മന്ത്രിസഭയുടെ കാലത്താണ് പെരിന്തല്‍മണ്ണയില്‍ കെ.എസ്.ആര്‍.ടി.സിയുടെ സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫിസ് പ്രവര്‍ത്തനം ആരംഭിച്ചത്. തുടര്‍ന്നുള്ള കാലങ്ങളില്‍ ഡിപ്പോക്ക് വേണ്ടി ഭൂമി കണ്ടത്തെലുകള്‍ തുടര്‍ന്നു. ഒടുവില്‍ നാല് സര്‍വേ നമ്പറുകളിലായി ഭൂമി ഏറ്റെടുത്തു. സര്‍വേ നമ്പര്‍ 45\3-ല്‍ 33.20 ആറും, സര്‍വേ നമ്പര്‍ 63\1-ല്‍ 23. 48 ആറും, സര്‍വേ മ്പര്‍-44\17ബിയില്‍ 34.82 ആറും സര്‍വേ നമ്പര്‍-51\1ല്‍ 0.81ആറുമാണ് (ആകെ 2.28 ഏക്കര്‍) പെരിന്തല്‍മണ്ണ കെ.എസ്.ആര്‍.ടി.സി ഡിപ്പോയുടെ പേരിലുള്ള ഭൂമിയുടെ വിസ്തൃതി. പിന്നീട് 1969-ല്‍ ഓപ്പറേറ്റിങ് സെന്‍റര്‍ തുറന്നു. 1978സെപ്റ്റംബര്‍ 30ന് ഡിപ്പോയുടെ പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു. ആരംഭത്തില്‍ 18 ഷെഡ്യൂളുകളാണുണ്ടായിരുന്നത്. ഇപ്പോള്‍ 52 ഷെഡ്യൂള്‍ ആയെങ്കിലും സ്ഥിരമായി പോകുന്നത് 46 എണ്ണം മാത്രമാണ്. ഡ്രൈവര്‍മാര്‍, കണ്ടക്ടര്‍മാര്‍ തുടങ്ങിയ ജീവനക്കാരുടെ കുറവും ബസുകളുടെ കുറവുമാണ് ഡിപ്പോ പൂര്‍ണാര്‍ഥത്തില്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാത്തതിന് കാരണം. പെരിന്തല്‍മണ്ണക്ക് പുറമേ എടപ്പാള്‍ ഇതിനകം പണയം വെച്ചുകഴിഞ്ഞു. കഴിഞ്ഞ 30 വര്‍ഷമായി ഡിപ്പോയുടെ ഭൂമിക്ക് ഒരു കടബാധ്യതകളുമില്ല. സബ് രജിസ്ട്രാര്‍ ഓഫിസിലെ ബാധ്യതസര്‍ട്ടിഫിക്കറ്റാണ് ഭൂമി പണയം വാങ്ങാന്‍ എസ്.ബി.ടി അധികൃതര്‍ ആധികാരികരേഖയായി സ്വീകരിച്ചിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.