വട്ടംകുളത്തെ കുടിവെള്ള പദ്ധതികളുടെ വൈദ്യുതി വിച്ഛേദിക്കാന്‍ കെ.എസ്.ഇ.ബി നീക്കം

എടപ്പാള്‍: വൈദ്യുതി കുടിശ്ശികയുടെ പേരില്‍ വട്ടംകുളം പഞ്ചായത്തിലെ കുടിവെള്ള പദ്ധതികള്‍ക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിക്കാന്‍ കെ.എസ്.ഇ.ബി നീക്കം തുടങ്ങി. ഗുണഭോക്തൃ കമ്മിറ്റികള്‍ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന അഞ്ച് കുടിവെള്ള പദ്ധതികള്‍ക്കും പഞ്ചായത്ത് നേരിട്ട് നടത്തുന്ന ബൂസ്റ്റര്‍ പമ്പ് ഹൗസിനുമാണ് വൈദ്യുതി കുടിശ്ശികയുള്ളത്. വട്ടംകുളം ഇറക്കത്ത് സര്‍വിസ് സ്റ്റേഷന് മുന്നിലുള്ള ബൂസ്റ്റര്‍ പമ്പ്ഹൗസിന് 25,000 രൂപയാണ് കുടിശ്ശികയുള്ളത്. ഉപഭോക്തൃ കമ്മിറ്റികളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ശുദ്ധജലവിതരണ പദ്ധതികളുടെ കുടിശ്ശിക പലപ്പോഴും പഞ്ചായത്തില്‍ നിന്നാണ് അടക്കാറുള്ളത്. എന്നാല്‍, ഈ നടപടി വിമര്‍ശ വിധേയമായതോടെയാണ് പഞ്ചായത്ത് ബില്ലടക്കല്‍ നിര്‍ത്തിയത്. വൈദ്യുതി വകുപ്പിന്‍െറ അന്ത്യശാസന ലഭിച്ചതിനെ തുടര്‍ന്ന് ചില ഗുണഭോക്തൃ കമ്മിറ്റികള്‍ കുടിശ്ശിക മുഴുവനായും ഭാഗികമായും കഴിഞ്ഞ ദിവസങ്ങളില്‍ അടച്ചിരുന്നു. ബൂസ്റ്റര്‍ പമ്പ് ഹൗസിന്‍െറ വൈദ്യുതി ബില്‍ കുടിശ്ശിക പഞ്ചായത്ത് അടച്ചില്ളെങ്കില്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കുമെന്ന് കഴിഞ്ഞ ദിവസം കെ.എസ്.ഇ.ബി അധികൃതര്‍ പഞ്ചായത്ത് സെക്രട്ടറിയെ അറിയിച്ചിട്ടുണ്ട്. വട്ടംകുളത്തെ ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് ബൂസ്റ്റര്‍ പമ്പ് ഹൗസില്‍ നിന്നാണ് കുടിവെള്ളം എത്തിക്കുന്നത്. വാട്ടര്‍ അതോറിറ്റിയുടെ തൃക്കരാപുരത്തെ പമ്പ് ഹൗസില്‍നിന്ന് കുടിവെള്ളം ബൂസ്റ്റര്‍ പമ്പ് ഹൗസിനു സമീപത്തെ കിണറില്‍ സംഭരിച്ച ശേഷമാണ് കുടിവെള്ളവിതരണം നടത്തുന്നത്. വൈദ്യുതി വിച്ഛേദിക്കപ്പെടുന്നതോടെ ബൂസ്റ്റര്‍ പമ്പ് ഹൗസിന്‍െറ പ്രവര്‍ത്തനം നിലയ്ക്കുന്നത് നിരവധി കുടുംബങ്ങളെ ദുരിതത്തിലാക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.