നാദാപുരം: പ്രളയത്തിനുശേഷം മയ്യഴിപ്പുഴ മാലിന്യ പുഴയായി. മയ്യഴിപ്പുഴയുടെ ഉത്ഭവകേന്ദ്രമായ വിലങ്ങാട് പുല്ലുവ പുഴ മുതൽ വാണിമേൽ, വിഷ്ണുമംഗലം, പേരോട്, പെരിങ്ങത്തൂർ വരെയുള്ള ഭാഗങ്ങളിലാണ് മാലിന്യം കുമിഞ്ഞുകൂടി കിടക്കുന്നത്. മഴ മാറി വെയിൽ വന്നതോടെ പുഴയിലെ വെള്ളം ക്രമാതീതമായി കുറഞ്ഞതോടെയാണ് അതിശയിപ്പിക്കും വിധം പുഴയിലെ ചെടികളിലും മറ്റും മാലിന്യം കുരുങ്ങിക്കിടക്കുന്നത്. പോളിസ്റ്റർ തുണിയും പ്ലാസ്റ്റിക് കവറുകളുമുൾപ്പെടെയാണ് കൂടുതലായും പുഴയിലുള്ളത്. നേരത്തേ പുഴയിൽ തള്ളിയ മാലിന്യം മലവെള്ളപ്പാച്ചിലിൽ ഒഴുകിത്താഴ്ന്ന പ്രദേശങ്ങളിലെ ചെടികളിൽ കുരുങ്ങുകയാണുണ്ടായത്. സന്നദ്ധ സംഘടനകളും ഗ്രാമപഞ്ചായത്തുകളും കഴിഞ്ഞ വേനലിൽ പുഴയുടെ പലഭാഗങ്ങളും ശുചീകരിച്ചിരുന്നു. ഇപ്പോൾ ഒഴുകിയെത്തിയ മാലിന്യം നീക്കം ചെയ്യണമെങ്കിൽ കഠിന പ്രയത്നം വേണ്ടി വരും. വേനലിൽ പുഴയെ ആശ്രയിക്കുന്ന കുടുംബങ്ങൾക്ക് മാലിന്യം കടുത്ത ഭീഷണി ഉയർത്തും. മയ്യഴിപ്പുഴയുടെ തീരങ്ങളിൽ കുടിവെള്ള പദ്ധതികളുണ്ട്. ഇവക്കും മാലിന്യം ഭീഷണിയായി മാറിയിട്ടുണ്ട്. കക്കട്ട് ടൗണിൽ 54 കുപ്പി വിദേശമദ്യം പിടികൂടി നാദാപുരം: എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ 54 കുപ്പി വിദേശ മദ്യം പിടികൂടി. കക്കട്ടിലെ ബി. എസ്.എൻ.എൽ ടവറിന് സമീപമുള്ള കുറ്റിക്കാടുകൾക്കിടയിൽ ഒളിപ്പിച്ചനിലയിൽ പ്ലാസ്റ്റിക് ചാക്കിലാണ് മദ്യം സൂക്ഷിച്ചത്. കക്കട്ട് ടൗണിൽ വിൽപന നടത്താൻ കൊണ്ടുവന്ന മദ്യമാണ് എക്സൈസ് പരിശോധനയിൽ കണ്ടെത്തിയത്. പ്രിവൻറിവ് ഓഫിസർ തറോൽ രാമചന്ദ്രൻ, സിവിൽ എക്സൈസ് ഓഫിസർമാരായ കെ. ഷിരാജ്, ഷിജിൽ കുമാർ, ടി. സനു എന്നിവരാണ് പരിശോധന നടത്തിയത്. പ്രതിയെ കണ്ടെത്താൻ എക്സെസ് അന്വേഷണം ഊർജിതമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.