താഴത്തേട്ടില്‍ പുകഞ്ഞ് ലീഗ്–കോണ്‍ഗ്രസ് സഖ്യം

മഞ്ചേരി: മുസ്ലിം ലീഗും കോണ്‍ഗ്രസും പൂര്‍ണസഖ്യം പുലരാത്ത പുല്‍പ്പറ്റയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നത് സ്വന്ത്ര ചിഹ്നത്തില്‍. കളത്തുംപടി ഒമ്പത്, ഒളമതില്‍ 17, തൃപ്പനച്ചി അഞ്ച് എന്നിവിടങ്ങളില്‍ പാര്‍ട്ടി ചിഹ്നം കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി അനുവദിച്ചെങ്കിലും സ്ഥാനാര്‍ഥികള്‍ യു.ഡി.എഫ് സ്വതന്ത്രരായാണ് മത്സരിക്കുന്നത്. അതേസമയം തൃപ്പനച്ചി പടിഞ്ഞാറ്റിയകം വാര്‍ഡില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് അധ്യാപക സംഘടനാ നേതാവ് ഒ.പി.കെ. ഗഫൂര്‍ മാസ്റ്റര്‍ക്ക് പാര്‍ട്ടി ചിഹ്നം അനുവദിച്ചതുമില്ല. അദ്ദേഹത്തെ കോണ്‍ഗ്രസ് വിമതനായാണ് കണക്കാക്കിയത്. അവസാനഘട്ടം വരെ ലീഗും കോണ്‍ഗ്രസും തമ്മില്‍ നടത്തിയ സീറ്റ് ചര്‍ച്ചയിലെ തീരുമാനം ഒരു വിഭാഗം കോണ്‍ഗ്രസുകാര്‍ അംഗീകരിക്കാത്തതാണ് പുല്‍പറ്റയിലെ പ്രശ്നം. ഇതേകാരണം ചൂണ്ടിക്കാട്ടിയാണ് നേരത്തെ പാര്‍ട്ടിക്കുവേണ്ടി മത്സരിക്കാന്‍ പത്രിക നല്‍കിയ ബാങ്ക് ഡയറക്ടര്‍ കെ.വി. സതീഷ് ബാബു പത്രി പിന്‍വലിച്ചത്. തൃപ്പനച്ചി നാലില്‍ പി.കെ. സുലൈമാന്‍ ലീഗ് സ്ഥാനാര്‍ഥിയായിരിക്കെയാണ് കോണ്‍ഗ്രസിലെ ഒ.പി.കെ. ഗഫൂര്‍ മാസ്റ്റര്‍ മത്സരിക്കുന്നത്. ഏഴാം വാര്‍ഡില്‍ ആക്കംപുറത്ത് കൃഷ്ണനാണ് ലീഗ് സ്ഥാനാര്‍ഥി. എന്നാല്‍ കോണ്‍ഗ്രസിലെ സി.കെ. വിജയനും മത്സര രംഗത്തുണ്ട്. ഷാപ്പിന്‍കുന്ന് വാര്‍ഡില്‍ ലീഗ് സ്ഥാനാര്‍ഥിക്ക് പുറമെ ലീഗ് പഞ്ചായത്ത് ഭാരവാഹി കൂടിയായ കുഞ്ഞിമൊയ്തീന്‍ മാസ്റ്ററും മത്സരിക്കുന്നുണ്ട്. വളമംഗലം 15ാം വാര്‍ഡ് കോണ്‍ഗ്രസിന് വിട്ടുനല്‍കിയതായാണ് പറയുന്നത്. ഇവിടെ കോണ്‍ഗ്രസ് പത്രിക നല്‍കിയിട്ടില്ല. മുന്‍ ലീഗ് അംഗം ടി.കെ. ജസീനയാണ് മത്സരിക്കുന്നത്. പടിഞ്ഞാറ്റിയകത്തും പൂക്കളത്തൂരിലുമാണ് ലീഗും കോണ്‍ഗ്രസും നേരിട്ട് മത്സരിക്കുന്നത്. പുല്‍പറ്റ 20ാം വാര്‍ഡിലും വിമത പ്രശ്നമുണ്ട്. എ.പി. അബൂബക്കര്‍ മാസ്റ്റര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാണ്. ലീഗ് പ്രവര്‍ത്തകനും മത്സരിക്കുന്നു. പാര്‍ട്ടി നിര്‍ദേശം ലംഘിച്ചതിന് ഒ.പി.കെ. ഗഫൂര്‍ മാസ്റ്റര്‍ക്കെതിരെയും കെ.വി. സതീഷ് ബാബുവിനെതിരെയും നടപടിയെടുക്കണമെന്ന് പുല്‍പറ്റ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. കോണ്‍ഗ്രസിന് പ്രത്യേകിച്ച് ഗുണമൊന്നും ലഭിക്കാത്ത സീറ്റ് ധാരണ ഭൂരിഭാഗം കോണ്‍ഗ്രസുകാരും അംഗീകരിച്ചിട്ടില്ളെന്ന് പുല്‍പ്പറ്റയില്‍ വാര്‍ഡുകളിലെ തെരഞ്ഞെടുപ്പ് പ്രചാരണം കണ്ടാല്‍ ബോധ്യമാവുമെന്ന് നടപടിക്ക് നിര്‍ദേശിക്കപ്പെട്ട ഗഫൂര്‍ മാസ്റ്റര്‍ പറഞ്ഞു. അതേസമയം നിലവിലുള്ള യു.ഡി.എഫ് സംവിധാനത്തില്‍ മുസ്ലിം ലീഗ് ആത്മവിശ്വാസത്തിലാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.