മാവൂരിലെ വോട്ടുചോര്‍ച്ച: കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നടപടി

മാവൂര്‍: തെരഞ്ഞെടുപ്പില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് മത്സരിച്ച കണ്ണിപറമ്പിലും 16ാം വാര്‍ഡ് ആയംകുളത്തും കോണ്‍ഗ്രസ് വോട്ട് ചോരുകയും യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ തോല്‍ക്കുകയും ചെയ്ത സംഭവത്തില്‍ ഐ ഗ്രൂപ്പുകാരായ നാല് പേര്‍ക്കെതിരെ നടപടി. മാവൂരില്‍ മണ്ഡലം പ്രസിഡന്‍റ് വളപ്പില്‍ റസാഖിന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന മണ്ഡലം കോണ്‍ഗ്രസ് എക്സിക്യൂട്ടിവ് യോഗത്തിലാണ് തീരുമാനം. അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ മാവൂരിലെ പാര്‍ട്ടിപ്രവര്‍ത്തനത്തില്‍നിന്ന് ഇവരെ മാറ്റിനിര്‍ത്താനാണ് തീരുമാനം. ഡി.സി.സി അംഗം പി.സി. അബ്ദുല്‍ കരീം, കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിമാരായ കെ. മോഹന്‍ദാസ്, കെ.എം. പ്രസാദ്, മണ്ഡലം എക്സിക്യൂട്ടിവ് കമ്മിറ്റിയംഗം കെ.കെ. സോമന്‍ എന്നിവര്‍ക്കെതിരെയാണ് നടപടി. പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്കെതിരെ വോട്ട് മറിക്കുന്നതില്‍ പങ്കുവഹിച്ചു, സ്ഥാനാര്‍ഥികളെ പൊതുജനമധ്യത്തില്‍ മോശമായി ചിത്രീകരിക്കുന്നതിനായി പ്രവര്‍ത്തിച്ചു, പ്രചാരണപ്രവര്‍ത്തനത്തില്‍നിന്ന് വിട്ടുനിന്നു തുടങ്ങിയവയാണ് ഇവര്‍ക്കെതിരായ ആരോപണം. പ്രാഥമിക അന്വേഷണത്തില്‍ ആരോപണത്തില്‍ കഴമ്പുണ്ടെന്ന് തെളിഞ്ഞതായി മണ്ഡലം പ്രസിഡന്‍റ് വളപ്പില്‍ റസാഖ് പറഞ്ഞു. വോട്ട് ചോര്‍ച്ചയെക്കുറിച്ച് വിശദമായി അന്വേഷിച്ച് കൂടുതല്‍ നടപടിയെടുക്കുന്നതിന് കമീഷനെ വെക്കാന്‍ മേല്‍കമ്മിറ്റിക്ക് ശിപാര്‍ശ ചെയ്തു. തുടര്‍ന്ന് കുന്ദമംഗലത്ത് ബ്ളോക് കമ്മിറ്റി പ്രസിഡന്‍റ് എം.പി. കേളുക്കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ബ്ളോക് കോണ്‍ഗ്രസ് എക്സിക്യൂട്ടിവ് യോഗത്തില്‍ മാവൂരില്‍ വോട്ട് മറിച്ചതുസംബന്ധിച്ച് അന്വേഷിക്കാന്‍ കമീഷനെ വെക്കാന്‍ തീരുമാനിച്ചു. കമീഷനിലെ അംഗങ്ങളെ ഡി.സി.സി പ്രസിഡന്‍റുമായി സംസാരിച്ച് ചൊവ്വാഴ്ച പ്രഖ്യാപിക്കുമെന്ന് എം.പി. കേളുക്കുട്ടി ‘മാധ്യമ’ത്തോട് പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റായിരുന്ന ദീപ പുലിയപ്പുറം മത്സരിച്ച കണ്ണിപറമ്പ് വാര്‍ഡ് നഷ്ടപ്പെട്ടത് ചിലരുടെ പാര്‍ട്ടി സ്ഥാനാര്‍ഥിക്കെതിരായ നീക്കം മൂലമാണെന്നായിരുന്നു ആരോപണം. ബ്ളോക്, ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ഥികള്‍ക്ക് വാര്‍ഡില്‍ വ്യക്തമായ ഭൂരിപക്ഷം ഉണ്ടായപ്പോഴാണ് വാര്‍ഡില്‍ സ്ഥാനാര്‍ഥി പരാജയപ്പെട്ടത്. ഇത്തവണ വിജയപ്രതീക്ഷ പുലര്‍ത്തിയ ആയംകുളത്തും സമാനസംഭവമുണ്ടായി. ഇവിടെ വോട്ട് മറിച്ചെന്നാണ് മണ്ഡലം എക്സിക്യൂട്ടിവ് വിലയിരുത്തിയത്. അതേസമയം, ഐ ഗ്രൂപ് നേതാക്കളെ വ്യക്തിപരമായി തേജോവധം ചെയ്യാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ഡി.സി.സി അംഗവും മുന്‍ ജില്ലാ പഞ്ചായത്ത് അംഗവുമായ പി.സി. അബ്ദുല്‍കരീം പ്രതികരിച്ചു. ഐ ഗ്രൂപ്പിനെ അടിച്ചമര്‍ത്താന്‍ നടക്കുന്ന ശ്രമത്തെ അതിജീവിച്ച് ഗ്രൂപ് ശക്തമാകുന്നതില്‍ വിറളിപൂണ്ടാണ് അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. മേച്ചേരിക്കുന്ന്, കച്ചേരിക്കുന്ന്, കിഴക്കേ കായലം, കണിയാത്ത് തുടങ്ങിയ വാര്‍ഡുകളിലെല്ലാം വോട്ട് ചോര്‍ന്നിട്ടുണ്ട്. ഇവയെല്ലാം അന്വേഷിക്കേണ്ടതാണ്. മണ്ഡലം കമ്മിറ്റിക്ക് പ്രചാരണത്തിലടക്കം കാര്യമായ വീഴ്ച പറ്റിയതുള്‍പ്പെടെയുള്ള കാരണങ്ങള്‍ ഭരണം നഷ്ടപ്പെട്ടതിന് പിന്നിലുണ്ട്. മണ്ഡലം പ്രസിഡന്‍റ് മത്സരരംഗത്തിറങ്ങിയപ്പോള്‍ പകരം ആര്‍ക്കും ചുമതല നല്‍കിയില്ല. എക്സിക്യൂട്ടിവ് യോഗത്തിന്‍െറ സ്വഭാവം ഒൗദ്യോഗികമായിരുന്നില്ളെന്നും ഡി.സി.സി അംഗമായ തനിക്കെതിരെ നടപടിയെടുക്കാന്‍ കീഴ്ഘടകമായ മണ്ഡലം കമ്മിറ്റിക്ക് അധികാരമില്ളെന്നും പി.സി. അബ്ദുല്‍കരീം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.