തിരുനാവായ: ക്ഷേത്രങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും വൈവിധ്യമാര്‍ന്ന ചടങ്ങുകളോടെ നവരാത്രിയാഘോഷം സമാപിച്ചു. നാവാമുകുന്ദ ക്ഷേത്രത്തില്‍ ത്രിദിന നവരാത്രിയാഘോഷം വിജയദശമി നാളില്‍ പി.പി. മധുസൂദന വാരിയരുടെ കാര്‍മികത്വത്തില്‍ നടന്ന കുട്ടികളുടെ വിദ്യാരംഭത്തോടെയാണ് സമാപിച്ചത്. അങ്ങാടിപ്പുറം ശൈലേശ്വരി സംഗീത സഭയിലെ ശ്രീദേവിയുടെ നേതൃത്വത്തില്‍ നടന്ന സംഗീതാര്‍ച്ചയില്‍ നിരവധിപേര്‍ പങ്കെടുത്തു. പൂജവെപ്പ്, വിശേഷാല്‍ പൂജ എന്നിവയുമുണ്ടായി. വൈരങ്കോട്: ഭഗവതി ക്ഷേത്രത്തില്‍ ത്രിദിന നവരാത്രിയാഘോഷം കുട്ടികളുടെ വിദ്യാരംഭത്തോടെ സമാപിച്ചു. മജീഷ്യന്‍ ആര്‍.കെ. മലയത്ത് കുട്ടികളെ എഴുത്തിനിരുത്തി. കലാമണ്ഡലം വിന്ദുജ മേനോന്‍െറ ഓട്ടന്‍തുള്ളല്‍, സര്‍വൈശ്വര്യ പൂജ, കോഴിക്കോട് എ.കെ.ബി നായരുടെ ആധ്യാത്മിക പ്രഭാഷണം, പ്രസാദ ഊട്ട്, ദീപാലങ്കാരം, പാലക്കാട് പത്മരാജാമണി സംഘത്തിന്‍െറ വീണനാദ തരംഗം, സരസ്വതീ പൂജ, വിശേഷാല്‍ വിദ്യാമന്ത്രം പുഷ്പാഞ്ജലി എന്നിവയുമുണ്ടായി. തൃക്കണ്ടിയൂര്‍: അമ്പലക്കുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ സനാതന ധര്‍മവേദി സംഘടിപ്പിച്ച നവരാത്രി മഹോത്സവം സ്വാമി വേദചൈതന്യയുടെ നേതൃത്വത്തില്‍ നടന്ന കുട്ടികളുടെ വിദ്യാരംഭത്തോടെ സമാപിച്ചു. നിരവധി കുട്ടികള്‍ കമ്പ്യൂട്ടറിലും വിദ്യാരംഭം കുറിച്ചു. നൃത്തസന്ധ്യ, ജയശ്രീ രാജീവിന്‍െറ സംഗീതാര്‍ച്ചന, തിരുവാതിരക്കളി, നൃത്ത സന്ധ്യ, അനുഗ്രഹ പ്രഭാഷണം, വീണക്കച്ചേരി സംഗീതാര്‍ച്ചന, ഗായത്രിജപം, സംഗീതാര്‍ച്ചന, സദനം ശ്രീധരന് സരസ്വതി പുരസ്കാര സമര്‍പ്പണം, കളരിപ്പയറ്റ് പ്രദര്‍ശനം, നൃത്തസന്ധ്യ, കൃഷ്ണ ദിനേശിന്‍െറ ഭരതനാട്യം, മോഹിനിയാട്ടം, നൃത്തനൃത്യങ്ങള്‍, ഭജന്‍ സന്ധ്യ, ഭാഗവത പാരായണം, ലളിത സഹസ്രനാമാര്‍ച്ചന എന്നിവയുമുണ്ടായി. മേല്‍പ്പത്തൂര്‍ സ്മാരക മണ്ഡപത്തില്‍ നൂറോളം കുട്ടികളെ എഴുത്തിനിരുത്തി. ചേര്‍ക്കാട്ട് ശങ്കരനാരായണന്‍ എമ്പ്രാന്തിരി നേതൃത്വം നല്‍കി. പൂജവെപ്പുമുണ്ടായി. തെക്കുമ്മുറി പാട്ടുപറമ്പ് ഭഗവതിക്കാവ് ക്ഷേത്രത്തില്‍ നവരാത്രി നൃത്ത സംഗീതോത്സവം കുട്ടികളുടെ വിദ്യാരംഭത്തോടെ സമാപിച്ചു. മംഗലം: പുല്ലൂണി വള്ളത്തോള്‍ സ്മാരകത്തില്‍ വിദ്യാരംഭ ചടങ്ങുകള്‍ നടന്നു. ഡോ. അനില്‍ വള്ളത്തോള്‍, വള്ളത്തോള്‍ ഭാര്‍ഗവ മേനോന്‍, യു. രുഗ്മിണി എന്നിവര്‍ നേതൃത്വം നല്‍കി. നൃത്ത വിദ്യാരംഭത്തിന് നിഖിത നേതൃത്വം നല്‍കി. ചടങ്ങുകള്‍ക്ക് വള്ളത്തോള്‍ സ്മാരക ട്രസ്റ്റ് ചെയര്‍മാന്‍ വി.വി. ഗോപിനാഥ്, സെക്രട്ടറി ഇ. ശ്രീകുമാര്‍, സി. ബാലകൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി. തിരൂര്‍: അമ്പലക്കുളങ്ങര ദേവീക്ഷേത്രത്തിലെ തൃക്കണ്ടിയൂര്‍ നവരാത്രി മഹോത്സവം വിദ്യാരംഭത്തോടെ സമാപിച്ചു. വെള്ളിയാഴ്ച നൂറുകണക്കിന് കുട്ടികള്‍ ആദ്യാക്ഷരം കുറിച്ചു. ആദ്യം സ്വര്‍ണമോതിരം കൊണ്ട് നാവിലും തുടര്‍ന്ന് താലത്തിലെ ഉണങ്ങല്ലരിയിലും കുട്ടികള്‍ക്ക് ഹരിശ്രീ പകര്‍ന്നു നല്‍കി. കൊളത്തൂര്‍ അദൈ്വതാശ്രമത്തിലെ സ്വാമി വേദ ചൈതന്യ, എഴുത്തുകാരന്‍ തിരൂര്‍ ദിനേശ്, തൃക്കണ്ടിയൂര്‍ ദേവസ്വം എക്സിക്യൂട്ടീവ് ഓഫിസര്‍ കെ. സുനില്‍, സനാതന ധര്‍മവേദി പ്രവര്‍ത്തകരായ മഠത്തില്‍ നാരായണന്‍, എം. ബലരാമന്‍, പ്രമോദ് മാക്കോത്ത്, രാജേന്ദ്രന്‍, കെ. ബാലന്‍, രാഹുല്‍രാജ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കമ്പ്യൂട്ടറിലും ഹരിശ്രീ കുറിക്കല്‍ ഒരുക്കിയിരുന്നു. ആചാര്യനില്‍നിന്ന് സ്വര്‍ണമോതിരംകൊണ്ട് നാവിലും വിരലുകൊണ്ട് അരിയിലും ആദ്യാക്ഷരം കുറിച്ച കുരുന്നുകള്‍ പിന്നീട് പ്രത്യേകം തയാറാക്കിയ മണ്ഡപത്തില്‍ ഒരുക്കിയ കമ്പ്യൂട്ടറിലും ആദ്യാക്ഷരം കുറിച്ചു. പി. ജ്യോതി, ജി. അനാമിക എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.