എന്‍.പി.ആര്‍, വോട്ടര്‍ പട്ടിക ജോലികള്‍ ഒന്നിച്ച്; നട്ടംതിരിഞ്ഞ് ബി.എല്‍.ഒമാര്‍

പെരിന്തല്‍മണ്ണ: എന്‍.പി.ആര്‍ ഡ്യൂട്ടിയും വോട്ടര്‍ പട്ടിക വെരിഫിക്കേഷനും ഒരേസമയത്തായത് ബി.എല്‍.ഒമാര്‍ക്ക് പ്രയാസമുണ്ടാക്കുന്നു. ഡിസംബര്‍ 15 മുതലാണ് എന്‍.പി.ആര്‍ പുതുക്കല്‍ ജോലി ഏല്‍പിച്ചത്. മരിച്ചവരെ ഒഴിവാക്കുകയും തെറ്റുകള്‍ തിരുത്തുകയും പുതിയ ആള്‍ക്കാരെ ഉള്‍പ്പെടുത്തുകയുമാണ് ഇപ്പോള്‍ എന്‍.പി.ആറുമായി ബന്ധപ്പെട്ട് നടക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വോട്ടര്‍പട്ടിക പുതുക്കുന്ന ജോലി നടത്തിവരികയായിരുന്നു. പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള അവസരം ഡിസംബര്‍ 14 വരെയായിരുന്നു. ഇതിനായി ലഭിച്ച അപേക്ഷകളുടെ വെരിഫിക്കേഷന്‍ നടന്നുവരികയാണ്. അപേക്ഷകരെ നേരില്‍ കണ്ട് പ്രായം തെളിയിക്കുന്ന രേഖ വാങ്ങല്‍, അപേക്ഷ നല്‍കിയ സ്ഥലത്ത് താമസിക്കുന്നതിനുള്ള തെളിവ് ശേഖരണം, അപേക്ഷകരുടെ ഫോട്ടോ വാങ്ങല്‍ എന്നിവയാണ് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ചെയ്യേണ്ടത്. താലൂക്ക് അധികൃതര്‍ ഇവ എത്രയും വേഗം പൂര്‍ത്തീകരിച്ച് നല്‍കാന്‍ നിര്‍ബന്ധിച്ചുകൊണ്ടിരിക്കുകയാണ്. ജനുവരി അവസാന ആഴ്ച വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കല്‍ പൂര്‍ത്തീകരിക്കും. ഇതിനിടയിലാണ് എന്‍.പി.ആര്‍ ജോലിയും ഏല്‍പിച്ചത്. 200 വീടുകള്‍ ഉള്‍ക്കൊള്ളുന്നതാണ് എന്‍.പി.ആര്‍ ബ്ളോക്കുകള്‍. എന്‍.പി.ആര്‍ പുതുക്കാനുള്ള ഫോമുകള്‍ വില്ളേജ് ഓഫിസില്‍നിന്ന് ബി.എല്‍.ഒമാര്‍ക്ക് കൈമാറിയിട്ടുണ്ട്. ഇതും ജനുവരി 15നകം തീര്‍ക്കണമെന്നാണ് നിര്‍ദേശം. വോട്ടര്‍ പട്ടിക വെരിഫിക്കേഷന്‍ തന്നെ പിടിപ്പത് പണിയുള്ളപ്പോള്‍ എന്‍.പി.ആര്‍ ഡ്യൂട്ടിയില്‍നിന്ന് ബി.എല്‍.ഒമാരെ ഒഴിവാക്കി ഇത്തരം ഡ്യൂട്ടി നല്‍കാത്ത മറ്റ് അധ്യാപകര്‍ക്ക് ഏല്‍പിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. മലപ്പുറം ജില്ലയില്‍ മാത്രമാണ് രണ്ട് ഡ്യൂട്ടിയും ബി.എല്‍.ഒമാര്‍ക്ക് നല്‍കിയതെന്നും മറ്റു ജില്ലകളില്‍ എന്‍.പി.ആര്‍ ജോലി അതത് ജില്ലകളിലെ റവന്യൂ-പഞ്ചായത്ത് വിഭാഗം ജീവനക്കാര്‍ ഏറ്റെടുത്തിരിക്കുകയാണെന്നും ബി.എല്‍.ഒമാര്‍ പറയുന്നു. ഒരേതരം ജോലിക്ക് ഇരട്ടനയം പാടില്ളെന്നാണ് ജില്ലയിലെ ബി.എല്‍.ഒമാരുടെ ആക്ഷേപം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.