കുഞ്ഞുകണ്ണുകളില്‍ തെളിഞ്ഞത് വലിയ ആസ്വാദക ഭാവങ്ങള്‍

കോഴിക്കോട്: കീടനാശിനി പ്രയോഗത്തില്‍ ഉറ്റവരെ നഷ്ടപ്പെട്ട ഉറുമ്പിന്‍െറ നൊമ്പരം കണ്ടപ്പോള്‍ ആ കുഞ്ഞുമനസ്സുകള്‍ ആര്‍ദ്രമായി. ചിലരുടെ കണ്ണുകളില്‍നിന്ന് സങ്കടക്കണ്ണീര്‍ കവിളിലൊലിച്ചപ്പോള്‍ മറ്റു ചിലരുടെ കണ്ണുകളില്‍ കീടനാശിനിക്കെതിരായ രോഷാഗ്നി. ഇത് സാജന്‍ സിന്ധുവിന്‍െറ ‘പച്ചിലക്കൂട്’ സിനിമ കണ്ടപ്പോഴുള്ള കുട്ടികളുടെ ഭാവം. ഇത്തരത്തിലെ ഒരുപാട് അനുഭവങ്ങളും പാഠങ്ങളുമായിരുന്നു തിരുവണ്ണൂര്‍ ഗവ. യു.പി സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ‘ശലഭ മഴ’ എകദിന അന്താരാഷ്ട്ര ചലച്ചിത്രോത്സവം. സത്യജിത് റേ, ചാര്‍ളി ചാപ്ളിന്‍, അരവിന്ദന്‍, കുറസോവ എന്നീ നാലു വേദികളിലായി 11 സിനിമകളാണ് വ്യാഴാഴ്ച സ്കൂളില്‍ പ്രദര്‍ശിപ്പിച്ചത്. ആറ്, ഏഴ് ക്ളാസുകളിലെ പാഠപുസ്തകത്തിലുള്ള സിനിമയുമായി ബന്ധപ്പെട്ട ഭാഗങ്ങള്‍ കുട്ടികള്‍ക്ക് ഹൃദയസ്പര്‍ശിയായി തൊട്ടറിയാനുള്ളതായി മേള. രാവിലെ നടന്ന അസംബ്ളിയില്‍ ഹെഡ്മാസ്റ്റര്‍ കെ. ബഷീറും മേളക്ക് ചുക്കാന്‍ പിടിച്ച പി.ടി.എ വൈസ് പ്രസിഡന്‍റ് എ. മുഹമ്മദും ചലച്ചിത്രോത്സവത്തിന്‍െറ പ്രാധാന്യം കുട്ടികള്‍ക്ക് ബോധ്യപ്പെടുത്തുകയും സിനിമകളുടെ നിരൂപണം തയാറാക്കി അടുത്തദിവസം ക്ളാസില്‍ അവതരിപ്പിക്കാനും നിര്‍ദേശിച്ചിരുന്നു. മാജിദ് മാജിദിയുടെ ചില്‍ഡ്രണ്‍ ഓഫ് ഹെവന്‍, ലീ ജിയോങ് ഹിയാങ് സംവിധാനം ചെയ്ത കൊറിയന്‍ ചിത്രം ദി വേ ഹോം, അബ്ബാസ് ക്യാറോസ്റ്റമി സംവിധാനം ചെയ്ത വെയറീസ് ദി ഫ്രണ്ട്സ് ഹോം, ആന്‍ഡ്രൂ സ്റ്റാന്‍ടന്‍െറ ഫൈന്‍ഡിങ് നീമോ, എലോയെന്ന പത്തുവയസ്സുകാരന്‍െറ കഥ വിവരിച്ച് കിം മൊര്‍ഡാന്‍ സംവിധാനം ചെയ്ത ആസ്ത്രേലിയന്‍ ചിത്രം റോക്കറ്റ്, ബഹ്മാന്‍ ഗോബാദിയുടെ ടര്‍ട്ടില്‍സ് ക്യാന്‍ ഫൈ്ള, ജാഫര്‍ പനാഹിയുടെ ഓഫ്സൈഡ്, ഡാവിഡ് അറ്റന്‍ബര്‍ഗിന്‍െറ പ്ളാനറ്റ് എര്‍ത്ത്, പാട്രിക് റൂക്സലിന്‍െറ പരിസ്ഥിതി ചിത്രം ഗ്രീന്‍ തുടങ്ങിയവയാണ് പ്രദര്‍ശിപ്പിച്ചത്. കഴിഞ്ഞവര്‍ഷവും സ്കൂളില്‍ ചലച്ചിത്രമേള സംഘടിപ്പിച്ചിരുന്നു. നടന്‍ ആലിക്കോയ മേള ഉദ്ഘാടനം ചെയ്തു. കെ. ഹാരിസ് അധ്യക്ഷതവഹിച്ചു. എ. മുഹമ്മദ്, സബിത ശേഖര്‍, സി.വി. ഗിരീഷ് തുടങ്ങിയവര്‍ സംസാരിച്ചു. ഹെഡ്മാസ്റ്റര്‍ കെ. ബഷീര്‍ സ്വാഗതവും മണി പ്രസാദ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.