പൂക്കോട്ടുംപാടം: വെള്ളിയാഴ്ച രാത്രി പൂക്കോട്ടുംപാടം ടൗണിലുണ്ടായ സംഘര്‍ഷത്തിലുള്‍പ്പെട്ട മൂന്നുപേര്‍ പൊലീസ് പിടിയിലായി. മാമ്പറ്റ പൂക്കോത്ത് ഷിയാസ് (25), മാമ്പൊയില്‍ മറുനാടന്‍ സുരേഷ് (29), ചെട്ടിപ്പാടം ചെറിയങ്ങാടന്‍ ജിജിന്‍ (26) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഘര്‍ഷത്തിനിടയില്‍ പൊലീസിനെ ആക്രമിച്ചുവെന്നതാണ് ഇവര്‍ക്കെതിരെയുള്ള കേസ്. സുരേഷിനെയും ഷിയാസിനെയും സംഭവ സ്ഥലത്തു നിന്നും ജിജിനെ ജില്ലാ ആശുപത്രിക്ക് സമീപത്ത് നിന്നുമാണ് പൊലീസ് പിടികൂടിയത്. ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് രാത്രി ഒമ്പതോടെ പൊലീസ് ലാത്തി വീശിയിരുന്നു. ഇതിനിടയില്‍ അകപ്പെട്ട ജിജിന് പരിക്കേറ്റു. നിരപരാധികളെ മര്‍ദിക്കുന്നതായി ആരോപിച്ച് നാട്ടുകാര്‍ പൊലീസിനു നേരെ തിരിയുകയായിരുന്നു. ഇതിനിടയില്‍ പൂക്കോട്ടുംപാടം സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസര്‍ റിയാസിനും പരിക്കേറ്റിരുന്നു. നിലമ്പൂര്‍, എടക്കര സ്റ്റേഷനുകളില്‍ നിന്ന് കൂടുതല്‍ പൊലീസ് എത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കിയത്. സംഭവത്തില്‍ കണ്ടാലറിയാവുന്ന 30 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. സംഭവ സ്ഥലത്തുനിന്ന് ആക്രമണത്തിനുപയോഗിച്ച ഇരുമ്പു പൈപ്പുകള്‍ ഉള്‍പ്പെടെ പൊലീസിന് ലഭിച്ചിട്ടുണ്ട്. മുമ്പ് പൊലീസ് സ്റ്റേഷന്‍ ആക്രമിച്ച സംഭവവുമായി ഇതിനുള്ള ബന്ധവും പൊലീസ് അന്വേഷിച്ച് വരികയാണ്. എന്നാല്‍, പൊലീസ് പിടികൂടിയവര്‍ക്ക് സംഭവത്തിലുള്ള പങ്ക് വ്യക്തമല്ല. സംഘര്‍ഷകാരണമുള്‍പ്പെടെ കണ്ടത്തൊന്‍ പൊലീസിന് കഴിഞ്ഞിട്ടില്ളെന്നാണ് സൂചന. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ പിടിയിലാകുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.