കാരുണ്യയോട്ടത്തിലെ സ്നേഹത്തുട്ടുകള്‍ നാഷിദിന്‍െറ കുടുംബത്തിന് കൈമാറി

തിരൂര്‍: മജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് സഹായം തേടുന്ന നാലരവയസ്സുകാരന്‍ നാഷിദിന് തിരൂരിലെ പത്ത് സ്വകാര്യ ബസുകള്‍ ചേര്‍ന്ന് സമാഹരിച്ച തുക കൈമാറി. കടുങ്ങാത്തുകുണ്ടില്‍ നടന്ന ചടങ്ങില്‍ മലപ്പുറം ആര്‍.ടി.ഒ എം.പി. അജിത്ത് കുമാറില്‍നിന്ന് നാഷിദിന്‍െറ ബന്ധുക്കള്‍ തുക ഏറ്റുവാങ്ങി. പത്ത് സ്വകാര്യ ബസുകള്‍ ചേര്‍ന്ന് 3.85 ലക്ഷം രൂപയാണ് ഒരു ദിവസം കൊണ്ട് സമാഹരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു തിരൂരില്‍നിന്ന് വ്യത്യസ്ത റൂട്ടുകളിലോടുന്ന ദയ ചെങ്ങണക്കാട്ടില്‍, കെ.എം.എച്ച് എന്നീ ബസുകളുടെ നേതൃത്വത്തില്‍ കാരുണ്യയാത്ര നടത്തിയത്. തിങ്കളാഴ്ച മാത്രം 3.53 ലക്ഷം രൂപ പിരിഞ്ഞുകിട്ടി. പിന്നീട് യാത്രക്കാരും സംഘടനകളും സഹായവുമായി ബസുകളെ സമീപിച്ചു. ഇതോടെയാണ് സഹായതുക 3.85 ലക്ഷമായത്. ബസുകളുടെ കാരുണ്യയോട്ടം മാതൃകാപരമാണെന്ന് തുക കൈമാറി ആര്‍.ടി.ഒ എം.പി. അജിത്കുമാര്‍ അഭിപ്രായപ്പെട്ടു. ഇതിനോടനുബന്ധിച്ച് ട്രാഫിക് ബോധവത്കരണ ക്ളാസും സംഘടിപ്പിച്ചു. എം.വി.ഐ അഷ്റഫ് ക്ളാസെടുത്തു. സഹീര്‍ വളാഞ്ചേരി, കല്‍പകഞ്ചേരി എസ്.ഐ ആര്‍. വിനോദ്, നാഷിദ് ചികിത്സാ സഹായ സമിതി അധ്യക്ഷ കൂടിയായ പൊന്മുണ്ടം പഞ്ചായത്ത് പ്രസിഡന്‍റ് കുണ്ടില്‍ ഹാജറ, ചേരാത്ത് അലി, താഹിര്‍ വളാഞ്ചേരി, കുഞ്ഞന്‍ ചെങ്ങണക്കാട്ടില്‍, മുഹമ്മദ് സക്കീര്‍ എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.