ഉപാധ്യക്ഷസ്ഥാനം: മഞ്ചേരിയില്‍ ലീഗ്–കോണ്‍ഗ്രസ് ബന്ധത്തില്‍ വിള്ളല്‍

മഞ്ചേരി: നഗരസഭയില്‍ യു.ഡി.എഫായി മത്സരിച്ചിട്ടും പതിവില്ലാതെ മുസ്ലിംലീഗ് ഉപാധ്യക്ഷ സ്ഥാനവും ആവശ്യപ്പെട്ടതോടെ ലീഗ്-കോണ്‍ഗ്രസ് ബന്ധത്തെ ബാധിക്കുന്നു. കോണ്‍ഗ്രസ് മത്സരിച്ച 16ല്‍ ഒമ്പതിടങ്ങളില്‍ തോറ്റു. ചില വാര്‍ഡുകളില്‍ യു.ഡി.എഫ് വോട്ട് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്ക് ലഭിക്കാതെ പോയത് ഇപ്പോള്‍ കോണ്‍ഗ്രസിനകത്ത് സംശയങ്ങള്‍ക്ക് ഇടവരുത്തുകയാണ്. കോണ്‍ഗ്രസിന്‍െറ മൂന്ന് വനിതാ സ്ഥാനാര്‍ഥികള്‍ വിമതരായി രംഗത്തത്തെിയ ഘട്ടത്തിലും പിന്നിലുള്ളവരെക്കുറിച്ച് കോണ്‍ഗ്രസില്‍ ആശങ്കയും സംശയങ്ങളുമുണ്ടായിരുന്നു. എന്നാല്‍, തെരഞ്ഞെടുപ്പിലെ തോല്‍വിയെക്കുറിച്ച് വിശദമായി പരിശോധിക്കാനും അന്വേഷിക്കാനും മഞ്ചേരിയില്‍ കോണ്‍ഗ്രസ് നേതൃത്വം മെനക്കെട്ടിട്ടില്ല. വൈസ് ചെയര്‍മാന്‍ പദവും വേണമെന്ന് കാണിച്ച് നല്‍കിയ മുസ്ലിംലീഗിന്‍െറ കത്തിനത്തെുടര്‍ന്ന് കോണ്‍ഗ്രസ് നടത്തിയ യോഗം വ്യാഴാഴ്ച വൈകീട്ട് മൂന്ന് മുതല്‍ രാത്രി എട്ടുവരെ നീണ്ടുനിന്നു. പങ്കെടുത്തവരെല്ലാം ഉപാധ്യക്ഷ സ്ഥാനം ലീഗിന് വിട്ടുനല്‍കരുതെന്നാണ് ആവശ്യപ്പെട്ടത്. അതേസമയം, മഞ്ചേരിയില്‍ വിജയിച്ച ഏഴു കൗണ്‍സിലര്‍മാരുടെ കൂട്ടത്തില്‍നിന്ന് ഒരാളെ ഈ സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാണിക്കാന്‍ കഴിയാതെ കടുത്ത അഭിപ്രായ വ്യത്യാസം നിലനില്‍ക്കുകയാണ്. പ്രവര്‍ത്തന പരിചയമുള്ള ഒരാളെയാണ് മഞ്ചേരിയില്‍ നഗരസഭയില്‍ ഉപാധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കേണ്ടതെന്നാണ് ലീഗ് നിലപാട്. ജില്ലയില്‍ ഒട്ടേറെ പഞ്ചായത്തുകളില്‍ ലീഗും കോണ്‍ഗ്രസും ചേര്‍ന്നാല്‍ ഭരിക്കാവുന്ന സ്ഥിതിയുണ്ടായിട്ടും ചേരാന്‍ മനസ്സുവെക്കുന്നില്ല. മാത്രമല്ല, ലീഗിനെ ഭരണത്തില്‍നിന്ന് ഒഴിവാക്കാന്‍ ഇടതുപക്ഷവുമായി താല്‍ക്കാലിക ധാരണക്ക് കോണ്‍ഗ്രസ് ശ്രമിക്കുകയും ചെയ്യുന്നു. ഇക്കാര്യങ്ങളില്‍ ജില്ലാതലത്തില്‍ തീരുമാനമുണ്ടാവുന്നത് വരെ മഞ്ചേരിയില്‍ രണ്ടു സ്ഥാനങ്ങളും ലീഗ് കൈകാര്യം ചെയ്യണമെന്നും അഭിപ്രായമുണ്ട്. 50ല്‍ 28 പേരും ലീഗ് അംഗങ്ങളാണ്. ഒറ്റക്ക് ഭരിക്കാന്‍ ശേഷിയുമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.