ഇരിമ്പിളിയം: ഇരിമ്പിളിയം പഞ്ചായത്തിലെ ഇരുമുന്നണികളിലെയും സീറ്റു വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയായില്ല. നിലവില്‍ 17 വാര്‍ഡുകളാണ് ഇവിടെയുള്ളത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് ഭരണം പിടിച്ചെടുക്കുകയായിരുന്നു. യു.ഡി.എഫില്‍ മുസ്ലിം ലീഗ് ഏഴ് സീറ്റിലും കോണ്‍ഗ്രസ് ആറ് സീറ്റിലും ജനതാദള്‍ (യു) നാല് സീറ്റിലും മത്സരിക്കാനാണ് സാധ്യത. കഴിഞ്ഞ പ്രാവശ്യം മത്സരിച്ച ചില വാര്‍ഡുകള്‍ പരസ്പരം മാറണമെന്ന് കോണ്‍ഗ്രസ് ആവശ്യമുന്നയിച്ചിട്ടുണ്ട്. ബുധനാഴ്ചയോടെ യു.ഡി.എഫ് സീറ്റുവിഭജന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും. എല്‍.ഡി.എഫില്‍ നിന്ന് യു.ഡി.എഫ് ഭരണം പിടിച്ചെടുത്ത ശേഷം മൂന്ന് ഘടകകക്ഷികളും പഞ്ചായത്ത് പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ് സ്ഥാനങ്ങള്‍ പങ്കിട്ടെടുക്കുകയായിരുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം വനിതാ സംവരണമായതിനാല്‍ നിലവിലുള്ള പ്രസിഡന്‍റ് ഉള്‍പ്പടെ മൂന്നു പേരും മത്സരിക്കാനിടയില്ല. ഏറെക്കാലത്തെ ഭരണത്തിന് ശേഷം കഴിഞ്ഞ പ്രാവശ്യം നഷ്ടപ്പെട്ട ഗ്രാമപഞ്ചായത്ത് ഭരണം തിരിച്ചുപിടിക്കാനുള്ള ഒരുക്കത്തിലാണ് എല്‍.ഡി.എഫ്. എല്‍.ഡി.എഫില്‍ സി.പി.എം 13 സീറ്റിലും സി.പി.ഐയും ജനതാദള്‍ എസും രണ്ടു വീതം സീറ്റിലും മത്സരിക്കാനാണ് സാധ്യത. ഘടക് കക്ഷികള്‍ കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെട്ടതിനാല്‍ രണ്ടു ദിവസത്തിനുള്ളില്‍ മാത്രമേ എല്‍.ഡി.എഫ് മത്സരിക്കുന്ന വാര്‍ഡുകളെ കുറിച്ച് ചിത്രം വ്യക്തമാകൂ. നിലവിലുള്ള ഗ്രാമപഞ്ചായത്ത് അംഗങ്ങളില്‍ ഭൂരിഭാഗം പേരും മത്സരിക്കാനിടയില്ല. കൂടുതല്‍ പുതുമുഖങ്ങളെയും ചെറുപ്പക്കാരെയും രംഗത്തിറക്കി കഴിഞ്ഞ വര്‍ഷം നഷ്ടപ്പെട്ടുപോയ ഗ്രാമ പഞ്ചായത്ത് ഭരണം തിരിച്ചുപിടിക്കാനുള്ള ഒരുക്കത്തിലാണ് എല്‍.ഡി.എഫ്. ഗ്രാമപഞ്ചായത്തില്‍ കന്നിയങ്കത്തിന് ഒരുങ്ങുന്ന വെല്‍ഫെയര്‍ പാര്‍ട്ടി ആറു വാര്‍ഡുകളില്‍ മത്സരിക്കും. ബി.ജെ.പി മുഴുവന്‍ വാര്‍ഡുകളിലും മത്സരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. അതിനിടെ ഒൗദ്യോഗികമായി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചില്ളെങ്കിലും തങ്ങള്‍ക്ക് ലഭിക്കുമെന്ന് കരുതുന്ന പല വാര്‍ഡുകളിലും സ്ഥാനാര്‍ഥികള്‍ സ്വമേധയാ പ്രചാരണവുമായി മുന്നോട്ടു വന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.