വെള്ളപ്പൊക്കം: പ്രദേശങ്ങൾ ഒറ്റപ്പെട്ടു

മാവൂർ: കനത്തമഴയും കിഴക്കൻ മലയോരങ്ങളിലെ ഉരുൾപൊട്ടലും കാരണം മാവൂരിലെയും സമീപ ഗ്രാമ പഞ്ചായത്തുകളിലെയും താഴ്ന്നപ്രദേശങ്ങൾ വെള്ളത്തിനടിയിലായി. റോഡുകളിൽ വെള്ളം കയറി ഗതാഗതം നിലച്ചേതാടെ നിരവധി പ്രദേശങ്ങൾ ഒറ്റപ്പെട്ടു. ചാലിയാറും ഇരുവഴിഞ്ഞിയും ചെറുപുഴയും കരകവിഞ്ഞതോടെ വീടുകളിൽ വെള്ളം കയറി. മാവൂർ ഗ്രാമപഞ്ചായത്തിലെ കച്ചേരിക്കുന്നിൽ കെ. സജീവകുമാർ, ശ്രീവള്ളി, സത്യൻ പുലിയപ്പുറം, ബീരാൻ, സുരേഷ് പുലിയപ്പുറം എന്നിവരുടെ വീടുകളിലാണ് വെള്ളം കയറിയത്. ഇൗ കുടുംബങ്ങൾ ബന്ധുക്കളുടെ വീടുകളിലേക്ക് താമസം മാറി. വീട്ടുസാമഗ്രികൾ ഉയർന്നഭാഗത്തുള്ള വീടുകളിലേക്കും സുരക്ഷിത സ്ഥലത്തേക്കും മാറ്റി. 16ാം വാർഡിൽ ആയംകുളം പ്രദേശം തീർത്തും ഒറ്റപ്പെട്ടു. ഇവിടെയുള്ള കുടുംബങ്ങൾക്ക് പുറംലോകത്തെത്താൻ ഗ്രാമപഞ്ചായത്ത് തോണി സർവിസ് ഏർപ്പെടുത്തി. കൽപ്പള്ളി-ആയംകുളം, കോളക്കോട്ട് വളവ്-ആയംകുളം, തെങ്ങിലക്കടവ്-ആയംകുളം റോഡുകൾ വെള്ളത്തിനടിയിലായതോടെ ഇവിടേക്ക് എത്തിപ്പെടാൻ മാർഗമില്ലാതായി. നൊച്ചിക്കാട്ടുകടവ് നടപ്പാലത്തിലൂടെയുള്ള റോഡും വെള്ളത്തിനടിയിലായതോടെയാണ് എത്തിപ്പെടാൻ തോണി സർവിസ് ഏർപ്പെടുത്തിയത്. ചൊവ്വാഴ്ച വൈകുന്നേരത്തോടെത്തന്നെ തോണി സർവിസ് തുടങ്ങിയിരുന്നു. കണ്ണിപ്പറമ്പ്-കുന്ദമംഗലം, ചെറൂപ്പ-ആയംകുളം, പൈപ്പ്ലൈൻ റോഡ്, കച്ചേരിക്കുന്ന്-പൈപ്പ് ലൈൻറോഡ്, പൈപ്ലൈൻ വില്ലേരിക്കുന്ന് റോഡ്, തെങ്ങിലക്കടവ് ആമ്പിലേരി റോഡ്, തെങ്ങിലക്കടവ്-കണ്ണിപ്പറമ്പ് റോഡ്, കുറ്റിക്കടവ്-കുനിയംകടവ് റോഡ് തുടങ്ങിയവ വെള്ളത്തിനടിയിലായി. മാവൂരിൽനിന്ന് കണ്ണിപ്പറമ്പ്, കുറ്റിക്കടവ് വഴികളിലൂടെ കുന്ദമംഗലത്തേക്കുള്ള മിനി ബസ് സർവിസ് നിർത്തിവെച്ചു. ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളും വെള്ളത്തിനടിയിലായി. കൂളിമാട്-പുൽപ്പറമ്പ് റോഡിൽ വെള്ളം കയറിയതോടെ മാവൂർ-കൂളിമാട്-മുക്കം റൂട്ടിൽ ബസ് സർവിസ് നിർത്തി. മുഴുവൻ വയലുകളിലും ജലനിരപ്പ് ഉയർന്നതോടെ വാഴ, കപ്പ, പച്ചക്കറി കൃഷി വ്യാപകമായി നശിച്ചിട്ടുണ്ട്. മാവൂർ-കുളിമാട് റോഡിൽ ഗ്രാസിം കോമ്പൗണ്ടിനുസമീപം ചീനിമരം വീണ് ബുധനാഴ്ച രാവിലെ ഗതാഗതവും വൈദ്യുതിയും നിലച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.