ദേശീയ വിരവിമുക്ത ദിനം നാളെ ജില്ലയിൽ ഏഴുലക്ഷം കുട്ടികള്‍ക്ക് ഗുളിക നല്‍കും കോഴിക്കോട്: ദേശീയ വിരവിമുക്ത ദിനമായ വെള്ളിയാഴ്ച ജില്ലയിലെ 7,22,018 കുട്ടികള്‍ക്ക് വിര നശീകരണത്തിനുള്ള ഗുളികകള്‍ നല്‍കും. ഒന്ന് മുതല്‍ 19 വയസ്സുവരെയുള്ള കുട്ടികള്‍ക്കാണ് ആല്‍ബന്‍ഡസോള്‍ ഗുളിക സൗജന്യമായി നല്‍കുന്നതെന്ന് ജില്ല ആരോഗ്യവകുപ്പ് അധികൃതർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. സര്‍ക്കാര്‍, എയ്ഡഡ്, പ്രൈവറ്റ് സ്‌കൂളിലെ വിദ്യാര്‍ഥികൾക്കും അംഗന്‍വാടികളിലേയും ഡേ കെയര്‍ സെൻററുകളിലേയും കുട്ടികള്‍ക്കുമാണ് ഗുളിക വിതരണം ചെയ്യുന്നത്. ആരോഗ്യ, വിദ്യാഭ്യാസ സാമൂഹികനീതി വകുപ്പുകളുടെ നേതൃത്വത്തിലാണ് ഗുളികവിതരണം. ഒന്നു മുതല്‍ രണ്ടു വയസ്സുവരെയുള്ള കുട്ടികള്‍ക്ക് പകുതി ഗുളിക (200 മി.ഗ്രാം) ഒരു ടേബിള്‍ ടീസ്പൂണ്‍ തിളപ്പിച്ചാറ്റിയ വെള്ളത്തില്‍ അലിയിച്ച് കൊടുക്കണം. രണ്ടു മുതല്‍ 10 വയസ്സുവരെയുള്ള കുട്ടികള്‍ ഒരു ഗുളിക (400 മി.ഗ്രാം) ഉച്ച ഭക്ഷണത്തിന് ശേഷം ഒരു ഗ്ലാസ് തിളപ്പിച്ചാറ്റിയ വെള്ളത്തോടൊപ്പം ചവച്ചരച്ച് കഴിക്കണം. വെളിയാഴ്ച ഗുളിക കഴിക്കാന്‍ സാധിക്കാത്തവര്‍ സമ്പൂര്‍ണ വിര വിമുക്ത ദിനമായ ഇൗ മാസം 17 ന് ഗുളിക കഴിക്കേണ്ടതാണ്. കുട്ടികളില്‍ കാണപ്പെടുന്ന വിളര്‍ച്ച തടയുന്നതിനും രോഗപ്രതിരോധശേഷിയും പഠനശേഷിയും വര്‍ധിപ്പിക്കുന്നതിനും വിര വിമുക്തമാക്കുന്നതിനുള്ള ആല്‍ബന്‍ഡസോള്‍ ഗുളിക കഴിക്കണെമന്ന് ജില്ല അഡീഷനല്‍ മെഡിക്കല്‍ ഓഫിസര്‍ ഡോ. എസ്.എൻ. രവികുമാർ പറഞ്ഞു. മണ്ണില്‍ കളിക്കുന്നതിലൂടെയും ശുചിത്വമില്ലായ്മയിലൂടെയും വൃത്തിയാക്കാത്തതും പാചകം ചെയ്യാത്തതുമായ പച്ചക്കറികള്‍, പഴങ്ങള്‍ എന്നിവയിലൂടെയും വിരകള്‍ ശരീരത്തില്‍ പ്രവേശിക്കാന്‍ സാധ്യതയുണ്ട്. ഇവ രക്തത്തിലെ ഹീമോഗ്ലോബിെൻറ അളവ് കുറക്കുകയും കുട്ടികളില്‍ വിളര്‍ച്ചക്കും പോഷണക്കുറവിനും തളര്‍ച്ച, വിശപ്പില്ലായ്മ എന്നിവക്കു കാരണമാവുകയും ചെയ്യും. ഇവയെല്ലാം കുട്ടികളുടെ പഠനമികവിനേയും കായിക ശേഷിയേയും ബാധിക്കും. ഇത്തരം അവസ്ഥകള്‍ ഉണ്ടാവാതിരിക്കാന്‍ ആറു മാസത്തിലൊരിക്കല്‍ വിരമരുന്ന് നല്‍കേണ്ടത് അത്യന്താപേക്ഷിതമാണെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി. വിരവിമുക്തിദിനാചരണ ഉദ്ഘാടനം ഗവ.മോഡല്‍ സ്‌കൂളില്‍ വെള്ളിയാഴ്ച രാവിലെ 11.30 ന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബുപറശ്ശേരി നിര്‍വഹിക്കും. വാര്‍ത്തസമ്മേളനത്തില്‍ ജില്ല ആർ.സി.എച്ച് ഓഫിസർ ഡോ. സരളനായർ, ജില്ല മാസ് മീഡിയ ഓഫിസർ എം.പി.മണി എന്നിവരും പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.