ബസ് കാത്തിരിപ്പു കേന്ദ്രത്തിനു മുകളിൽ ബാറിെൻറപരസ്യം: നാട്ടുകാർ പരാതി നൽകി കുന്ദമംഗലം: പഞ്ചായത്ത് ബസ് കാത്തിരിപ്പു കേന്ദ്രത്തിനു മുകളില്‍ ബാറിെൻറ ബോർഡ് വെച്ചതിനെതിരെ നാട്ടുകാർ പരാതി നൽകി. കുന്ദമംഗലം പഞ്ചായത്തില്‍ ദേശീയ പാത 766ല്‍ കാരന്തൂര്‍ ഒവുങ്ങരയില്‍ സ്ഥിതിചെയ്യുന്ന ഹോട്ടലിെൻറ പേരിനൊപ്പമാണ് ഇവിടെ പുതുതായി അനുവദിച്ച ബാറിെൻറ പരസ്യവും എഴുതിച്ചേർത്തത്. ഗ്രാമ പഞ്ചായത്ത് നിർമിച്ച ബസ് കാത്തിരിപ്പു കേന്ദ്രം ടൈൽ പാകി നവീകരിച്ചതുവഴി തൊട്ടടുത്തുള്ള ഹോട്ടലിെൻറ ബോർഡ് വെക്കുന്നതിന് അവർക്ക് അനുവാദം നൽകിയിരുന്നു. എന്നാൽ, പിന്നീട് ഹോട്ടലിൽ ബാർ അനുവദിച്ചപ്പോൾ അതിെൻറകൂടി ബോർഡ് വെച്ചതാണ് പരാതിക്കിടയാക്കിയത്. ഇപ്പോൾ 'ബാർ' എന്നതിനു മുന്നിലായി 'ദർ' എന്നും ശേഷം 'ഹാൾ' എന്നും ചെറുതായി എഴുതിച്ചേർത്ത് ദർബാർ ഹാൾ എന്നാക്കി പരാതിയിൽ നിന്ന് രക്ഷപ്പെടാൻ വൃഥാശ്രമം നടത്തിനോക്കിയെങ്കിലും ബോർഡ് എടുത്തു മാറ്റണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് നോട്ടീസ് അയക്കാൻ തീരുമാനിച്ചിരിക്കുകയാണ്. പറവകള്‍ക്കായി കൃഷിയിറക്കി വിദ്യാര്‍ഥികള്‍ കുന്ദമംഗലം: പറവകൾക്ക് ഭക്ഷിക്കാനായി സ്കൂൾ അങ്കണത്തിൽ കൃഷിയിറക്കി വിദ്യാർഥികൾ. കുന്ദമംഗലം ഹയർ സെക്കൻഡറി സ്കൂളിലെ പരിസ്ഥിതി ക്ലബ് എൻ.എസ്‌എസ്, എസ്.പി.സി, ജെ.ആർ.സി, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് വിദ്യാർഥികളുടെ നേതൃത്വത്തിലാണ് കൃഷിയിറക്കിയത്. ചാമ, വരക്, പനി വരക്, രാഗി തുടങ്ങിയ വിത്തുകളാണ് സ്കൂള്‍ അങ്കണത്തില്‍ പ്രത്യേകം തയാറാക്കിയ സ്ഥലത്ത് നട്ടത്. അന്യംനിന്നുപോയിക്കൊണ്ടിരിക്കുന്ന ചെറു ധാന്യങ്ങളെ കുറിച്ച് വിദ്യാര്‍ഥികളില്‍ അവബോധം വളര്‍ത്തുന്നതോടൊപ്പം പ്രോട്ടീന്‍ ഉള്ള ഭക്ഷണം ലഭ്യമാക്കുകയുമാണ് പദ്ധതികൊണ്ട് ലക്ഷ്യമിടുന്നതെന്ന് കൃഷിക്ക് നേതൃത്വം നല്‍കുന്ന സ്കൂൾ പി.ടി.എ വൈസ് പ്രസിഡൻറ് റിജുല പറഞ്ഞു. വിത്തു പാകുന്നത് മുതലുള്ള എല്ലാ പ്രവര്‍ത്തനങ്ങളും വിദ്യാര്‍ഥികള്‍തന്നെ ചെയ്യും. വിത്തു പാകമായിക്കഴിഞ്ഞാല്‍ കൊയ്യാതെ ധാന്യങ്ങള്‍ പക്ഷികള്‍ക്ക് ഭക്ഷിക്കാന്‍ നല്‍കും. കോയമ്പത്തൂരിലെ പരിസ്ഥിതി പ്രവര്‍ത്തക ബിന്ദു ഗൗരിയാണ് വിത്ത് നല്‍കിയത്. പരിസ്ഥിതിപ്രവര്‍ത്തകന്‍ പ്രഫ. ശോഭീന്ദ്രന്‍ വിത്തുവിതച്ച് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് സന്തോഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. റിജുല പദ്ധതി വിശദീകരിച്ചു. കെ.പി.രാജീവ്, ജയപ്രകാശ് എന്നിവര്‍ സംസാരിച്ചു. സ്കൂള്‍ ഹെഡ്മാസ്റ്റര്‍ വി. പ്രേമരാജന്‍ സ്വാഗതവും കെ.ടി. ഹരികൃഷ്ണന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.