വണ്ടൂര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസും ലീഗും കൂടുതല്‍ അകലുന്നു

മഞ്ചേരി: വോട്ടെടുപ്പും ഫലപ്രഖ്യാപനവും കഴിഞ്ഞിട്ടും കോണ്‍ഗ്രസ് പ്രതിനിധീകരിക്കുന്ന വണ്ടൂര്‍ നിയമസഭാ മണ്ഡലത്തില്‍ മുസ്ലിംലീഗും കോണ്‍ഗ്രസും കൂടുതല്‍ അകലുന്നു. ത്രികോണ മത്സരത്തിനുശേഷം യു.ഡി.എഫ് സംവിധാനമുണ്ടാക്കാമെന്ന് പ്രതീക്ഷിച്ച ഇരുപാര്‍ട്ടികളുടെയും നേതൃത്വങ്ങള്‍ക്ക് ഇത് വലിയ തലവേദനയായിരിക്കുകയാണ്. കോണ്‍ഗ്രസും ലീഗും അകന്ന മറ്റ് പഞ്ചായത്തുകളില്‍ ലീഗ് താല്‍പര്യപ്രകാരം യു.ഡി.എഫ് സംവിധാനമുണ്ടാക്കാന്‍ മന്ത്രി എ.പി. അനില്‍കുമാര്‍ ഓടിനടന്നെങ്കിലും ആ താല്‍പര്യം ലീഗ് അനില്‍കുമാറിന്‍െറ മണ്ഡലമായ വണ്ടൂരില്‍ കാണിച്ചില്ളെന്നാണ് മന്ത്രിയുമായി അടുപ്പമുള്ളവരുടെ പരാതി. ലീഗും കോണ്‍ഗ്രസും ഒന്നിച്ചാല്‍ യു.ഡി.എഫ് സംവിധാനമുണ്ടാവുമായിരുന്ന കാളികാവില്‍ ലീഗ് താല്‍പര്യമെടുക്കാത്തതിനാല്‍ ഭരണം ഇടതുമുന്നണിക്കായി. എന്നാല്‍, കരുവാരകുണ്ടില്‍ ഇടതുപക്ഷവുമായി ചേരാനുള്ള കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വത്തിന്‍െറ ശ്രമം ജില്ലാനേതൃത്വം തടയുകയും ചെയ്തു. ലീഗുമായി ചേരാന്‍ തടസമുണ്ടെങ്കില്‍ ഇടതുപക്ഷവുമായി ചേരാതെ നില്‍ക്കുകയെങ്കിലും വേണമെന്നാണ് പ്രാദേശിക നേതൃത്വത്തോട് പറഞ്ഞത്. കരുവാരകുണ്ടില്‍ സി.പി.എമ്മുമായി ചേരാതെ കോണ്‍ഗ്രസിനെ തടഞ്ഞുനിര്‍ത്തിയതിനാലാണ് ലീഗ് അവിടെ ഭരണത്തിലത്തെിയത്. ജില്ലാ പഞ്ചായത്തില്‍ കരുവാരകുണ്ട് ഡിവിഷനില്‍ ലീഗിലെ ടി.പി. അഷ്റഫലി പരാജയപ്പെട്ടേക്കുമെന്ന സ്ഥിതി വന്നപ്പോള്‍ കരുവാരകുണ്ടിലെയും കാളികാവിലെയും പ്രാദേശിക താല്‍പര്യം മറികടന്ന് മന്ത്രി അനില്‍കുമാര്‍ അവസാനഘട്ടത്തില്‍ പ്രചാരണത്തിനിറങ്ങി കോണ്‍ഗ്രസ് വോട്ട് അഷ്റഫലിക്ക് ഉറപ്പാക്കാന്‍ പരിശ്രമിച്ചിരുന്നു. അത്തരത്തില്‍ തിരിച്ച് കോണ്‍ഗ്രസിനോട് ലീഗ് ആത്മാര്‍ഥത കാണിക്കുന്നില്ളെന്നാണ് പരിഭവം. വണ്ടൂരില്‍ തിരുവാലി, പോരൂര്‍, കാളികാവ് എന്നിവിടങ്ങളിലും മഞ്ചേരി മണ്ഡലത്തിലെ തൃക്കലങ്ങോട്, എടപ്പറ്റ എന്നിവിടങ്ങളിലും ഭരണം ഇടതുപക്ഷത്തിനാണ്. കരുവാരകുണ്ട്, കാളികാവ്, ചോക്കാട്, തിരുവാലി പഞ്ചായത്തുകളില്‍ ലീഗും കോണ്‍ഗ്രസും ഏറെ അകന്നു. തുവ്വൂര്‍ പഞ്ചായത്തില്‍ ലീഗിനെതിരെ കോണ്‍ഗ്രസ് പരസ്യമായി രംഗത്തുവരികയും ചെയ്തു. ജില്ലാ നേതൃത്വത്തോട് ഏറെ കലഹിച്ചാണ് കരുവാരകുണ്ടിലും കാളികാവിലും പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വം ലീഗിനെ ഒറ്റപ്പെടുത്തിയത്. പഞ്ചായത്തുകളിലേക്കും ബ്ളോക്കിലേക്കും നടന്ന മാതൃകയില്‍ നിയമസഭാ മണ്ഡലത്തിലേക്കും ത്രികോണ മത്സരം നടന്നാല്‍ വണ്ടൂരില്‍ ലീഗിന് എം.എല്‍.എയുണ്ടാവുമെന്ന് ലീഗ് നിയോജക മണ്ഡലം ഭാരവാഹികളിലൊരാള്‍ പൊതുസമ്മേളനത്തില്‍ പ്രസംഗിച്ചതും കോണ്‍ഗ്രസിനെ പ്രകോപിപ്പിച്ചിരിക്കുകയാണ്. വണ്ടൂരിലെ ലീഗ്-കോണ്‍ഗ്രസ് ബന്ധം സംബന്ധിച്ച മധ്യസ്ഥ ചര്‍ച്ചകളില്‍ പങ്കെടുത്ത എം. ഉമ്മര്‍ എം.എല്‍.എ പ്രതിനിധീകരിക്കുന്ന മഞ്ചേരി മണ്ഡലത്തിലെ എടപ്പറ്റയില്‍ ഇടത് പ്രസിഡന്‍റും ലീഗ് വൈസ്പ്രസിഡന്‍റുമാണ്. ലീഗ് നേതൃത്വത്തിന്‍െറ ഒത്താശയോടെയാണിതെന്നാണ് കോണ്‍ഗ്രസ് ആരോപണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.