വെട്ടം മാങ്ങാട്ടിരിയില്‍ വീണ്ടും കക്കൂസ് മാലിന്യം തള്ളി, നാട്ടുകാര്‍ പഞ്ചായത്ത് ഓഫിസ് ഉപരോധിച്ചു

വെട്ടം: മാങ്ങാട്ടിരി മണ്ണൂപാടത്തിന് സമീപം ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്ത് വീണ്ടും കക്കൂസ് മാലിന്യം തള്ളി. നാട്ടുകാര്‍ വെട്ടം ഗ്രാമപഞ്ചായത്ത് ഓഫിസ് ഉപരോധിച്ചു. കഴിഞ്ഞ ചൊവ്വാഴ്ച പച്ചാട്ടിരിയിലെ ഒരു ഫ്ളാറ്റിലെ കക്കൂസ് മാലിന്യം ഇവിടെ തള്ളിയിരുന്നു. തുടര്‍ന്ന് തിരൂര്‍ എസ്.ഐക്കും ഗ്രാമപഞ്ചായത്ത് അധികൃതര്‍ക്കും നാട്ടുകാര്‍ പരാതി നല്‍കിയെങ്കിലും വീണ്ടും മാലിന്യം തള്ളാതിരിക്കാനാവശ്യമായ ഒരു നടപടിയുമുണ്ടായില്ല. വീട്ടിലെ കക്കൂസ് മാലിന്യം കരാറെടുത്ത വ്യക്തി തിങ്കളാഴ്ച പുലര്‍ച്ചെ വീണ്ടും മാലിന്യം തള്ളുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് അഞ്ച്, ആറ് വാര്‍ഡുകളിലെ പ്രദേശവാസികള്‍ സംഘടിച്ച് വെട്ടം ഗ്രാമപഞ്ചായത്ത് ഓഫിസ് ഉപരോധിച്ചത്. രണ്ടു മണിക്കൂര്‍ നീണ്ട ഉപരോധത്തിനൊടുവില്‍ പഞ്ചായത്ത് പ്രസിഡന്‍റ് പി. സൈനുദ്ദീനുമായി നടത്തിയ ചര്‍ച്ചയിലാണ് പ്രശ്നം പരിഹരിക്കപ്പെട്ടത്. മാലിന്യം തള്ളിയ വ്യക്തിയെ കൊണ്ടുതന്നെ അവ നീക്കം ചെയ്യാന്‍ നടപടി സ്വീകരിക്കുമെന്നും പ്രദേശത്തെ കുറ്റിക്കാടുകള്‍ വെട്ടിമാറ്റുമെന്നും വൈദ്യുതി വിളക്കുകള്‍ സ്ഥാപിക്കുമെന്നുമുള്ള ഉറപ്പിലാണ് ഉപരോധം അവസാനിപ്പിച്ചത്. സമരത്തിന് പഞ്ചായത്ത് മെംബര്‍ കൊടക്കാട് ബഷീര്‍, അഞ്ചാം വാര്‍ഡ് മെംബര്‍ പി. ശശിധരന്‍, അഷ്റഫ്, സബ്ന നവാസ്, എന്‍.എസ്. ബാബു, സെയ്താലിക്കുട്ടി ഹാജി, മുസ്തഫ എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.