ദുരിതബാധിതര്‍ക്ക്​ ആശ്വാസമായി താമരശ്ശേരി താലൂക്ക് അദാലത്ത്

ഒരുവരവിനുതന്നെ വിവിധ സര്‍ട്ടിഫിക്കറ്റുകളുമായി അപേക്ഷകര്‍ മടങ്ങി താമരശ്ശേരി: മലവെള്ള പാച്ചിലിലും ഉരുള്‍പൊട്ടലിലും പെട്ട് വിവിധ രേഖകളും സര്‍ട്ടിഫിക്കറ്റുകളും നഷ്ടപ്പെട്ടവര്‍ക്ക് അത് ലഭ്യമാക്കുന്നതിന് സംഘടിപ്പിച്ച പ്രത്യേക അദാലത്ത് ഏറെ ആശ്വാസമായി. താമരശ്ശേരി രാജീവ്ഗാന്ധി ഓഡിറ്റോറിയത്തില്‍ നടന്ന അദാലത്തില്‍ റേഷന്‍കാര്‍ഡ്, ജനന മരണ സര്‍ട്ടിഫിക്കറ്റുകള്‍, വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ അനന്തരാവകാശ സര്‍ട്ടിഫിക്കറ്റ്, മോട്ടോര്‍ വാഹനരേഖകള്‍, തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാര്‍ഡ്, ആധാര്‍, ബാങ്ക്, എല്‍.ഐ.സി, പാന്‍കാര്‍ഡ് തുടങ്ങിയവ അദാലത്തില്‍ പെട്ടെന്ന് നല്‍കുന്നതിന് സാധിച്ചു. സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് ഒറ്റ വരവുകൊണ്ടുതന്നെ വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ കൈകളിലെത്തി. നഷ്ടപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ എങ്ങനെ തിരികെ ലഭിക്കുമെന്ന വേവലാതിയോടെയാണ് പന്നിക്കോട്ടൂര്‍ ജാനകിയമ്മയും അനുരാജും തൊടരാപ്പുഴ അലീമയുമൊക്കെ അദാലത്തിലെത്തിയത്. എന്നാല്‍, ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലാത്ത വിധം മിനിറ്റുകള്‍ക്കകം സര്‍ട്ടിഫിക്കറ്റുകള്‍ കൈയിലെത്തിയപ്പോള്‍ ഏറെ സന്തോഷമാണ് ഇവരുടെ മുഖങ്ങളില്‍ കണ്ടത്. ഉരുള്‍പൊട്ടി രണ്ടു പേര്‍ മരിച്ച കൂടരഞ്ഞി തയ്യില്‍തൊടുകയില്‍ ഗോപാല​െൻറ കുടുംബത്തി​െൻറ റേഷന്‍കാര്‍ഡും അദാലത്തില്‍ വിതരണം ചെയ്തു. ഉരുള്‍പൊട്ടലില്‍ മരിച്ച പ്രകാശ​െൻറ ഭാര്യാസഹോദരനാണ് റേഷന്‍കാര്‍ഡ് കൈപ്പറ്റിയത്. ആധാര്‍ കാര്‍ഡ് നഷ്ടപ്പെട്ട മടവൂര്‍ പഞ്ചായത്തിലെ മൂട്ടാഞ്ചേരി സ്വദേശി ഷൗക്കത്തിനും കൈതപ്പൊയില്‍ വിളക്കാട്ടുപൊയില്‍ ഷെമീറിനുമെല്ലാം നിമിഷങ്ങള്‍ക്കുള്ളിലാണ് നഷ്ടപ്പെട്ട ആധാര്‍ കാര്‍ഡ് അദാലത്തില്‍നിന്ന് ലഭിച്ചത്. പൊയില്‍താഴത്തെ കടയില്‍ വെള്ളം കയറിയാണ് ഷൗക്കത്തലിയുടെ ആധാര്‍ കാര്‍ഡ് നശിച്ചത്. എസ്.എസ്.എല്‍.സി, പ്ലസ് ടു സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍ കാര്‍ഡുകള്‍, കുട്ടികളുടെ ജനന സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങിയ അവശ്യരേഖകള്‍ നഷ്ടപ്പെട്ട കൈതപ്പൊയില്‍ സ്വദേശിനി ഹഫ്‌സത്തിനും അദാലത്ത് തുണയായി. ആധാര്‍ കാര്‍ഡുകളും കുട്ടികളുടെ ജനന സര്‍ട്ടിഫിക്കറ്റുകളും വാങ്ങിയാണ് ഇവര്‍ മടങ്ങിയത്. ജില്ലയില്‍ മഴക്കെടുതിയില്‍ കൂടുതല്‍ നാശനഷ്ടമുണ്ടായത് താമരശ്ശേരി താലൂക്കിലാണ്. കട്ടിപ്പാറ, കണ്ണപ്പന്‍കുണ്ട്, കൂടരഞ്ഞി എന്നിവിടങ്ങളിൽ വന്‍ നാശങ്ങളാണുണ്ടായത്. ഉരുള്‍പൊട്ടലില്‍ കട്ടിപ്പാറയില്‍ 14, കൂടരഞ്ഞിയില്‍ 2, കണ്ണപ്പന്‍കുണ്ടില്‍ ഒരാളും മരിച്ചിരുന്നു. പുതിയ രേഖകള്‍ ലഭിക്കുന്നതിനുള്ള അപേക്ഷ ഇക്കഴിഞ്ഞ 23ന് കണ്ണപ്പന്‍കുണ്ടില്‍ റവന്യൂ വകുപ്പ് അധികൃതര്‍ സ്വീകരിച്ചിരുന്നു. അന്ന് ലഭിച്ച അപേക്ഷകളിലും നടപടി സ്വീകരിച്ച് രേഖകള്‍ അദാലത്തില്‍ വിതരണം ചെയ്തു. റവന്യൂ, രജിസ്‌ട്രേഷന്‍, പഞ്ചായത്ത്, സാമൂഹികനീതി, സിവില്‍ സപ്ലൈസ്, മോട്ടോര്‍ വാഹന വകുപ്പ്, ആരോഗ്യ വകുപ്പ് എന്നിവയും ബാങ്ക്, പാസ്‌പോര്‍ട്ട്, പാന്‍ കാര്‍ഡ്, യൂനിവേഴ്‌സിറ്റി, എല്‍.ഐ.സി, അക്ഷയ, ഇന്‍കം ടാക്‌സ്, ഇലക്ഷന്‍ ഐ.ഡി, ആധാര്‍ എന്നിവയുടെയും വിവിധ കൗണ്ടറുകളാണ് അദാലത്തില്‍ സജ്ജീകരിച്ചിരുന്നത്. ജില്ല ലീഗല്‍ സർവിസ് സൊസൈറ്റി സെക്രട്ടറിയായ സബ്ജഡ്ജി എം.പി. ജയരാജ്, ജില്ല നിയമ ഓഫിസര്‍ എന്‍.വി. സന്തോഷ്, ഡെപ്യൂട്ടി കലക്ടര്‍ കെ.ഹിമ, താമരശ്ശേരി തഹസില്‍ദാര്‍ സി. മുഹമ്മദ് റഫീഖ്, ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പഞ്ചായത്ത് സീനിയര്‍ സൂപ്രണ്ട് സി. മുരളീധരന്‍ എന്നിവര്‍ സംസാരിച്ചു. വെള്ളിയാഴ്ച തീര്‍പ്പാക്കാത്ത അപേക്ഷകളില്‍, വിശദ പരിശോധനകള്‍ക്കുശേഷം ബന്ധപ്പെട്ട വകുപ്പുകളുടെ ഓഫിസില്‍നിന്ന് 15 ദിവസത്തിനകം വിതരണം ചെയ്യുമെന്ന് തഹസില്‍ദാര്‍ സി. മുഹമ്മദ് റഫീഖ് പറഞ്ഞു. photo tsy thaluk adalath.JPG താമരശ്ശേരി താലൂക്ക് അദാലത്തില്‍ വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ സബ്ജഡ്ജി എം.പി. ജയരാജ് വിതരണം ചെയ്യുന്നു താമരശ്ശേരി താലൂക്ക് അദാലത്തില്‍ ലഭിച്ചത് 91 അപേക്ഷകള്‍; 49 അപേക്ഷകള്‍ തീര്‍പ്പാക്കി താമരശ്ശേരി: താമരശ്ശേരി താലൂക്ക് അദാലത്തില്‍ ആകെ ലഭിച്ചത് 91 അപേക്ഷകള്‍. ഇതില്‍ 49 അപേക്ഷകളില്‍ തീര്‍പ്പുകൽപിച്ച് രേഖകള്‍ വിതരണം ചെയ്തു. റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട് ലഭിച്ച 13 അപേക്ഷകളില്‍ 11 പേര്‍ക്ക് കാര്‍ഡുകള്‍ വിതരണം ചെയ്തു. അപേക്ഷ നല്‍കിയ 18 പേര്‍ക്ക് ഇലക്ഷന്‍ ഐ.ഡി കാര്‍ഡുകള്‍, ആറ് പേര്‍ക്ക് ആധാര്‍ കാര്‍ഡുകള്‍, 14 പേര്‍ക്ക് ജനന/മരണ/വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയും വിതരണം ചെയ്തു. ഡ്രൈവിങ് ലൈസന്‍സ്, കണ്ടക്ടര്‍ പാസ്, ആര്‍.സി എന്നിവയുമായി ബന്ധപ്പെട്ട് മോട്ടോര്‍ വാഹന വകുപ്പില്‍ 12, എസ്.എസ്.എല്‍.സി ബുക്കുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പില്‍ 15, രജിസ്േട്രഷന്‍ വകുപ്പില്‍ ആധാരം നഷ്ടപ്പെട്ടത് എട്ട് എന്നിങ്ങനെയും അപേക്ഷകള്‍ ലഭിച്ചു. പട്ടയം നഷ്ടപ്പെട്ട നാല് അപേക്ഷകളില്‍ മൂന്നണ്ണം തുടര്‍നടപടികള്‍ക്കായി ലാൻഡ് ട്രൈബ്യൂണലിന് കൈമാറും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.