മാവൂരില്‍ തീ പാറും

മാവൂര്‍: നാലു പതിറ്റാണ്ടിലധികക്കാലം ഇടതുമുന്നണി ഭരിച്ച ഗ്രാമപഞ്ചായത്താണ് മാവൂര്‍. 2010ല്‍ യു.ഡി.എഫ് ഭരണം പിടിച്ചെടുത്തത് ഇടതുമുന്നണിയെ ഞെട്ടിച്ചു. ഈ തെരഞ്ഞെടുപ്പ് ഇരുമുന്നണികള്‍ക്കും ജീവന്മരണ പോരാട്ടമാണ്. ഭരണം നിലനിര്‍ത്താന്‍ യു.ഡി.എഫ് കിണഞ്ഞുശ്രമിക്കുമ്പോള്‍ ഭരണം തിരിച്ചുപിടിക്കല്‍ എല്‍.ഡി.എഫിന്‍െറ അഭിമാനപ്രശ്നമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 18 വാര്‍ഡുകളില്‍ 10 സീറ്റില്‍ യു.ഡി.എഫും എട്ടെണ്ണത്തില്‍ എല്‍.ഡി.എഫുമാണ് വിജയിച്ചത്. ഈ തെരഞ്ഞെടുപ്പില്‍ 12 മുതല്‍ 14 വരെ സീറ്റുകള്‍ നേടുമെന്നാണ് ഇരുമുന്നണികളും അവകാശപ്പെടുന്നത്. വളരെ കുറഞ്ഞവോട്ടുകള്‍ക്ക് വിജയം മാറിമറിയുന്ന വാര്‍ഡുകളിലാണ് മുന്നണികള്‍ പ്രചാരണം കേന്ദ്രീകരിക്കുന്നത്. ചെറിയപ്രദേശങ്ങള്‍ കേന്ദ്രീകരിച്ചുള്ള കുടുംബയോഗങ്ങള്‍ക്കും തുടര്‍ച്ചയായുള്ള ജീപ്പ് അനൗണ്‍സ്മെന്‍റിനുമാണ് യു.ഡി.എഫ് പ്രാധാന്യം നല്‍കുന്നത്. സ്ഥാനാര്‍ഥിയെ ഉപയോഗപ്പെടുത്തി നിരന്തരം വീടുകള്‍ കയറിയിറങ്ങിയുള്ള സ്ക്വാഡ് പ്രവര്‍ത്തനങ്ങള്‍ക്ക് എല്‍.ഡി.എഫ് പ്രാമുഖ്യം നല്‍കുന്നു. മറനീക്കി പുറത്തുവന്ന കോണ്‍ഗ്രസ്, മുസ്ലിം ലീഗ് സീറ്റ് തര്‍ക്കം പത്രിക പിന്‍വലിക്കാനുള്ള അവസാനനിമിഷത്തിലെങ്കിലും പരിഹരിക്കാനായതിന്‍െറ ആശ്വാസത്തിലാണ് യു.ഡി.എഫ്. 12, 13 വാര്‍ഡുകളില്‍ പത്രിക പിന്‍വലിക്കാനുള്ള അവസാന മണിക്കൂര്‍വരെ തര്‍ക്കം നിലനിന്നു. നേതാക്കളുടെ നിയന്ത്രണത്തില്‍നിന്ന് പിടിവിട്ട തര്‍ക്കത്തില്‍ അണികള്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നിടംവരെ വിഷയമത്തെിയപ്പോള്‍ ഉന്നതനേതാക്കളെ രംഗത്തിറക്കി പ്രശ്നങ്ങള്‍ക്ക് ഒത്തുതീര്‍പ്പുണ്ടാക്കാനായതിന്‍െറ ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. 12ാം വാര്‍ഡിലെ വിമതനീക്കം ചില നീക്കുപോക്കുകളിലൂടെ അവസാനനിമിഷം തീര്‍ക്കാനായതും നേട്ടമായി. പാര്‍ട്ടി ചിഹ്നത്തിനുപകരം യു.ഡി.എഫ് സ്വതന്ത്രരെന്ന പേരില്‍ സ്വതന്ത്ര ചിഹ്നത്തില്‍ മത്സരിക്കേണ്ടിവന്നത് ദോഷംചെയ്യുമെന്ന ആശങ്ക അണികള്‍ക്കിടയില്‍ നിലനില്‍ക്കുന്നുണ്ട്. അതേസമയം, 14ാം വാര്‍ഡില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിക്കെതിരെ മുന്‍പാര്‍ട്ടി പ്രവര്‍ത്തകന്‍ രംഗത്തുള്ളത് എല്‍.ഡി.എഫിനെ ആശങ്കപ്പെടുത്തുന്നുണ്ട്. ചെറുപാര്‍ട്ടികളടക്കം ഏറ്റവുംകൂടുതല്‍ പേര്‍ മത്സരരംഗത്തുള്ള വാര്‍ഡുകൂടിയാണിത്. പത്തോളം വാര്‍ഡുകളില്‍ കടുത്ത മത്സരമാണ് നടക്കുന്നത്. മണല്‍മേഖലയിലെ സ്തംഭനം വിഷയമാക്കി മണല്‍തൊഴിലാളികള്‍ മുന്നണികള്‍ക്കെതിരെ രംഗത്തുവന്നത് ചില വാര്‍ഡുകളില്‍ പാര്‍ട്ടികള്‍ക്ക് ഭീഷണിയാണ്. 17ാം വാര്‍ഡില്‍ മണല്‍തൊഴിലാളി സ്വതന്ത്രസ്ഥാനാര്‍ഥി രംഗത്തുള്ളത് മുന്നണികളെ ആശങ്കപ്പെടുത്തുന്നു. ആര്‍.എം.പിയുമായി യു.ഡി.എഫ് നീക്കുപോക്കുണ്ടാക്കിയിട്ടുണ്ട്. ആര്‍.എം.പി സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്ന ഒന്ന്, 8, 18 വാര്‍ഡുകളില്‍ യു.ഡി.എഫ് മത്സരത്തിനില്ല. 15 വാര്‍ഡുകളില്‍ ബി.ജെ.പി മത്സരിക്കുന്നുണ്ട്. നാലു വാര്‍ഡുകളില്‍ ശിവസേന മത്സരിക്കുന്നത് ബി.ജെ.പി വോട്ടുകളില്‍ കുറവുണ്ടാക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.