താനൂരിന്‍െറ വാസുവേട്ടന്‍

താനൂര്‍: നഗരസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് കഴിയുന്നതോടെ താനൂര്‍ നഗരസഭ യാഥാര്‍ഥ്യമാകും. ഈ നഗരത്തിന്‍െറ കയറ്റങ്ങളും ഇറക്കങ്ങളും കണ്ട താനൂരിലെ പഴയകാല വ്യാപാരി കെ. വാസുദേവന്‍ നായര്‍ എന്ന വാസുവേട്ടന്‍ നഗരത്തിന്‍െറ പഴയകാലം ഓര്‍ത്തെടുക്കുകയാണ്. 1957 മുതല്‍ താനൂര്‍ നാലും കൂടിയ ജങ്ഷനിലെ നിരപ്പലകയിട്ട പഴയ കെട്ടിടത്തില്‍ തുണികച്ചവടം നടത്തിയയാളാണ് ഇദ്ദേഹം. ഏഴുവര്‍ഷം മുമ്പാണ് പഴയ കെട്ടിടം പൊളിച്ച് പുതിയത് നിര്‍മിച്ചത്. അതോടെ തുണി കച്ചവടം നിര്‍ത്തി. 1957ല്‍ അഞ്ച് തുണിക്കടകളും കുറച്ച് അരിക്കച്ചവടക്കാരും ഒരു സ്വര്‍ണക്കടയുമാണ് താനൂരില്‍ ഉണ്ടായിരുന്നത്. പൂരപ്പുഴ പാലം വന്നിട്ടില്ല. താനൂരില്‍നിന്ന് മുക്കോല വരെയാണ് പരപ്പനങ്ങാടി ഭാഗത്തേക്കുള്ള ബസ് പോകുക. താനൂര്‍ മലപ്പുറം റൂട്ടില്‍ ഒരു ബസ് മാത്രമാണുണ്ടായിരുന്നത്. ഇത് വൈലത്തൂര്‍ വഴി മലപ്പുറം പോകും. തിരൂര്‍-വൈലത്തൂര്‍-താനൂര്‍ വഴി അഞ്ച് വാനുകള്‍ ഓടിയിരുന്നു. താനൂരില്‍ ശോഭാപറമ്പ് സ്കൂളിന് സമീപം ഒരു ചില്്ള ഐസ് ഫാക്ടറി ഉണ്ടായിരുന്നു. ഏഷ്യയിലെ തന്നെ ആദ്യത്തെ ചില്ല് ഐസ് ഫാക്ടറിയായി ഇത് അറിയപ്പെട്ടിരുന്നു. രാജഗോപാല്‍ എന്ന തമിഴ്നാട് സ്വദേശിയായിരുന്നു ഉടമ. താനൂര്‍ ചന്തപ്പറമ്പില്‍ ചന്ത നടന്നിരുന്നു. ഇത്തിള്‍ ആയിരുന്നു അവിടത്തെ പ്രധാന കച്ചവടം. പ്രസിദ്ധമാണ് താനൂരിലെ ചക്ക. ഉണക്ക മത്സ്യം താനൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് മദ്രാസിലേക്ക് കയറ്റി അയച്ചിരുന്നു. മത്സ്യം കയറ്റാന്‍ ഒരു മണിക്കൂര്‍ മദ്രാസ് മെയില്‍ താനൂരില്‍ പിടിച്ചിട്ടതിന്‍െറ പേരില്‍ റെയില്‍വേ ഉദ്യോഗസ്ഥന്‍ ക്ഷുഭിതനായതും മെയിലിന് താനൂരില്‍ സ്റ്റോപ്പ് ഇല്ലാതാക്കിയതും വാസുവേട്ടന്‍ ഓര്‍ക്കുന്നു. പിന്നീട് പാര്‍ലമെന്‍റംഗം ഇ. അഹമ്മദ് ഇടപെട്ടാണത്രെ താനൂരില്‍ സ്റ്റോപ്പ് അനുവദിച്ചത്. റോഡിലൂടെ തലങ്ങും വിലങ്ങും സഞ്ചരിക്കുന്ന കാളവണ്ടികളുടെ ശബ്ദം പലപ്പോഴും കേള്‍ക്കാന്‍ കഴിയുന്നുണ്ടെന്ന് 81 വയസ്സില്‍ എത്തിയ വാസുവേട്ടന്‍ പറയുന്നു. ചെങ്കല്ല് വരെ കാളവണ്ടിയിലാണ് കൊണ്ടുപോയിരുന്നത്. താനൂര്‍ അങ്ങാടിയില്‍ രണ്ട് കല്ലത്താണികള്‍ ഉണ്ടായിരുന്നു. പായക്കെട്ടും പുല്ലും മത്സ്യകൊട്ടയും ഇറക്കാന്‍ ചുമട്ടുകാര്‍ക്ക് ഈ അത്താണി സഹായമായിരുന്നു. കേരളത്തിന്‍െറ ആദ്യ മുഖ്യമന്ത്രി ഇ.എം.എസ് നമ്പൂതിരിപ്പാട് താനൂരില്‍ വന്ന് പ്രസംഗിച്ചതും വാസുവേട്ടന്‍ മറന്നിട്ടില്ല. 1957 മുതല്‍ ഡയറിയെഴുതുന്ന സ്വഭാവമുണ്ടായിരുന്നു. അടുത്തകാലത്താണ് ഡയറി നഷ്ടപ്പെട്ടത്. പഴയ തുണിക്കടയില്‍ ആയിരിക്കുമ്പോള്‍ വാസുവേട്ടനെ കാണാനും സംസാരിക്കാനും ഒട്ടേറെ പ്രമുഖര്‍ എത്തിയിരുന്നു. കോണ്‍ഗ്രസ് (എസ്)ന്‍െറ സംസ്ഥാന കമ്മിറ്റിയംഗമായിരുന്ന ഇദ്ദേഹത്തെ കാണാന്‍ മന്ത്രി ഷണ്‍മുഖദാസ് എത്തിയിരുന്നു. മുന്‍ മന്ത്രി കെ. കുട്ടി അഹമ്മദ് കുട്ടിയുമായുള്ള ഊഷ്മളബന്ധം ഇപ്പോഴും തുടരുന്നു. 1964ലാണ് താനൂരില്‍ റേഷന്‍ കട വന്നതെന്ന് വാസുവേട്ടന്‍ പറയുന്നു. മലബാര്‍ ഡിസ്ട്രിക് ബോര്‍ഡിന് കീഴിലായിരുന്നു താനൂര്‍ പഞ്ചായത്ത്. ആദ്യകാല പ്രസിഡന്‍റുമാരെയെല്ലാം ഓര്‍ത്തെടുക്കാന്‍ ഇദ്ദേഹത്തിന് സാധിക്കുന്നുണ്ട്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് (എസ്) ന്‍െറ സ്ഥാനാര്‍ഥിയായി വാസുവേട്ടന്‍ മത്സരിച്ചിട്ടുണ്ട്. എന്നാല്‍, പരാജയപ്പെട്ടു. വരുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലും സമ്മതിദാനാവകാശം വിനിയോഗിക്കാനുള്ള തയാറെടുപ്പിലാണ് വാസുവേട്ടന്‍. താനൂരിന്‍െറ പഴമയും പുതുമയും കണ്ട വാസുവേട്ടന് ചരിത്രത്തിനൊപ്പം നടക്കാന്‍ സാധിച്ചതിന്‍െറ ചാരിതാര്‍ഥ്യമുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.