കോടങ്ങാട്ടെ അനധികൃത കെട്ടിടം രാത്രി കോണ്‍ക്രീറ്റ് ചെയ്തു

കൊണ്ടോട്ടി: പൊലീസിനെയും പഞ്ചായത്തിനെയും വെല്ലുവിളിച്ച് അനധികൃത കെട്ടിട നിര്‍മാണം അവസാനഘട്ടത്തില്‍. പഞ്ചായത്ത് സ്റ്റോപ് മെമോ നല്‍കിയ കോടങ്ങാട്ടെ കെട്ടിടമാണ് ഓണം അവധി മുതലെടുത്ത് കോണ്‍ക്രീറ്റ് നടത്തിയത്. ഒരു മാസം മുമ്പ് ‘മാധ്യമം’ വാര്‍ത്ത നല്‍കിയതിനെ തുടര്‍ന്ന് പഞ്ചായത്ത് സ്റ്റോപ് മെമോ നല്‍കിയ കെട്ടിടത്തിന്‍െറ കോണ്‍ക്രീറ്റാണ് ശനിയാഴ്ച രാത്രി നടത്തിയത്. അവധി ദിവസം കെട്ടിടത്തിന്‍െറ പ്രവൃത്തി പുരോഗമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട സി.പി.എം, എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ പൊലീസിനെയും പഞ്ചായത്തിനെയും വിവരമറിയിച്ചിരുന്നു. ഇരുവിഭാഗവും ശനിയാഴ്ച കെട്ടിട ഉടമയെ കണ്ട് പ്രവൃത്തി നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ടിരുന്നു. നിലവിലെ ഓടിട്ട കെട്ടിടം റോഡിനോട് ചേര്‍ന്നാണ് സ്ഥിതി ചെയ്യുന്നത്. ഇവിടെ കാല്‍നട യാത്രക്കാര്‍ക്ക് നടക്കാന്‍ പോലും സൗകര്യമില്ല. കെട്ടിടം പൊളിക്കാതെ കോണ്‍ക്രീറ്റ് ഫില്ലര്‍ നാട്ടി മേല്‍ക്കൂര നിര്‍മിക്കുകയാണ് കെട്ടിട ഉടമ ചെയ്യുന്നത്. റോഡില്‍ ഈ ഭാഗത്ത് വാഹനങ്ങള്‍ അമിത വേഗത്തിലാണ് ഓടാറുള്ളത്. നിരവധി അപകടങ്ങള്‍ ഈ കെട്ടിടത്തിന്‍െറ മുന്നില്‍ നടക്കുകയും പത്തിലേറെ ജീവനുകള്‍ പൊലിയുകയും ചെയ്തിട്ടുണ്ട്. പഞ്ചായത്തില്‍ പ്ളാന്‍ പോലും സമര്‍പ്പിക്കാതെയാണ് കെട്ടിടത്തിന്‍െറ നിര്‍മാണം. നേരത്തേ അനധികൃതമായി നിര്‍മിച്ച കെട്ടിടങ്ങള്‍ക്ക് പ്രത്യേക പിഴ ചുമത്തി നെടിയിരുപ്പ് പഞ്ചായത്ത് അനുമതി നല്‍കിയിരുന്നു. ഈ രീതിയില്‍ കെട്ടിട നിര്‍മാണം പൂര്‍ത്തിയാക്കിയാല്‍ അനുമതി നല്‍കാമെന്ന് പ്രമുഖ രാഷ്ട്രീയ പാര്‍ട്ടി ഏറ്റിട്ടുണ്ടെന്നാണ് അറിയുന്നത്. കെട്ടിട നിര്‍മാണത്തിനെതിരെ വിവിധ പാര്‍ട്ടികളും നാട്ടുകാരും രംഗത്തത്തെിയിട്ടുണ്ട്. കലക്ടര്‍ അടക്കമുള്ളവര്‍ക്ക് തിങ്കളാഴ്ച പരാതി നല്‍കും. അനധികൃതമായി നിര്‍മിച്ച കെട്ടിടം എത്രയും പെട്ടെന്ന് പൊളിച്ചുമാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കെട്ടിടം പൊളിച്ചുമാറ്റണമെന്നാവശ്യപ്പെട്ട് കൊണ്ടോട്ടി പൗരസമിതി കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്. ഇതിന്‍െറ തൊട്ടടുത്ത് മറ്റ് മൂന്ന് കെട്ടിടങ്ങളുടെയും പണി ആരംഭിച്ചിരുന്നു. ഇതിനും പഞ്ചായത്ത് സ്റ്റോപ് മെമോ നല്‍കിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.