ഫറോക്ക്: വെനേറിനി സന്യാസസഭ ഇന്ത്യയില്‍ സ്ഥാപിച്ചതും കരിങ്കല്ലായി വെനേറിനി ഇംഗ്ലീഷ്മീഡിയം ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അക്ഷര ദീപത്തിനു തിരിതെളിയിക്കുകയും ചെയ്ത സിസ്റ്റര്‍ ലൂര്‍ദ് പെരേര വിടപറഞ്ഞപ്പോള്‍ നാനാതുറകളില്‍നിന്ന് ഒട്ടേറെ ശിഷ്യഗണങ്ങള്‍ അവസാനമായി ഒരുനോക്കു കാണുവാന്‍ ഇന്നലെ ചെറുവണ്ണൂരിലെ വെനെറിനി കോൺവെൻറിലെത്തി. 1972ല്‍ ഇറ്റലിയില്‍നിന്ന് വെനേറിനി സന്യാസ സഭയുടെ അംഗമായ സിസ്റ്ററും മറ്റു മൂന്നു വിദേശിയ സിസ്റ്റര്‍മാരുമായി 1974ല്‍ ഇന്ത്യയില്‍ എത്തി. അന്നത്തെ കോഴിക്കോട് രൂപത ബിഷപ് ആല്‍ദോ മരിയ പത്രോണി ഇവരെ പ്രേഷിത പ്രവര്‍ത്തനങ്ങള്‍ക്കായി ചെറുവണ്ണൂര്‍ മേഖലയിലേക്ക് അയച്ചു. അങ്ങനെ സിസ്റ്റര്‍ ലൂര്ദിെൻറ നേതൃത്വത്തില്‍ ഇന്ത്യയിലെ ആദ്യത്തെ വെനേറിനി സഭ ചെറുവണ്ണൂരില്‍ സ്ഥാപിതമായി. അവര്‍ പിന്നീട് പ്രദേശത്തെ വീടുകള്‍ സന്ദര്‍ശിക്കുകയും പൊതുജനങ്ങളുടെ ആവശ്യമനുസരിച്ച് ഫറോക്ക്, രാമനാട്ടുകര, ചെറുവണ്ണൂര്‍ മേഖലയില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനു ഊന്നല്‍ നല്‍കുതിനായി വെനേറിനി സ്‌കൂള്‍ സ്ഥാപിക്കുകയും ചെയ്തു. അതായിരുന്നു പ്രദേശത്തെ പെണ്‍കുട്ടികള്‍ക്ക് മാത്രമായിട്ടുള്ള ആദ്യത്തെ സ്‌കൂള്‍. പ്രഥമ പ്രഥാനാധ്യാപികയായിരുന്ന സിസ്റ്റര്‍ 16 വര്‍ഷം സ്‌കൂളിനെ മുന്നില്‍നിന്ന് നയിച്ചു. സിസ്റ്റര്‍ എല്ലാവരുടെയും പ്രിയപ്പെട്ട അധ്യാപികയായി മാറി. വിദ്യാര്‍ഥികളുടെ വീടുകള്‍ സന്ദര്‍ശിക്കുകയും അവരുടെ ക്ഷേമങ്ങള്‍ അന്വേഷിക്കുകയും ചെയ്യുമായിരുന്നു. മുംബൈയിലെ ബാന്ദ്ര സ്വദേശിയായ സിസ്റ്റര്‍ ലൂര്‍ദ് പിന്നീട് മലയാളം നന്നായി സംസാരിക്കാനും പഠിച്ചു. ചെറുവണ്ണൂര്‍, കരിങ്കല്ലായി ഭാഗത്ത് സമൂഹത്തിെൻറ ഉയര്‍ച്ചക്കായി പ്രവര്‍ത്തിക്കുകയും ചെയ്തു. പിന്നീട് ആഫ്രിക്കയിലെ കാമറൂണില്‍ സന്നദ്ധസേവനത്തിനായി പോയി. 1995ല്‍ സിസ്റ്റര്‍ ലൂര്‍ദിനെ ആഗോള വെനേറിനി സഭയുടെ ജനറല്‍ കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ടു. ലോകത്തിെൻറ നാനാതുറകളില്‍ സിസ്റ്റർ ലൂര്ദിെൻറ ശിഷ്യരുണ്ട്. എം.കെ. രാഘവന്‍ എം.പി, എം.എല്‍.എമാരായ എം.കെ. മുനീര്‍, വി.കെ.സി. മമ്മദ് കോയ എന്നിവര്‍ അന്ത്യോപചാരമര്‍പ്പിക്കാന്‍ എത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.